ന്യൂദല്‍ഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളും കുടുംബവും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ കണ്ടു. കേസ് റദ്ദാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ സഹായത്തെക്കുറിച്ച് ചർച്ച ചെയ്തുവെന്ന് ബിജെപി നേതാവ് അനൂപ് ആൻ്റണി പറഞ്ഞു. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ ന്യൂദല്‍ഹിയിലെ രാജീവ് ചന്ദ്രശേഖറുടെ വസതിയില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
കേസില്‍ ജാമ്യംകിട്ടി പുറത്തുവന്ന ശേഷം ആദ്യമായിട്ടാണ് ഇരുവരും ബിജെപി അദ്ധ്യക്ഷനെ കാണാനെത്തുന്നത്. പ്രീതിമേരിയും വന്ദന ഫ്രാന്‍സിസും ഇവരുടെ ബന്ധുക്കള്‍ക്കൊപ്പമാണ് രാജീവ് ചന്ദ്രശേഖറുടെ വസതിയിലേക്ക് എത്തിയത്. ഇവര്‍ക്കൊപ്പമുണ്ട്. ബിജെപിയുടെ സംസ്ഥാന സെക്രട്ടറി അനൂപ് ആന്റണിയുമുണ്ടായിരുന്നു.
രാജീവ് ചന്ദ്രശേഖ റിന് നന്ദി അ റിയിക്കാനാണ് ഞങ്ങളെത്തിയതെന്ന് കന്യാസ്ത്രീകളുടെ ബന്ധുവായ ബൈജു മാളിയേക്കൽ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട ഒരു ആശങ്ക ഞങ്ങൾക്കുണ്ട്. ഇക്കാര്യം ബിജെപി അധ്യക്ഷനെ അറിയിച്ചു. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണെങ്കിലും കേസ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ബിജെപിയുടെ സഹായം ഉണ്ടാകും. കേസ് എൻഐഎയ്‌ക്ക് പോകുന്നതിൽ ആശങ്കയുണ്ടെന്നും ബന്ധു അറിയിച്ചു. കേസ് റദ്ദാക്കുന്ന കാര്യത്തിൽ ഛത്തിസ്ഗഡ് സർക്കാരിന്റെ സഹായം ഉണ്ടെന്ന് അനൂപ് ആൻ്റണി വ്യക്തമാക്കി.
കോടതിയിൽ കേസ് എത്തുമ്പോൾ അനുകൂലമായ ഒരു നിലപാട് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. കാര്യങ്ങൾ ഭംഗിയായി തന്നെ നടക്കുമെന്നും അനൂപ് ആൻ്റണി പറഞ്ഞു. ഇരുവര്‍ക്കും ജാമ്യം അനുവദിച്ചെങ്കിലും കേസ് ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ബിജെപി നേതാവിനെ കാണാന്‍ കന്യാസ്ത്രീകള്‍ എത്തിയത്. നേരത്തേ കന്യാസ്ത്രീകളുടെ വീട്ടില്‍ തൃശൂര്‍ എംപി സുരേഷ്‌ഗോപി സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.