കീവ് : ജൂൺ ഒന്നിലെ ആക്രമണത്തിന് പ്രതികാരമായി റഷ്യ തുടർച്ചയായി ഉക്രെയ്നെ ആക്രമിക്കുന്നു. ഞായറാഴ്ചയും ഉക്രെയ്നിലെ വിവിധ നഗരങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർന്നു. ഈ ആക്രമണങ്ങളിൽ റഷ്യ ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 500-ലധികം ഡ്രോണുകളും 80-ഓളം മിസൈലുകളും ഉപയോഗിച്ച് റഷ്യ ഉക്രെയ്നിലെ പല നഗരങ്ങളെയും ആക്രമിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഉക്രെയ്നിലെ കിഴക്കൻ നഗരമായ ഖാർകിവിലാണ് റഷ്യ ശക്തമായ വ്യോമാക്രമണം നടത്തിയത്. അതിൽ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും ഒരു കുട്ടി ഉൾപ്പെടെ 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നായാണ് ഈ ആക്രമണം കണക്കാക്കപ്പെടുന്നത്.
ശനിയാഴ്ചയാണ് ഈ ആക്രമണം നടന്നത്. ഈ ആക്രമണത്തിൽ ബഹുനില റെസിഡൻഷ്യൽ കെട്ടിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം കടുപ്പിച്ചത്. ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ 40 ഡ്രോണുകൾ, ഒരു മിസൈൽ, നാല് ഗൈഡഡ് ബോംബുകൾ എന്നിവ ഉപയോഗിച്ചു. ഇത് നിരവധി കെട്ടിടങ്ങൾക്ക് തീപിടിക്കാനും തകരാനും കാരണമായി.
അതേ സമയം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. റഷ്യയുടെ പ്രധാന ആക്രമണം ഒരു സിവിലിയൻ വ്യാവസായിക മേഖലയെ കേന്ദ്രീകരിച്ചായിരുന്നുവെന്ന് പ്രവിശ്യയുടെ ഗവർണർ ഒലെഹ് സിൻയുബോവ് പറഞ്ഞു. കൂടാതെ ഉക്രെയ്‌നിന്റെ വിവിധ ഭാഗങ്ങളിൽ റഷ്യ ആകെ 206 ഡ്രോണുകളും 9 മിസൈലുകളും തൊടുത്തുവിട്ടതായി ഉക്രെയ്ൻ സൈനിക ഇൻ്റലിജൻസ് വ്യക്തമാക്കി. ഇതിൽ ഉക്രെയ്‌ൻ സൈന്യം റഷ്യയുടെ 87 ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തിയെന്നും 80 എണ്ണം ഇലക്ട്രോണിക് യുദ്ധ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർവീര്യമാക്കിയെന്നും അറിയിച്ചു.
കൂടാതെ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഭയാനകമായ ആക്രമണമാണിതെന്ന് ഖാർകിവ് മേയർ ഇഹോർ തെരേഖോവ് വിശേഷിപ്പിച്ചു. അതേ സമയം കഴിഞ്ഞയാഴ്ച ഉക്രെയ്‌നിന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യയുടെ 5 വ്യോമതാവളങ്ങളും 41 യുദ്ധവിമാനങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു.