• Thu. Mar 5th, 2026

24×7 Live News

Apdin News

ലഹരിമുക്ത സമൂഹം: ദര്‍ശനം മൂല്യാധിഷ്ഠിതമാകണം

Byadmin

Mar 5, 2026



ഭാരതത്തെ ലഹരിയുടെ കരാളഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘നശാ മുക്ത് ഭാരത് അഭിയാന്‍’ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത് ആഘോഷിക്കാന്‍ അമൃത്സറിലെ ഗുരുനാനാക് ദേവ് സര്‍വ്വകലാശാലയില്‍ നടന്ന പരിപാടി കേവലമൊരു സര്‍ക്കാര്‍ ചടങ്ങായിരുന്നില്ല; രാജ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രഖ്യാപനമായിരുന്നു. കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി ഡോ. വീരേന്ദ്ര കുമാറും പഞ്ചാബ് ഗവര്‍ണര്‍ ഗുലാബ് ചന്ദ് കതാരിയയും പങ്കെടുത്ത വേദി സാക്ഷ്യം വഹിച്ചത്, ലഹരിയുടെ പിടിയില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ നടന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ അതിജീവനത്തിനാണ്. കോടിക്കണക്കിന് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തിയ ഈ ദേശീയ മുന്നേറ്റം ഗണ്യമായ നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും, പല സംസ്ഥാനങ്ങളുടെയും മെല്ലെപ്പോക്ക് ഈ മേഖലയില്‍ വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

ദേശീയതലത്തില്‍ ലഹരിക്കെതിരെയുള്ള പോരാട്ടം ജനകീയ പ്രസ്ഥാനമായി മാറുമ്പോഴും, സംസ്ഥാനങ്ങളില്‍ ഈ മുന്നേറ്റം വേണ്ടത്ര വേഗം കൈവരിക്കാത്തത് ഗൗരവമേറിയ വിഷയമാണ്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ ‘വിമുക്തി’ പോലുള്ള പദ്ധതികളും കാമ്പസുകളില്‍ ‘ഉണര്‍വ്’ പോലുള്ള പ്രവര്‍ത്തനങ്ങളും സജീവമാണ്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളും പോലീസ്-എക്സൈസ് വകുപ്പുകളുടെ സംയുക്ത പരിശോധനകളും ഈ പോരാട്ടത്തിന് കരുത്തുപകരുന്നുമുണ്ട്. എന്നിരുന്നാലും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലഹരി വ്യാപനം തടയുന്നതില്‍ കാണുന്ന മെല്ലെപ്പോക്ക് ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഇത്തരം നയപരമായ മെല്ലെപ്പോക്കിന് പിന്നിലെ പ്രധാന കാരണം, മദ്യവില്‍പനയില്‍ നിന്നുള്ള വരുമാനത്തെ സംസ്ഥാന ഖജനാവുകള്‍ അമിതമായി ആശ്രയിക്കുന്നു എന്നതാണ്. ഒരു വശത്ത് യുവതലമുറയെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ മറുവശത്ത് ബാറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതും മദ്യം സുലഭമാക്കുന്നതും നയ വൈരുദ്ധ്യം തന്നെ.

മദ്യവര്‍ജ്ജനം പ്രസംഗങ്ങളില്‍ ഒതുങ്ങുകയും മദ്യത്തെ സാമ്പത്തിക സ്രോതസ്സായി കാണുകയും ചെയ്യുന്ന ഭരണകൂട നയം തുടരുകയും ചെയ്യുന്നത് ലഹരിമുക്ത ഭാരതം എന്ന സങ്കല്പത്തിന്റെ അന്തസ്സത്തയെ ദുര്‍ബലപ്പെടുത്തും. വരുമാനത്തിനായുള്ള ഈ ആര്‍ത്തിയാണ് പലപ്പോഴും കര്‍ശനമായ ലഹരി വിരുദ്ധ നടപടികളില്‍ നിന്ന് സര്‍ക്കാരുകളെ പിന്നോട്ട് വലിക്കുന്നത്. ഈ നയ വൈകല്യത്തിന്റെ ഫലം നേരിടുന്നത് സമാജമാണ്. മദ്യ ഉപയോഗം സാമൂഹിക സ്റ്റാറ്റസായി കണക്കാക്കുന്ന തലത്തിലേയ്‌ക്ക് നാം എത്തി. കാമ്പസുകളേയും ഇത് കാര്യമായി ബാധിക്കുന്നുണ്ട്. അറിവിന്റെയും നവചിന്തകളുടെയും ഈറ്റില്ലമാകേണ്ട കാമ്പസുകള്‍ ഇന്ന് ലഹരിമാഫിയകളുടെ സ്വാധീനവലയത്തിലാകുന്നു. മദ്യത്തിന് വലിയ സാമൂഹിക സ്വീകാര്യത ലഭിക്കുന്ന ചുറ്റുപാടില്‍ വളരുന്ന വിദ്യാര്‍ത്ഥികള്‍, എളുപ്പത്തില്‍ അതിതീവ്ര ലഹരികളിലേക്ക് ആകര്‍ഷിക്കപ്പെടും.

