ന്യൂദൽഹി: പാർലമെന്റ് നടപടികൾ തടസപ്പെടുത്തിയും പാർലമെന്റിന് പുറത്ത് ‘തെരുവുനാകം’ നടത്തിയും പ്രതിപക്ഷം ആഘോഷിക്കുമ്പോൾ കേന്ദ്ര സർക്കാർ സുപ്രധാന തീരുമാനങ്ങൾ എടുത്ത് മുന്നേറുന്നു. ഇന്നലെ വൈകിട്ട് കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ സമിതിയുടെ നിർണ്ണായക യോഗം ചേർന്നു. ഇറാൻ- അമേരിക്ക യുദ്ധവും തുടർ സംഘർഷങ്ങളും ശക്തമാകുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം.
ഹൊർമൂസ് കടലിടുക്കുവഴിയുള്ള ചരക്കുകപ്പലുകളുടെ ഗതാഗതം ഇറാൻ തടസപ്പെടുത്തുന്നത് വർദ്ധിച്ചു. മുമ്പ് ഭാരതത്തിലേക്കുള്ള കപ്പലുകൾക്ക് ലഭിച്ചിരുന്ന പ്രത്യേക പരിഗണനകൾപോലും ചരക്ക് കപ്പലുകളുടെ ഉടമ രാജ്യങ്ങളുടെ നിലപാടുകളെ തുടർന്ന് ആക്രമിക്കുന്ന സാഹചര്യമാണ്. ഇതിനു പുറമേ കരിങ്കടൽ, ചെങ്കടൽ, ഏദൻ ഗൾഫ്, അറേബ്യൻ കടൽ എന്നീവഴികളിലുള്ള കപ്പൽഗതാഗതത്തെയും യുദ്ധങ്ങൾ ബാധിക്കുകയാണ്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ശക്തമായതും കുഴപ്പങ്ങൾ വർദ്ധിപ്പിച്ചിരിക്കുന്നു.
ബാബ് അൽ മന്ദാബ് എന്ന കടലിടുക്ക് നിർണ്ണായക ഗതാഗത കവാടമാണ്. ചെങ്കടൽ, ഏദൻ ഗൾഫ്, ഇന്ത്യൻ മഹാസമുദ്രം, എന്നിവയെ ബന്ധിപ്പിക്കുന്ന ഈ കടലിടുക്കുവഴി പോകുന്ന സൗദി അറേബ്യയുടെ കപ്പലുകളെ ആക്രമിക്കുമെന്ന് യെമൻ കേന്ദ്രമായുള്ള ഹൗതി തീവ്രവാദികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ആ കടലിടുക്കുവഴി പ്രതിദിനം 47 കപ്പലുകൾ കടന്നു പോയിരുന്നത് 31 ആയി കുറഞ്ഞു. ഇതും ഇന്ത്യക്ക് എണ്ണ ലഭ്യമാകുന്നതിന് തടസങ്ങൾ ഉണ്ടാക്കിയേക്കും.
ഈ സാഹചര്യത്തിൽ രാജ്യം നേരിടുന്ന അടിയന്തര പ്രതിസന്ധികൾക്ക് പരിഹാരം കാണാനായിരുന്നു സുരക്ഷാ സമിതിയുടെ യോഗം.
യോഗത്തിൽ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധ മന്ത്രി, ധനമന്ത്രി, ഷിപ്പിങ് മന്ത്രി, വിദേശകാര്യമന്ത്രി, വാണിജ്യവകുപ്പുമന്ത്രി, രാസവളവകുപ്പുമന്ത്രി, പെട്രോളിയം വകുപ്പുമന്ത്രി, സുരക്ഷാ ഉപദേഷ്ടാവ് എന്നിവർ പങ്കെടുത്തു.
തീരുമാനങ്ങളും നിർദേശങ്ങളും
1. രാജ്യത്ത് പ്രധാന പെട്രോളിയം ഉൽപ്പന്നങ്ങളുടെ നിലവിലെ സ്‌റ്റോക്കും വിതരണവും തൃപ്തികരമാണെന്ന് യോഗത്തിൽ വിലയിരുത്തി.
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എൽപിജി വാങ്ങുന്നതിനുള്ള ഉറവിടങ്ങൾ വൈവിധ്യവൽക്കരിച്ചിട്ടുണ്ടെന്ന് ക്യാബിനറ്റ് സെക്രട്ടറി അറിയിച്ചു.
എൽപിജി, എൽഎൻജി ഉൾപ്പെടെയുള്ള ഇന്ധനങ്ങളുടെവിതരണ സംവിധാനം തുടർച്ചയായി നിരീക്ഷിക്കാനാണ് നിർദേശം.
2. വളം – റാബി സീസണിന് മുൻഗണന നൽകാൻ തീരുമാനിച്ചു.
വരാനിരിക്കുന്ന റാബി കൃഷിക്കാലത്തേക്കുള്ള യൂറിയ, ഡിഎപി, എൻപികെ തുടങ്ങിയ വളങ്ങളുടെ ലഭ്യത സിസിഎസ് പരിശോധിച്ചു.
വിദേശത്ത് നിന്നുള്ള ബദൽ സംഭരണ സ്രോതസ്സ് കണ്ടെത്താനും ഉപയോഗിക്കാനും നിർദേശം നൽകി.
കർഷകർക്ക് വളം കിട്ടുന്നതിൽ തടസ്സമുണ്ടാകരുതെന്ന് പ്രധാനമന്ത്രി നിർദേശിച്ചു.
3. ഇന്ത്യൻ നാവിക ജീവനക്കാരുടെ സുരക്ഷ:
സംഘർഷബാധിത മേഖലകളിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലെ ഇന്ത്യൻ സമുദ്രാന്തര യാത്രക്കാരുടെ സുരക്ഷ പ്രത്യേകം ചർച്ച ചെയ്തു.
അവർക്ക് വിവരങ്ങൾ, അടിയന്തര സഹായം, മാനസികോപദേശം എന്നിവ നൽകുന്നതിനും അവരുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകുന്നതിനുമായി പ്രത്യേക സംവിധാനം രൂപീകരിക്കാൻ നിർദേശം നൽകി.
4. ഏകോപിത നീരീക്ഷണ സംവിധാനം:
വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും നടത്തുന്ന നടപടികൾ ഒറ്റ ഏകോപിത സംവിധാനത്തിലൂടെ നിരന്തരം നിരീക്ഷിക്കാനും ആവശ്യമായ തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കാനും പ്രധാനമന്ത്രി നിർദേശിച്ചു.
5. പുനരുപയോഗ ഊർജ്ജത്തിന് കൂടുതൽ പ്രാധാന്യം:
പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയുടെ ഊർജ്ജ സുരക്ഷക്ക് വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ സൗരോർജം ഉൾപ്പെടെയുള്ള ഊർജ്ജ സംവിധാനം വേഗത്തിൽ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.