• Sun. Feb 8th, 2026

24×7 Live News

Apdin News

രാഷ്‌ട്രപതി ഭവനിലെ അഷ്ടലക്ഷ്മി

Byadmin

Feb 8, 2026



ജീവിതം അങ്ങനെയൊക്കെയാണ്. ചിലത് മനസ്സില്‍ ആഴത്തില്‍ പതിയും. പിന്നെ മാഞ്ഞുപോകില്ല. കൃത്യമായ സമയത്ത്, കൃത്യമായ ഇടത്ത് ചിലത് ഓര്‍മിപ്പിക്കുകയും ചെയ്യും. മറന്നിട്ടില്ലെങ്കിലും ഇടയ്‌ക്കിടെ ഓര്‍ത്തെടുക്കാന്‍ സുഖമുള്ള ചിലതുണ്ടല്ലോ.

അത്തരം ഒരു അനുഭവത്തിലൂടെയാണ് ഈ റിപ്പബ്ലിക് ദിനത്തില്‍ കടന്നുപോയത്. രാഷ്‌ട്രപതി ഭവന്റെ തിരുമുറ്റത്തെ പുല്‍ത്തകിടിയില്‍, ‘അഷ്ടലക്ഷ്മി’ എന്ന് പേരിട്ട വിശിഷ്ട വ്യക്തി സംഗമത്തിലേക്ക്, രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ക്ഷണം ലഭിച്ചത്, ജന്മഭൂമി പത്രാധിപര്‍ എന്ന നിലയ്‌ക്കായിരുന്നു. ആ സ്ഥാനത്ത് എത്തും മുന്‍പ് ഞാന്‍ പത്ര പ്രവര്‍ത്തകനായിരുന്നു. അതിനും മുന്‍പേ സ്വയംസേവകനായിരുന്നു. അതിനുമുന്‍പ് വിദ്യാര്‍ഥിയായിരുന്നു.

സംഘ ശാഖയിലെത്തി സ്വയംസേവകനായ ആദ്യ ദിവസം ഏറ്റുപാടിയ ഗണഗീതം പറഞ്ഞുതന്നത്,
‘ഭാരത ഹൃദയ വിപഞ്ചിയിലുണരും രാഗമാലിക നാം’ എന്നാണ്. കോഴിക്കോട്ടുകാരനായ പ്രചാരകന്‍ മോഹന്‍ദാസേട്ടന്‍ പാടിത്തന്ന ആ ഗീതം,
‘ഒന്നേ നമ്മുടെ മാനസതാരില്‍ സ്പന്ദന മൃദുതന്ത്രം’ എന്നും ഓര്‍മിപ്പിച്ചു.

ഈ റിപ്പബ്ലിക് ദിനത്തില്‍ രാഷ്‌ട്രപതി ഭവനിലെത്തിയപ്പോള്‍ മനസ്സ് താനേ ആ വരികള്‍ പാടി. ഭാരതത്തിന്റെ അഷ്ടഐശ്വര്യ സമൃദ്ധമായ വടക്കു കിഴക്കന്‍ മേഖലയിലെ എട്ടു സംസ്ഥാനങ്ങള്‍ക്കായി നീക്കിവയ്‌ക്കപ്പെട്ടതായിരുന്നു ഈ ദിനം. കലാ, സാംസ്‌കാരിക, പാരമ്പര്യത്തനിമകൊണ്ട് സമ്പന്നവും വൈവിധ്യ പൂര്‍ണവും അതിനിടയിലും പരസ്പര ബന്ധത്തിന്റെ നൂലിഴ പൊട്ടാതെ നിലനിര്‍ത്തുകയും ചെയ്യുന്ന എട്ടു രത്നങ്ങളാണവര്‍. ആ താളമേളക്കൊഴുപ്പില്‍ ഇങ്ങ് തെക്കുനിന്നുള്ള നമ്മളും അലിഞ്ഞു ചേരും. മനസ്സിന്റെ താളം ഒന്നുതന്നെയാണല്ലോ.

അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം. ഭാരതത്തിന്റെ സാംസ്‌കാരിക രത്നവും വളര്‍ച്ചയുടെ എന്‍ജിനുമായാണ് ഈ സംസ്ഥാനങ്ങള്‍ മൊത്തമായി പരിഗണിക്കപ്പെടുന്നത്. പക്ഷേ, തുടരെ അവഗണിക്കപ്പെട്ട ആ സുപ്രധാന മേഖലയ്‌ക്ക് മുന്തിയ പരിഗണന നല്‍കുന്ന രാഷ്‌ട്ര ഭരണമാണ് ഇന്നുള്ളത്. അവര്‍ക്കു കിട്ടിയ അംഗീകാരമായിരുന്നു ഈ റിപ്പബ്ലിക് ദിനത്തിന്റെ ഏറ്റവും വലിയ ആകര്‍ഷകത്വം എന്ന് തോന്നി. ക്ഷണക്കത്തിലും അത് അടക്കം ചെയ്ത മുളകൊണ്ട് നിര്‍മിച്ച മനോഹരമായ ബോക്സിലും ഉള്‍പ്പടെ, ഈ മേഖലയുടെ സാംസ്‌കാരികത്തനിമയുടെ കയ്യൊപ്പുണ്ടായിരുന്നു.

നിര്‍ദേശിക്കപ്പെട്ട കവാടത്തിലൂടെ രാഷ്‌ട്രപതി ഭവനില്‍ പ്രവേശിച്ചാല്‍, മേഖലയുടെ പൊതു പാരമ്പര്യം അനുസരിച്ചുള്ള ‘ഫട്ക്ക’ ഷാള്‍ അണിയിച്ചാണ് സ്വാഗതം ചെയ്യുക. അത് ഒരുക്കുന്നത് അസംകാരാണ്. നടപ്പാതയുടെ ഇരുവശവും നിന്ന് വണങ്ങുന്ന അവരുടെ പുഞ്ചിരിയുടെ ഇടനാഴിയിലൂടെ നടന്ന്, പടിപ്പുര പിന്നിട്ട്, താമര വിരിഞ്ഞ പൊയ്‌കയെ പാതിവലം വച്ച് നടകയറിയാല്‍പ്പിന്നെ ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കും. വിനയപൂര്‍വ്വം, വിരുന്നിനായി സജ്ജമാക്കിയ പുല്‍ത്തകിടിയിലേക്ക് സ്വാഗതം. വിരുന്നിനു ഒരുക്കിയതും വടക്കുകിഴക്കന്‍ രുചി. തത്കാലം ശീതളപാനീയവും നട്സും വഴക്കുകിഴക്കന്‍ സ്റ്റൈല്‍ ലഡുവും എള്ളുണ്ടയും ഭക്ഷണ മേശയില്‍ റെഡി. അസമില്‍ നിന്നുള്ള സംഗീത വിദഗ്ധരും തയ്യാര്‍.

ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ദല്‍ഹി മുഖ്യമന്ത്രിയും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും എംബസി ഉദ്യോഗസ്ഥരുമെല്ലാം പങ്കെടുക്കുന്ന വിരുന്നില്‍, വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് വ്യത്യസ്ത കവാടങ്ങളിലൂടെയായിരുന്നു പ്രവേശനം. അവിടങ്ങളില്‍ ചില പാട്ടും നൃത്തവുമൊക്കെ തുടങ്ങിക്കഴിഞ്ഞിരുന്നു. നമ്മുടെ ചെണ്ടയുടെയും മദ്ദളത്തിന്റെയും വലംതല നാദത്തോട് ചേര്‍ന്നുനില്‍ക്കുന്ന മംഗള ധ്വനിയും ഉടുക്കിന്റെയും തപ്പിന്റെയും സുഖകരമായ ശബ്ദവും. അപ്പുറത്തെ പുല്‍ത്തകിടിയില്‍ പാട്ടും മേളവും നൃത്തവും തുടങ്ങിയിട്ടുണ്ടാവും.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിരുന്നില്‍ ജന്മഭൂമി പത്രാധിപര്‍ കെ.എന്‍.ആര്‍. നമ്പൂതിരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡര്‍ ലെയിന്‍ സമീപം

എന്ത് കട്ടിങ് സൗത്ത്…!

ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിമാരുമൊക്കെ എത്തി. അറിയിപ്പ് വന്നു. രാഷ്‌ട്രപതി വരാറായി. എല്ലാവരും പുല്‍ത്തകിടിക്ക് വെളിയില്‍ നില്‍ക്കണം. അങ്ങനെ നില്‍ക്കുമ്പോഴാണ് കേരളത്തിന്റെ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ കണ്ടതും സംസാരിച്ചതും. അദ്ദേഹത്തിന്റെ ഇരിപ്പിടം കേന്ദ്ര മന്ത്രിമാര്‍ക്കൊപ്പമായതിനാല്‍ പിന്നീട് കാണാന്‍ കഴിഞ്ഞില്ല.

