• Sat. Feb 14th, 2026

24×7 Live News

Apdin News

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് 7 വർഷം; വീരമൃത്യു വരിച്ച 40 സൈനികർക്ക് പ്രണാമം

Byadmin

Feb 14, 2026



ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തുകയായിരുന്നു.40 സൈനികര്‍ക്ക് ജീവൻ നഷ്ടമായ പുൽവാമയിലെ ആക്രമണത്തിന് ബാലക്കോട്ടിലൂടെ സൈനീക നടപടിയിലൂടെയാണ് ഇന്ത്യ തിരിച്ചടി നൽകിയത്.

വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറുമുണ്ടായിരുന്നു.ഇന്ത്യയുടെ 40 വീര സൈനികരെയാണ് ഭീകരാക്രമണത്തില്‍ നഷ്ടമായത്. അവധി കഴിഞ്ഞു മടങ്ങുന്നവർ അടക്കം 2547 സിആർപിഎഫ് ജവാൻമാര്‍ 78 വാഹനങ്ങളിലായി ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു പോകുമ്പോഴായിരുന്നു പുൽവാമ ജില്ലയിലെ അവന്തിപ്പുരയ്‌ക്കു സമീപം ആക്രമണം ഉണ്ടായത്.

ചാവേർ ഓടിച്ച കാറിൽ 100 കിലോഗ്രാം സ്ഫോടക വസ്തുക്കളാണുണ്ടായിരുന്നത്. ഉഗ്രസ്ഫോടനത്തിൽ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകർന്നു. മൃതദേഹങ്ങൾ 100 മീറ്റർ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു. പിന്നാലെയെത്തിയ ബസുകൾക്കും സ്ഫോടനത്തിൽ കേടുപറ്റി.പൂർണമായി തകർന്ന 76 -ാം ബറ്റാലിയന്റെ ബസില്‍ 40പേരാണ് ഉണ്ടായിരുന്നത്. മലയാളിയായി വസന്തകുമാർ 82-ാം ബറ്റാലിയനിലെ ജവാനായിരുന്നു.

പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേർ. ആക്രമണം കഴിഞ്ഞ് ആറു ദിവസത്തിനു ശേഷം കശ്മീർ പൊലീസിൽ നിന്ന് അന്വേഷണം എൻഐഎ ഏറ്റെടുത്തു.ഭീകരാക്രമണത്തിന്റെ ഏകോപനം നിർവഹിച്ചത് ഇരുപത്തിമൂന്നുകാരൻ ജയ്ഷെ മുഹമ്മദ് ഭീകരൻ മുദസിർ അഹമ്മദ് ഖാൻ ആണെന്ന് വ്യക്തമായി. ഇയാളെ പിന്നീട് ഏറ്റുമുട്ടലിൽ വധിച്ചു. ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. പാക്കിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകരപരിശീലന കേന്ദ്രം മിന്നലാക്രമണത്തിൽ തകർത്തു. വ്യോമാക്രമണത്തിൽ മുന്നൂറോളം ഭീകരരെ വധിച്ചു.

By admin