അങ്കമാലി : ലക്ഷങ്ങൾ വിലവരുന്ന 550 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേർ പോലീസ് പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശികളായ കുന്നുംപുറം കാരയിൽ മുഹ്സിൻ (മൂസിൻ 28), തുരുത്തി മുഹമ്മദ് സഹിൽ (25) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും, അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികൾ ബാംഗ്ലൂരിൽ നിന്നും രാസലഹരി വാങ്ങി ബൈക്കിൽ വാണിയംപാറ വരെ സഞ്ചരിച്ചു. തുടർന്ന് ടാക്സി കാറിൽ അവിടെ നിന്നും കൊച്ചി സിറ്റിയിൽ വില്പന നടത്തുന്നതിനായി പോകുന്ന വഴി അങ്കമാലിയിൽ വച്ച് സാഹസികമായി വണ്ടി തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഫ്ലാസ്ക്കിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് ഒളിപ്പിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്. സിറ്റിയിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണിവർ. സ്ഥിരം കടത്തുകാരാണെന്നാണ് ലഭ്യമാകുന്ന വിവരം.
ഡാൻസാഫ് ടീമിനൊപ്പം, ഡി വൈ എസ് പി മാരായ ജെ.ഉമേഷ് കുമാർ, ബാബുക്കുട്ടൻ, അങ്കമാലി ഇൻസ്പെക്ടർ എ.രമേഷ്, എസ്.ഐമാരായ കെ.പി. വിജു, എം .എസ് ബിജിഷ്, എൻ.കെ ശ്യാം, ലാൻസി ദാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.