ന്യൂയോർക്ക് : ഐക്യരാഷ്‌ട്രസഭയുടെ 80-ാമത് പൊതുസഭയിലും ഇസ്രായേലും പലസ്തീനും തമ്മിലുള്ള പ്രശ്നം ചർച്ചാ വിഷയമായി തുടർന്നു. ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധവും പലസ്തീനെ ഒരു രാഷ്‌ട്രമായി അംഗീകരിക്കുന്ന വിഷയവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ച ചെയ്തു. സെഷനിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ നടത്തിയ പ്രസംഗവും ചർച്ചാ വിഷയമായി. “ഓം ശാന്തി ഓം” എന്ന് പറഞ്ഞുകൊണ്ട് പ്രബോവോ തന്റെ പ്രസംഗം അവസാനിപ്പിച്ചത് ഏറെ കൗതുകമായി.
ഐക്യരാഷ്‌ട്രസഭയുടെ 80-ാമത് പൊതുസഭയിൽ ആഗോള സമാധാനം, നീതി, തുല്യ അവസരം എന്നിവയ്‌ക്കായി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ആഹ്വാനം ചെയ്തു. ഭയം, വംശീയത, വിദ്വേഷം, അടിച്ചമർത്തൽ, വർണ്ണവിവേചനം എന്നിവയാൽ നയിക്കപ്പെടുന്ന മനുഷ്യ വിഡ്ഢിത്തം നമ്മുടെ പൊതുവായ ഭാവിയെ ഭീഷണിപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗാസയിൽ സമാധാനം ഉറപ്പാക്കാൻ ഇന്തോനേഷ്യ 20,000 സൈനികരെ വിന്യസിക്കാൻ തയ്യാറാണെന്ന് പ്രബോവോ പ്രഖ്യാപിച്ചു.
https://x.com/PTI_News/status/1970691835740794913
ഇതിനു പുറമെ ഇന്ന് യുഎൻ സമാധാന സേനയ്‌ക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യ. സമാധാനത്തിന് രക്ഷാധികാരികൾ ആവശ്യമുള്ളിടത്ത് ഞങ്ങൾ തുടർന്നും സേവനം ചെയ്യും, വാക്കുകൾ കൊണ്ട് മാത്രമല്ല, കരയിലുള്ള സൈനികരെയും ഉപയോഗിച്ചുകൊണ്ടെന്നും പ്രബോവോ സുബിയാന്റോ ഊന്നിപ്പറഞ്ഞു.
ഇതിനു പുറമെ ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്‌ട്ര പരിഹാരത്തിന് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ ആഹ്വാനം ചെയ്തു. പലസ്തീനും ഇസ്രായേലും സ്വതന്ത്രവും സുരക്ഷിതവുമായിരിക്കണമെന്നും, ഭീഷണികളിൽ നിന്നും ഭീകരതയിൽ നിന്നും മുക്തമായിരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു രാഷ്‌ട്രീയ സംഘർഷത്തിനും അക്രമം ഉത്തരമാകില്ല, കാരണം അക്രമം കൂടുതൽ അക്രമം മാത്രമേ വളർത്തുന്നുള്ളൂ എന്നും സുബിയാന്റോ പറഞ്ഞു.
പിന്നീട് ഐക്യരാഷ്‌ട്രസഭയിൽ തന്റെ പ്രസംഗം “ഓം ശാന്തി ശാന്തി ശാന്തി ഓം” എന്ന മന്ത്രത്തോടെയാണ് അവസാനിപ്പിച്ചത്. അദ്ദേഹം “നമോ ബുദ്ധായ”, “ശാലോം” എന്നീ മന്ത്രങ്ങളും ചൊല്ലി. 19 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിൽ അദ്ദേഹം ഐക്യത്തിന്റെ സന്ദേശമാണ് കൂടുതലും നൽകിയത്.