
രാഷ്‌ട്രപതിയുടെ നയപ്രസംഗത്തിന് നന്ദിപ്രമേയം അവതരിപ്പിക്കാന്‍ രാജ്യസഭയില്‍ അവസരം ലഭിച്ചത് സദാനന്ദന്‍ മാസ്റ്റര്‍ക്കാണ്. രാജ്യസഭാംഗമായശേഷം ലഭിക്കുന്ന ആദ്യാവസരം കൂടിയായതില്‍ ഇരട്ടിമധുരം. പക്ഷേ അതുനിന്നുകൊണ്ട് സംസാരിക്കാന്‍ കഴിയാത്തതിലെ സങ്കടം വിവരിച്ചുകൊണ്ടാണ് മാസ്റ്റര്‍ പ്രസംഗം തുടങ്ങിയത്. തന്റെ രണ്ടുകാലുകളും 31 വര്‍ഷം മുമ്പ് കമ്യൂണിസ്റ്റുകാര്‍ വെട്ടിയെറിഞ്ഞതാണ്. പകരം വെപ്പുകാലുകളുമായാണ് സഭയിലെത്തിയത്. വെപ്പുകാലുകള്‍ രണ്ടും മേശപ്പുറത്ത് വച്ചാണ് സദാനന്ദന്‍ മാസ്റ്റര്‍ പ്രസംഗം തുടങ്ങിയത്. പോരേ പൂരം. സഭയിലെ സിപിഎം കക്ഷിനേതാവായ ജോണ്‍ ബ്രിട്ടാസ് എഴുന്നേറ്റു. ‘ഇതെന്താ സര്‍, ഇതൊന്നും പ്രദര്‍ശിപ്പിക്കാന്‍ പറ്റുന്ന സംഗതിയല്ലല്ലോ? ബ്രിട്ടാസിന്റെ സംശയം അതുകൊണ്ടും തീര്‍ന്നില്ല. നട്ടും ബോള്‍ട്ടുമില്ലാത്ത അവസ്ഥയില്‍ രാജ്യസഭയില്‍ ബ്രിട്ടാസ്, സഭ നിയന്ത്രിക്കുന്ന ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ബ്രിട്ടാസിന് താക്കീത് നല്‍കി. ‘നിങ്ങള്‍ പറയുന്നതൊന്നും രേഖയില്‍ കാണില്ല. കാലുകള്‍ താഴെവയ്‌ക്കാന്‍ നിര്‍ദ്ദേശവും നല്‍കി.
അതോടെ ജോണ്‍ ബ്രിട്ടാസും മറ്റും അടങ്ങി. ഈ കാലുകള്‍ സഭയില്‍ കൊണ്ടുവരാന്‍ പാടില്ലെന്നു വരെ അലറിവിളിച്ചവര്‍ തെല്ലൊന്ന് വലിഞ്ഞതോടെ സിപിഎം അക്രമം സദാനന്ദന്‍ മാസ്റ്റര്‍ വിവരിച്ചു. സിപിഎം അക്രമികള്‍ വെട്ടിമാറ്റിയ കാലുകള്‍ക്ക് പകരംവച്ച കൃത്രിമക്കാലുകള്‍ മശപ്പുറത്തുവച്ച് തന്റെ സീറ്റില്‍ ഇരുന്നുകൊണ്ടായിരുന്നു മാസ്റ്റര്‍ സംസാരിച്ചത്. രാജ്യസഭയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരം വൈകാരികവും ശക്തവുമായ നിമിഷങ്ങളെന്നതാണ് ഇതിന്റെ സവിശേഷത.
”എനിക്കും ബലമുള്ള കാലുകളായിരുന്നു. പക്ഷേ ഇപ്പോള്‍ വെപ്പുകാലുകളാണ്. സഭയില്‍ ജനാധിപത്യത്തെ കുറിച്ച് ചിലര്‍ പലവട്ടം പ്രസംഗിക്കുന്നത് കേട്ടു. ജനാധിപത്യം പ്രസംഗിക്കുന്ന ഇവരാണ്, സിപിഎമ്മുകാരാണ്, 31 വര്‍ഷം മുമ്പ് തന്നെ ആക്രമിച്ചതും നേതാക്കളുടെ നിര്‍ദേശ പ്രകാരം കാലുകള്‍ വെട്ടിയെടുത്തു ദൂരെയെറിഞ്ഞതും. ഗണഗീതത്തിലെ പരമപവിത്രമതാമീ മണ്ണില്‍… എന്ന വരികളും അദ്ദേഹം ഉദ്ധരിച്ചു. ജോണ്‍ ബ്രിട്ടാസ് അടക്കമുള്ള സിപിഎം അംഗങ്ങള്‍ പ്രസംഗം തടസ്സപ്പെടുത്താന്‍ പലകുറി ശ്രമിച്ചെങ്കിലും രാജ്യസഭാ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍ അതനുവദിച്ചില്ല.
