• Mon. Aug 25th, 2025

24×7 Live News

Apdin News

രാഹുലിനെ സംരക്ഷിക്കുന്നത് കോൺഗ്രസിന്റെ ചീഞ്ഞളിഞ്ഞ രാഷ്‌ട്രീയ സംസ്കാരം; രാജിവെക്കും വരെ ശക്തമായ പ്രതിഷേധം തുടരും: ബിജെപി

Byadmin

Aug 25, 2025



തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിട്ടും എംഎൽഎ സ്ഥാനം രാജിവെക്കാതെ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചു നിർത്തുന്നത് കോൺഗ്രസിന്റെ ചീഞ്ഞളിഞ്ഞ രാഷ്‌ട്രീയ സംസ്കാരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിന് പോലും യോഗ്യതയില്ലാത്തയാളെ പാലക്കാട് ജനത സഹിക്കണം എന്നാണോ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നതെന്നും ബി ജെ പി അധ്യക്ഷൻ ചോദിച്ചു.

രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കും വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി ബിജെപി തെരുവിൽ തുടരും. അഭിമാനമുള്ള എല്ലാ കോൺഗ്രസ് പ്രവർത്തകരെയും ബിജെപിയുടെ വികസന രാഷ്‌ട്രീയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതിലൂടെ ഉയർന്നുവന്ന ആരോപണങ്ങളും പരാതികളും ശരിയാണ് എന്ന് കോൺഗ്രസ് പാർട്ടി തന്നെ സമ്മതിച്ചിരിക്കുകയാണ്.

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിന് പോലും യോഗ്യനല്ലാത്ത ഒരാളെ പാലക്കാട് ജനത എംഎൽഎയായി അംഗീകരിക്കണം എന്ന കോൺഗ്രസ് നിലപാട് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോൺഗ്രസിലെ മുതിർന്ന നേതാക്കന്മാർക്ക് എല്ലാം രാഹുലിന്റെ ലീലാവിലാസങ്ങളും മുൻകൂട്ടി അറിയാമായിരുന്നു. ഒന്നര വർഷം മുമ്പ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയ പെൺകുട്ടികൾ വി.ഡി. സതീശനോട് രാഹുൽ മാങ്കൂട്ടത്തിന്റെ സ്വഭാവവൈകൃതത്തെ പറ്റി പരാതി പറഞ്ഞിരുന്നു. അതെല്ലാം മറച്ചുവെച്ച് അയാളെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ആക്കിയതും പാലക്കാട് എംഎൽഎ സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചതും വി.ഡി. സതീശൻ അടങ്ങുന്ന കോൺഗ്രസ് നേതൃത്വമാണ്. ഇപ്പോഴും രാഹുലിന് സുരക്ഷിതമായ സംരക്ഷണം ഒരുക്കുന്നതും അതേ നേതാക്കന്മാർ തന്നെയാണ്. ഇത് കോൺഗ്രസ്സിന്റെ ജനിതകപരമായ പ്രത്യേകതയാണ്.

അഴിമതിക്കാരെയും സ്ത്രീ പീഡകരെയും എല്ലാം എപ്പോഴും സംരക്ഷിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും പാർട്ടി ഭാരവാഹിത്വം ഒഴിവാക്കുന്നതും കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര കാര്യം. അത് പൊതുജനങ്ങളെ ബാധിക്കുന്നതല്ല, മറിച്ച് പാലക്കാട് എംഎൽഎയായി രാഹുൽ തുടരുന്നതാണ് പൊതുജനത്തിന് അംഗീകരിക്കാൻ കഴിയാത്തത്.

കോൺഗ്രസ് നേതാക്കന്മാരുടെ ഭാര്യമാരും വനിത നേതാക്കളും രാഹുലിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടും എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ല എന്ന തീരുമാനത്തിന് പിന്നിൽ രാഹുലിനെ സംരക്ഷിക്കുന്ന കോൺഗ്രസിലെ ഒരുപറ്റം നേതാക്കന്മാരുടെ പിന്തുണയാണ്. രാഹുൽ കുഴപ്പക്കാരനാണെന്ന് അറിഞ്ഞിട്ടും അയാളെ വളർത്തിക്കൊണ്ടുവരികയും എംഎൽഎ ആക്കുകയും ചെയ്ത കോൺഗ്രസ് നേതാക്കൾ പൊതുജനങ്ങളോട് മാപ്പ് പറയണം. ആത്മാഭിമാനമുള്ള ആർക്കും തുടരാൻ കഴിയാത്ത പാർട്ടിയായി കോൺഗ്രസ് അധപതിച്ചു കഴിഞ്ഞു.

അഴിമതിക്കാർക്കും സ്ത്രീചൂഷകർക്കും മാത്രം സ്ഥാനമുള്ള പാർട്ടിയിൽ അപമാന ഭാരം പേറി തുടരാതെ കോൺഗ്രസ് രാഷ്‌ട്രീയം ഉപേക്ഷിച്ച് ബിജെപിയുടെ വികസന രാഷ്‌ട്രീയത്തിലേക്ക് വരാൻ അഭിമാനമുള്ള എല്ലാ കോൺഗ്രസ് പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നതായും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

By admin