ഉന്നതവിദ്യാഭ്യാസം നേടിയ യുവാക്കള്‍ ലഹരിക്കടിമകളാകുന്നതും കലാലയങ്ങള്‍ സംഘര്‍ഷഭരിതമാകുന്നതും വെറും ക്രമസമാധാന പ്രശ്നമല്ല, മൂല്യബോധത്തിന്റെ അഭാവം മൂലമുള്ള സാമൂഹിക തകര്‍ച്ചയാണ്.

അന്താരാഷ്‌ട്ര തലത്തിലും ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ സജീവമാണ്. ഐക്യരാഷ്‌ട്രസഭയുടെ ‘യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം’ പോലുള്ള ഏജന്‍സികള്‍ ആഗോളതലത്തില്‍ ലഹരിമരുന്നുകളുടെ ഒഴുക്ക് തടയാനും ബോധവല്‍ക്കരണം നടത്താനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ലോകമെമ്പാടും കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചിട്ടും, കര്‍ശന നിയമങ്ങള്‍ നടപ്പാക്കിയിട്ടും ലഹരി ഉപയോഗം ഇല്ലാതാക്കാന്‍ ആഗോള സമൂഹത്തിന് സാധിച്ചിട്ടില്ല. കേവലം ശിക്ഷാനടപടികളിലും മെഡിക്കല്‍ ചികിത്സകളിലും മാത്രം ഒതുങ്ങിനില്‍ക്കുന്നതുകൊണ്ടാണ് പാശ്ചാത്യ രാജ്യങ്ങള്‍ ഉള്‍പ്പെടെ ഈ പോരാട്ടത്തില്‍ പലപ്പോഴും പരാജയപ്പെടുന്നത്. മാനസികവും വൈകാരികവുമായ ശൂന്യതയെ അഭിസംബോധന ചെയ്യാതെ, പുറമെയുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് മാത്രം മനുഷ്യനെ മാറ്റിയെടുക്കാനാവില്ല എന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്.

ഇവിടെയാണ് സമഗ്ര മൂല്യാധിഷ്ഠിത ജീവനത്തിന്റെ (ഹോളിസ്റ്റിക് വാല്യൂ ബേസ്ഡ് ലിവിങ്) പ്രസക്തിയും ഭാരതത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദിത്തവും വെളിപ്പെടുന്നത്. മനുഷ്യന്റെ അടിസ്ഥാന ആഗ്രഹമായ നിരന്തര സന്തോഷത്തെ ഇന്ദ്രിയങ്ങളില്‍ നിന്നുള്ള താത്കാലിക ആവേശമായി (എക്സൈറ്റ്മെന്റ്) തെറ്റിദ്ധരിക്കുന്നതാണ് ലഹരി ഉപയോഗത്തിന്റെ മൂലകാരണം. വരുമാനത്തിനായി ഈ താത്കാലിക ആവേശത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം, ശരിയായ വിവേകത്തിലൂടെയും സ്വയം നിയന്ത്രണത്തിലൂടെയും മാത്രമേ യുവാക്കളെ ഈ വിപത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയൂ. സ്വയം, കുടുംബം, സമൂഹം, പ്രകൃതി എന്നിവയുമായുള്ള യോജിപ്പിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും മാത്രമേ ശാശ്വതമായ സന്തോഷം കൈവരിക്കാനാകൂ എന്ന ‘മധ്യസ്ഥ ദര്‍ശന’ത്തിന്റെ സന്ദേശം ലോകത്തിന് പകര്‍ന്നുനല്‍കാന്‍ ഭാരതത്തിന് മാത്രമേ കഴിയൂ.

അമൃത്സറില്‍ മുഴങ്ങിക്കേട്ട ലഹരിമുക്ത ആഹ്വാനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍, സംസ്ഥാനങ്ങള്‍ മദ്യത്തില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കുകയും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ആര്‍ജ്ജവത്തോടെ മുന്നോട്ട് വരുകയും വേണം. അതോടൊപ്പം, കേവലം നിയമങ്ങളിലൂടെയല്ല, സാര്‍വത്രിക മാനുഷിക മൂല്യങ്ങള്‍ വിദ്യാഭ്യാസത്തിലൂടെയും ജീവിതചര്യയിലൂടെയും പ്രായോഗികമാക്കുന്നതിലൂടെ ലഹരിമുക്തമായ പുതിയ ലോകക്രമം സൃഷ്ടിക്കാന്‍ നമുക്കാവണം. ലോകമെമ്പാടുമുള്ള ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഭരണകൂട-നിയമ നടപടികള്‍ക്കപ്പുറം മൂല്യാധിഷ്ഠിതമായ പുതിയ ദിശാബോധം നല്‍കി, ഈ പ്രതിസന്ധിയില്‍ ലോകത്തെ നയിക്കുന്ന ‘ലോകഗുരു’വായി മാറുക എന്നതാണ് ഇന്നു ഭാരതത്തിന്റെ ദൗത്യം.

By admin