രാഷ്‌ട്രപതി എത്തി. ദേശീയ ഗാനം മുഴങ്ങി. പിന്നാലെ രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ക്ഷണിതാക്കളെ അടുത്തെത്തി സ്വാഗതം ചെയ്തു. പിന്നീട് വടക്കുകിഴക്കന്‍ സ്വാദിന്റെ ലോകത്തേക്ക് കടന്ന വിരുന്ന്. രാഷ്‌ട്രപതിയുടെ മടക്കത്തിനു ശേഷമാണ് അപ്പുറത്തേ പുല്‍ത്തകിടികളിലെ മേളക്കൊഴുപ്പിലേക്ക് കടന്നുചെന്നത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമടക്കമുള്ളവര്‍ വരികയും മടങ്ങുകയും ചെയ്യുന്ന പാതയോടു ചേര്‍ന്നാണ് കലാപ്രകടനങ്ങള്‍. മടങ്ങുന്നവര്‍ക്കുള്ള യാത്രയയപ്പ് ആചാരമാണിപ്പോള്‍.

അതിനിടെയാണ് നമ്മുടെ കുരവയിടല്‍ പോലുള്ള രസകരമായ ശബ്ദം ശ്രദ്ധിച്ചത്. ഇവിടെ ആരാണപ്പാ കുരവയിടാന്‍ എന്നമട്ടില്‍ പരതിയപ്പോള്‍, അല്‍പ്പം അകലെയുള്ളൊരു നൃത്തസംഘത്തിലെ പെണ്‍കുട്ടിയാണ് ശ്രദ്ധയില്‍പ്പെട്ടത്. കൗതുകത്തിന് അടുത്തു ചെന്ന് നോക്കി. വര്‍ണ്ണങ്ങള്‍ വാരിപ്പൂശിയ ആ സംഘത്തിന്റെ നൃത്തത്തിനിടെ, കടന്നുവരുന്ന ഓരോ അതിഥിയെയും ഓരോ സംഘത്തെയും അവള്‍ കുരവയോടെ സ്വാഗതംചെയ്യുകയും യാത്രയാക്കുകയും ചെയ്യുന്നു. കയ്യില്‍ കുഴല്‍പോലൊരു സംഗീത ഉപകരണമുണ്ടെങ്കിലും കുരവയ്‌ക്ക് അത് ഉപയോഗിച്ച് കണ്ടില്ല.

ഇങ്ങനെ കുരവ തുടര്‍ന്നാല്‍ നിന്റെ തൊണ്ട പൊട്ടുമല്ലോ കൊച്ചേ എന്നു പറയാന്‍ തോന്നി. അല്‍പനേരം കൗതുകപൂര്‍വ്വം നോക്കിനിന്നു. തന്നെ ഒരാള്‍ ശ്രദ്ധിക്കുന്നത് കണ്ടപ്പോള്‍ ഇടയ്‌ക്കിടെ ഓരോ പുഞ്ചിരി സമ്മാനിച്ച് അവള്‍ നൃത്തവും പാട്ടും കുരവയും തുടര്‍ന്നുകൊണ്ടിരുന്നു. അതിഥികളുടെ വരവിനു ചെറിയ ഇടവേള വന്നപ്പോള്‍ അടുത്തുചെന്ന്, ‘അസ്സലായി’ എന്ന് ആംഗ്യ ഭാഷയില്‍ സൂചിപ്പിച്ചപ്പോള്‍, അവള്‍ താണുവണങ്ങി നന്ദി അറിയിച്ചു. ഒപ്പം സംഘം ഒന്നാകെയും. പേര് മൂന്നു തവണ അവള്‍ ആവര്‍ത്തിച്ചിട്ടും ദേവി എന്ന രണ്ട് അക്ഷരമേ എനിക്ക് പിടികിട്ടിയുളളു. പോട്ടെ, നമുക്ക് അവളെ ലക്ഷ്മി ദേവി എന്ന് വിളിക്കാം. അഷ്ട ലക്ഷ്മിയാണല്ലോ അന്ന് അവിടമാകെ വിളയാടിയിരുന്നത്. വടക്കു-കിഴക്കുകാരായ ചില കായിക താരങ്ങളുടെ പേര് ഓര്‍മവന്നു. ഇബനുന്‍ഷി ദേവി, കുഞ്ജ റാണി ദേവി…. അങ്ങനെ. ഇവള്‍ മറ്റൊരു ദേവി.

അരുണാചല്‍ പ്രദേശില്‍ നിന്നുള്ള സംഘമായിരുന്നു അത്. അതിലെ സ്റ്റാര്‍ ആണ് കുരവക്കാരി ദേവി. നമ്മുടെ കുരവ പോലെതന്നെ അവരുടെ മംഗളഘോഷമാണ് ഇതും. പക്ഷേ, വേഷാലങ്കാരങ്ങളുടെ വര്‍ണപ്പൊലിമയില്‍ അവര്‍ ഏറെ മുന്നിലാണ്. വടക്കുകിഴക്കന്‍ ഭാരതത്തിന്റെ വര്‍ണവിസ്മയമത്രേ അവിടം. മംഗളം വിളിച്ചറിയിക്കുന്ന നമ്മുടെ കുരവ അങ്ങു വടക്കുകിഴക്ക് അരുണാചലിലെ ഈ നര്‍ത്തകിയിലൂടെ പ്രതിധ്വനിക്കുന്നു. നമ്മുടെ മംഗള വാദ്യങ്ങളുടെ മുഴക്കം അവിടെയും കേള്‍ക്കുന്നു. ആരു പറഞ്ഞു ഈ ഭാരതം ആസേതു ഹിമാചലം ഒന്നല്ലെന്ന്. എന്ത് കട്ടിങ് സൗത്ത്…!

‘നീലാബ്ധി വീചി പരിസേവിത പുണ്യഭൂമി…’

പ്രധാനമന്ത്രി നരേന്ദ്ര മോദി പിറ്റേന്ന് ഒരുക്കിയ, സംഗമത്തിലും വിരുന്നിലും പങ്കെടുക്കാന്‍ അവസരം കൈവന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. ചെറിയ ഒത്തുച്ചേരല്‍. ഊഷ്മളമായ ഇടപെടല്‍. രാഷ്‌ട്രപതി ഭവനിലെ ചടങ്ങിലേയ്‌ക്ക് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് മെസ്സേജ് എത്തിയത്. പിറ്റേന്ന് ഉച്ചക്ക് വിരുന്ന്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിവിധ മേഖലയിലുള്ളവര്‍ക്കായിരുന്നു ക്ഷണം. ഹൈദരാബാദ് ഹൗസില്‍, ഒരുക്കിയ മധ്യാഹ്നവിരുന്നില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ നാലു പത്രാധിപന്മാരടക്കം 14 പേരായിരുന്നു. പല മേഖലകളില്‍ നിന്നുള്ള സംരംഭകരടക്കമുള്ളവരായിരുന്നു പത്ത് പേര്‍. കൊച്ചി ആസ്ഥാനമായുള്ള അഗാപ്പേയുടെ എംഡി തോമസ് ജോണ്‍ ആയിരുന്നു കൂട്ടത്തിലെ മലയാളി.

വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും ചടങ്ങിനെത്തി. ജന്മഭൂമിക്ക് പുറമെ ഹിന്ദുസ്ഥാന്‍ ടൈംസ്, തമിഴ് പത്രമായ ദിനമലര്‍, ബംഗാളില്‍ നിന്നുള്ള ഏയ് സമയ് എന്നിവയുടെ പത്രാധിപന്മാരാണ് പങ്കെടുത്തത്. പുറമേ, പ്രധാനമന്ത്രിയുടെ ഓഫീസിലെയും വിദേശകാര്യവകുപ്പിലെയും ഉദ്യോഗസ്ഥരും ഭാരതത്തില്‍ സന്ദര്‍ശനം നടത്തുന്ന യൂറോപ്യന്‍ കൗണ്‍സില്‍, യൂറോപ്യന്‍ കമ്മിഷന്‍ എന്നിവയുടെ പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രധാനമന്ത്രി, 14 അതിഥികളെയും ഹസ്തദാനം ചെയ്ത് പരിചയപ്പെടുകയും ഒപ്പം ഫോട്ടോയ്‌ക്ക് ക്ഷണിക്കുകയും ചെയ്തു.

By admin