കറാച്ചി: സിന്ദൂർ ഓപ്പറേഷനിലൂടെ ഭാരതം തരിപ്പണമാക്കിയ ഭീകരപ്രസ്ഥാനമായ ലഷ്‌കർ തൊയ്ബയുടെ പാകിസ്ഥാനിയെ ആസ്ഥാനം പുതുക്കി പണിയുന്നു. ഇതിന് ഉപയോഗിക്കുന്നത് പാകിസ്ഥാനിലെ വെള്ളപ്പൊക്ക ദുരന്തം നേരിടാൻ ലോകവ്യാപകമായി പാക് സർക്കാർ സ്വരൂപിച്ച പണം വഴിമാറ്റി ചെലവിട്ടാണെന്ന് വ്യക്തമാകുന്നു.
2025 മെയ് 7 നാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ വ്യോമാക്രമണത്തിൽ ലഷ്‌കർഇതൊയ്ബയുടെ (എൽഇടി) മുറിദ്‌കെ ആസ്ഥാനമായ മർകസ് തൈബ ഭാരത സേന തകർത്തത്. ഇതിന്റെ പുനർനിർമ്മാണത്തിന് പാകിസ്ഥാൻ സർക്കാർ ധനസഹായം നൽകുന്നുവെന്നാണ് റിപ്പോർട്ട്. പുനർവികസന പദ്ധതിയെ പിന്തുണയ്‌ക്കുന്നതിനായി വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ മറവിൽ ലഷ്‌കർ ധനസമാഹരണ കാമ്പെയ്‌നുകൾ ആരംഭിച്ചതായി രഹസ്യ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഇസ്ലാമാബാദ് ഇതിനകം 4 കോടി പാകിസ്ഥാൻ രൂപ അനുവദിച്ചിട്ടുണ്ട്, 15 കോടിയിലധികം ചെലവ് പുനർനിർമ്മാണത്തിന് വേണമെന്നാണ് കണക്ക്.
ലഷ്‌കർ ഇ തൊയ്ബയ്‌ക്കു വേണ്ടുന്ന എല്ലാ സഹായവും നൽകാൻ പാക് ഇന്റലിജൻസ് ഏജൻസിയായ ഐഎസ്‌ഐ മുന്നിലുണ്ട്.
2026 ഫെബ്രുവരിയിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതിയുടെ മേൽനോട്ടം മുതിർന്ന കമാൻഡർമാരായ മൗലാന അബു സാറും യൂനുസ് ഷാ ബുഖാരിയുമാണ് വഹിക്കുന്നതെന്നുവരെ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിലുണ്ട്.
2005 ലെ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള മാനുഷിക സഹായം ലഷ്‌കർ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളിലേക്ക് വഴിതിരിച്ചുവിട്ട മുൻകാല സംഭവങ്ങളുണ്ട്.
ഭീകരതയ്‌ക്കെതിരെ പോരാടുന്നുവെന്ന് പാകിസ്ഥാൻ ലോകരാജ്യങ്ങളെ ധരിപ്പിച്ച്, അവരിൽനിന്നെല്ലാം, ധനസഹായം കൈപ്പറ്റിയാണ് ഈ നടപടികൾ എന്നതാണ് ശ്രദ്ധേയം.
മർകസ് തൈബയിലെ പ്രവർത്തനത്തിന്റെ വ്യാപ്തി ഭീഷണി ലോകരാജ്യങ്ങൾക്കെല്ലാം ബാധകമാണ്. ഇവിടെ പ്രതിവർഷം ഏകദേശം 1,000 വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും ലഷ്‌കർ ഇ തൊയ്ബയിലെ പ്രവർത്തനപരമായ റോളുകൾക്കായി അവരെ സജ്ജമാക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുണ്ട്. ഈ കേന്ദ്രത്തിലെ ബിരുദധാരികൾ 26/11 മുംബൈ ആക്രമണം ഉൾപ്പെടെയുള്ള ഉന്നത ആക്രമണങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് മുൻകാല തെളിവുകൾ സൂചിപ്പിക്കുന്നു.