വികസിത ഭാരതത്തിലേക്കുള്ള യാത്രയെക്കുറിച്ച് വ്യക്തവും ആത്മവിശ്വാസമുള്ളതുമായ ദര്‍ശനമാണ് രാഷ്‌ട്രപതി മുന്നോട്ടുവച്ചത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള, കേരളത്തിലെ തൊഴിലില്ലായ്‌മ, തിരുനാവായയിലെ മഹാമാഘ മഹോത്സവം എന്നിവയും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം വൃദ്ധസദനമായി. കേരളത്തിലെ യുവത്വം തൊഴിലന്വേഷിച്ചും വിദ്യാഭ്യാസത്തിനും വിദേശ രാജ്യങ്ങളെ ആശ്രയിക്കുകയാണ്. നാലരലക്ഷം യുവാക്കള്‍ വിദേശത്താണ്. വികസനത്തിന് ഉപകരിക്കേണ്ട കോടികള്‍ വിദേശത്തേക്ക് ഒഴുകുകയാണ്. കേരള സര്‍ക്കാരിന്റെ പിടിപ്പുകേടാണ് കാരണം. ജോണ്‍ ബ്രിട്ടാസ് മാന്യനാണ്. പക്ഷേ കമ്മ്യൂണിസ്റ്റുകാരന് മാന്യത എന്നത് അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നുപോലും നിശ്ചയമില്ലാതെയേ പെരുമാറാനൊക്കൂ. പാര്‍ലമെന്റിന് പുറത്ത് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറഞ്ഞതുതന്നെ അതിന് തെളിവാണല്ലോ. കാലു വെട്ടിയെറിഞ്ഞത് ബ്രിട്ടാസിന് ഒരു ക്രൂരതയായേ തോന്നിയില്ല. 218 പേരെ സദാനന്ദന്‍ മാസ്റ്ററുടെ ആദര്‍ശം പേറുന്നവര്‍ വെട്ടിക്കൊന്നിട്ടുണ്ടെന്ന് വിളമ്പി. എവിടെ നിന്ന് കിട്ടി ഈ കണക്കെന്ന് വ്യക്തമാക്കിയിട്ടില്ല. സിപിഎമ്മുകാര്‍ കത്തി, കഠാര, കുറുവടിയേന്തി നേരിട്ടവര്‍ നിരവധിയാണ്. 51 വെട്ടുകൊണ്ട് പിടഞ്ഞുമരിച്ച ടി.പി. ചന്ദ്രശേഖരന്‍ കമ്മ്യൂണിസ്റ്റുകാരന്‍ തന്നെയായിരുന്നില്ലെ?
കണ്ണൂരും തലശ്ശേരിയും പെരുങ്ങുളത്തും വടകരയിലും നാറാത്തും പെരിയയിലുമൊക്കെ കുലംകുത്തികളെന്ന് മുദ്രകുത്തിക്കൊന്നു തള്ളിയവരെത്രയാണ്? കല്യാശേരിയും കരിവെള്ളൂരും പറഞ്ഞ് ജനങ്ങളെ ആവേശം കൊള്ളിക്കുന്നവര്‍ കരിങ്കാലികളെയും കുലംകുത്തികളെയും സൃഷ്ടിച്ച് കുത്തിമലര്‍ത്തുക എന്നതാണ് പുതിയശൈലി. 218 പേരുടെ പട്ടികയില്‍ കള്ളുഷാപ്പില്‍ അടികൂടി മരിച്ച യു.കെ. കുഞ്ഞിരാമനുംപെടുമായിരിക്കും. പട്ടിക എണ്ണാന്‍ തുടങ്ങിയാല്‍ ആദ്യമെണ്ണേണ്ട പേര് വാടിക്കല്‍ രാമകൃഷ്ണന്റേത്. വാടിക്കല്‍ രാമകൃഷ്ണനെ കല്ലുവെട്ടുന്ന മഴുകൊണ്ട് 1969 ല്‍ വെട്ടിക്കൊന്നത് ആരെന്ന് പറയണോ? പറയിപ്പിക്കാത്തതാണ് നല്ലത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി സമ്മേളനത്തില്‍ തന്നെ സദാനന്ദന്‍ മാസ്റ്ററുടെ അനുഭവം വിസ്തരിച്ചത് അഭിനന്ദനത്തോടെയാണ്. നന്ദി പ്രമേയ ചര്‍ച്ചക്ക് അവസാനം കുറിച്ച് രാജ്യസഭയില്‍ നടത്തിയ പ്രസംഗവും കയ്യടിയോടെയാണ് സഭ അംഗീകരിച്ചത്. തുടക്കത്തില്‍ കൂവിവിളിച്ച ബ്രിട്ടാസിന്റെ പൊടിപോലും കാണാനായില്ല.
എന്നെപ്പോലെ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച സദാനന്ദന്‍ പഠിക്കുന്നതിനിടയിലാണ് എബിവിപിയിലും സംഘത്തിലും തുടര്‍ന്ന് ബിജെപിയിലും അംഗമാകുന്നത്. 1982 ലെ തെരഞ്ഞെടുപ്പില്‍ പേരാവൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എന്നെ കാണാന്‍ രണ്ടു സുഹൃത്തുക്കളോടൊപ്പം ഒളിച്ചും പതുങ്ങിയുമാണ് സദാനന്ദന്‍ എത്തിയത്.
”കണ്ണാ കണ്ണാ താമരക്കണ്ണാ നിന്നെയും ഞങ്ങള്‍ പൊട്ടിക്കുമെന്ന” കമ്മ്യൂണിസ്റ്റുകാരുടെ മുദ്രാവാക്യം അടുത്തിടെ മാസ്റ്റര്‍ ഓര്‍ത്തെടുത്ത് സംസാരിച്ചു. സദാനന്ദന്‍ മാസ്റ്റര്‍ ബിജെപിയില്‍ ചേരുന്നതിന് രണ്ടുപതിറ്റാണ്ട് മുമ്പ് തന്നെ സംഘകുടുംബത്തില്‍ അംഗമായ എനിക്ക് സദാനന്ദന്‍ മാസ്റ്ററോട് തിരിച്ചും സ്‌നേഹവും ബഹുമാനവുമായിരുന്നു.