അലാസ്ക: ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ തന്റെ സുഹൃത്തായ മോദിയെ രക്ഷിക്കാന്‍ മറന്നില്ല. ട്രംപ് അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ മാസങ്ങളില്‍ റഷ്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം 20 ശതമാനം വര്‍ധിച്ചുവെന്ന പുടിന്റെ പ്രസ്താവന കരുതിക്കൂട്ടി ട്രംപിനെ കൊട്ടാനുള്ള പ്രസ്താവനയായിരുന്നു. കാരണം ഇതുവഴി റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്തതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയ്‌ക്കെതിരായ ശക്തമായ വിമര്‍ശനമാണ് പുടിന്‍ നടത്തിയത്. അതായത് മോദിയുടെ മുഖം രക്ഷിയ്‌ക്കാനുള്ള ശ്രമം.
“ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം യുഎസും റഷ്യയും തമ്മിലുള്ള വ്യാപാരത്തില്‍ 20 ശതമാനത്തിന്റെ അഭിവൃദ്ധി ഉണ്ടായിട്ടുണ്ട്. യുഎസ് അവരുടെ വ്യവസായതാല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി റഷ്യയില്‍ നിന്നും വളവും യുറേനിയവും ഇറക്കുമതി ചെയ്യുന്നുണ്ട്. അതേ സമയം ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് റഷ്യയ്‌ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു.”- പുടിന്‍ പറഞ്ഞു. ഇവിടെ യുഎസിന്റെയും ട്രംപിന്റെയും കപടനാട്യമാണ് പുടിന്‍ പൊളിച്ചത്. റഷ്യയെ നിലയ്‌ക്ക് നിര്‍ത്താനും ഉക്രൈനെ രക്ഷിക്കാനും റഷ്യയുമായുള്ള എല്ലാ കച്ചവട ബന്ധവും അവസാനിപ്പിക്കാന്‍ ലോകത്തോട് ആഹ്വാനം ചെയ്യുന്ന ട്രംപിന്റെ മുഖംമൂടി വലിച്ചുകീറുകയായിരുന്നു പുടിന്‍ ഈ പ്രസ്താവനയിലൂടെ.
പുടിന്‍ യുഎസിന് നല്‍കിയ അടി ഇന്ത്യയുടെ മുഖം രക്ഷിക്കാന്‍
ഈയിടെയാണ് റഷ്യയുടെ എണ്ണ വാങ്ങുന്നു എന്ന് കുറ്റപ്പെടുത്തി പുടിന്‍ ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം പിഴത്തീരുവ അധികമായി ചുമത്തിയത്. നേരത്തെ ചുമത്തിയ 25 ശതമാനത്തിന് പുറമെയാണ് ഈ പിഴത്തീരുവ. ഇതോടെ ഇന്ത്യയ്‌ക്കെതിരായ വ്യാപാരത്തീരുവ 50 ശതമാനമാകും. റഷ്യയില്‍ നിന്നും സ്വന്തം ആവശ്യങ്ങള്‍ക്ക് ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്ന അമേരിക്കയാണ് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ശിക്ഷയെന്ന നിലയില്‍ 50 ശതമാനം തീരുവ ചുമത്തിയത്. ഇന്ത്യ ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനാണ് വിലക്കുറവില്‍ കിട്ടുന്ന എണ്ണ റഷ്യയുടെ കയ്യില്‍ നിന്നും വാങ്ങുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് കുറഞ്ഞവിലയില്‍ ഇന്ധനം ലഭിക്കണമെന്ന താല്‍പര്യം മാത്രമാണ് ഇന്ത്യയ്‌ക്കുള്ളത്.