തൃശൂര്‍ : ലിവിയ ജോസിനെ കുറിച്ച് ആരോടും മോശമായി പറഞ്ഞിട്ടില്ലെന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി.ലിവിയയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയത് അവരുടെ ബന്ധുക്കളാണ്.
താനും ലിവിയയുമായി മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. മരുമകളോടാണ് അനിയത്തി ലിവിയയ്‌ക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്ന് ചോദിച്ചത്. അത് മരുമകള്‍ എന്ന സ്വാതന്ത്ര്യത്തില്‍ ചോദിച്ചതാണ്. അല്ലാതെ മറ്റ് ഉദ്ദേശമുണ്ടായിരുന്നില്ലെന്നും ഷീല സണ്ണി പറഞ്ഞു.
ലിവിയയുടെ മാതാപിതാക്കളോട് പോലും ഇക്കാര്യം ചോദിച്ചിട്ടില്ല.ലിവിയയുടെ സ്‌പോണ്‍സര്‍ നാരായണ്‍ ദാസ് ആണെന്ന് അറിയില്ലായിരുന്നു. കേസില്‍ അറസ്റ്റിലായപ്പോള്‍ മാധ്യമങ്ങളിലൂടെയാണ് നാരായണ ദാസിനെ കുറിച്ച് അറിയുന്നത്.
കേസില്‍ കൂടുതല്‍ പേര്‍ ഉണ്ട് എന്ന് സംശയമുണ്ടെന്നും ഷീല സണ്ണി പറഞ്ഞു. സഹോദരിയെ രക്ഷിക്കാന്‍ വേണ്ടി ലിവിയ താന്‍ അപവാദം പറഞ്ഞുവെന്ന് വരുത്തിത്തീര്‍ക്കുന്നതായിരിക്കാമെന്നും ഷീല സണ്ണി അഭിപ്രായപ്പെട്ടു.
മരുമകള്‍ക്ക് തന്നെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ താത്പര്യമുണ്ടായിരുന്നിരിക്കാം. അല്ലാതെ മരുമകളുമായും സ്‌നേഹത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്നും ഷീല സണ്ണി വ്യക്തമാക്കി. തനിക്ക് ശത്രുക്കള്‍ ഉണ്ടായിരുന്നില്ല. തന്നെ വ്യാജ ലഹരി കേസില്‍ കുടുക്കിയപ്പോള്‍ മകനാണ് ലിവിയയെ കുറിച്ച് സംശയം പ്രകടിപ്പിച്ചത്. പിന്നാലെ മരുമകള്‍ പിണങ്ങിപ്പോയി. ഇപ്പോള്‍ മകനും മരുമകളുമായും ബന്ധമില്ല.
അതേസമയം, തന്നെക്കുറിച്ച് മോശമായ രീതിയില്‍ ഷീല സണ്ണി സംസാരിച്ചെന്നും തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് എല്‍ എസ് ഡി സ്റ്റാമ്പുകള്‍ ബാഗില്‍ വച്ച് ലഹരി കേസില്‍പെടുത്തിയതൊന്നുമാണ് ലിവിയ ജോസിന്റെ കുറ്റസമ്മതം. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ലിവിയയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള തീരുമാനത്തിലാണ് അന്വേഷണസംഘം. കേസില്‍ നേരത്തെ അറസ്റ്റിലായ നാരായണ ദാസിനൊപ്പം ലിവിയയെയും വിശദമായി ചോദ്യംചെയ്യും. ഇരുവരുടെയും മൊഴികളില്‍ ചില വൈരുദ്ധ്യങ്ങള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.