• Wed. Jun 4th, 2025

24×7 Live News

Apdin News

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ലോക ചെസ് കിരീടം വെറുതെ നേടിയെടുത്തതല്ലെന്ന് കാള്‍സന് മനസ്സിലായിക്കാണണം

Byadmin

Jun 2, 2025


സ്റ്റാവംഗര്‍ : ലോക ചെസ് കിരീടം നേടാന്‍ ഇന്ത്യയുടെ 19 കാരന്‍ ഗുകേഷ് യോഗ്യനല്ലെന്ന ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ വീമ്പിളക്കലിന് ഉചിതമായ മറുപടി തിങ്കളാഴ്ച ഗുകേഷ് നല്‍കി. നോര്‍വെ ചെസില്‍ ആറാം റൗണ്ടില്‍ ഗുകേഷ് മാഗ്നസ് കാള്‍സനെ തോല്‍പിച്ചു. അതും ക്ലാസിക് ഗെയിമിലായിരുന്നു മാഗ്നസ് കാള്‍സനെ അട്ടിമറിച്ചതെന്നതിനാല്‍ ഗുകേഷിന് മൂന്ന് പോയിന്‍റുകള്‍ കിട്ടി.

എന്‍ഡ് ഗെയിമില്‍ അവസാനനീക്കങ്ങളില്‍ ഒന്നില്‍ മാഗ്നസ് കാള്‍സന്‍ വരുത്തിയ പിഴവില്‍ കയറിപ്പിടിച്ചാണ് ഗുകേഷ് വിജയം കൊയ്തത്. ഇതോടെ എട്ടര പോയിന്‍റ് നേടിയ ഗുകേഷ് മൂന്നാം സ്ഥാനത്തെത്തി. ഒമ്പതര പോയിന്‍റോടെ മാഗ്നസ് കാള്‍സന്‍ തന്നെയാണ് മുന്നില്‍. ഒമ്പതര പോയിന്‍റുള്ള യുഎസിന്റെ ഫാബിയാനോ കരുവാന രണ്ടാം സ്ഥാനത്തുണ്ട്.

ബെര്‍ലിന്‍ റിഗ്രറ്റ് ഓപ്പണിംഗായിരുന്നു മാഗ്നസ് കാള്‍സന്‍ ഗുകേഷിനെതിരെ പുറത്തെടുത്തത്. “ഞാന്‍ നന്നായി തന്നെയാണ് കളിച്ചതെന്നും എന്നാല്‍ ഗുകേഷിന്റെ കളിതന്ത്രം തനിക്ക് മനസ്സിലാക്കാനായില്ല.”- തോല്‍വിയുടെ കാരണം വിശദീകരിച്ചുകൊണ്ട് മാഗ്നസ് കാള്‍സന്‍ പറഞ്ഞു. “100ല്‍ 99 ശതമാനവും തോല്‍ക്കുമെന്നാണ് കരുതിയത്. പക്ഷെ കരുക്കള്‍ നീക്കിക്കൊണ്ടേയിരുന്നു. പക്ഷെ എനിക്ക് ഭാഗ്യമുള്ള ദിവസമായിരുന്നു.”- ഗുകേഷ് വിശദീകരിക്കുന്നു.

തോറ്റു എന്നറിഞ്ഞതോടെ എണീറ്റു നിന്ന മാഗ്നസ് കാള്‍സന്‍ മേശയില്‍ ശക്തമായി ഇടിക്കുകയായിരുന്നു. ഒരു തവണയല്ല, മൂന്ന് തവണയാണ് മാഗ്നസ് കാള്‍സന്‍ മേശയില്‍ മുഷ്ടി ചുരുട്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കരുക്കള്‍ ബോര്‍‍ഡില്‍ നിന്നും തെറിച്ചുവീണു. അപ്പോള്‍ ഒന്നും പറയാനാകാതെ, തന്റെ ക്ലാസിക്കല്‍ വിജയം വിശ്വസിക്കാനാകാതെ മൗനിയായി പുറം തിരിഞ്ഞുനില്‍ക്കുന്ന ഗുകേഷിനെ കാണാമായിരുന്നു. നിശ്ശബ്ദ പ്രാര്‍ത്ഥനയോടെ ഗുകേഷ് കൈകളില്‍ മുത്തമിടുന്നുണ്ടായിരുന്നു.

കാള്‍സനെയും ഹികാരു നകാമുറയെയും ഗുകേഷിനെയും തുടര്‍ച്ചയായി ആമെഗെഡോണില്‍ തോല്‍പിച്ച് മുന്നേറിയിരുന്ന ചൈനയുടെ വെയ് യിയെ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി തോല്‍പിച്ചു. ക്ലാസിക് ഗെയിം സമനിലയില്‍ പിരിഞ്ഞതോടെ ആമഗെഡോണില്‍ ആയിരുന്നു അര്‍ജുന്‍ എരിഗെയ്സിയുടെ വിജയം. ഇതോടെ ഏഴര പോയിന്‍റ് നേടിയ അര്‍ജുന്‍ എരിഗെയ്സി നാലാം സ്ഥാനത്തെത്തി. സെമി ടറാഷ് ഓപ്പണിംഗിലായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്.

യുഎസ് താരങ്ങളായ ഹികാരുവും ഫാബിയാനോ കരുവാനയും തമ്മിലുള്ള മത്സരത്തില്‍ ഫാബിയാനോ വിജയിച്ചു. ക്ലാസിക് ഗെയിം സമനിലയിലായതോടെ ആമഗെഡോണില്‍ ഫാബിയാനോ വിജയിക്കുകയായിരുന്നു.

ഹംപിയ്‌ക്കെതിരെ വിജയം നേടി വൈശാലി
കൊനേരു ഹംപിയെ ആമെഗെഡോണില്‍ തോല്‍പിച്ച വൈശാലി തുടര്‍ച്ചയായ വിജയങ്ങളിലൂടെ മുന്നേറുകയാണ്. ഇപ്പോള്‍ ഏറ്റവും പിന്നില്‍ നിന്നിരുന്ന വൈശാലി എട്ട് പോയിന്‍റോടെ നാലാംസ്ഥാനത്തെത്തി. ഒമ്പതര പോയിന്‍റ് നേടിയ കൊനേരു ഹംപിയാണ് ഒന്നാം സ്ഥാനത്ത്. സാറാ കാദമിനെ ആമഗെഡോണ്‍ ഗെയിമില്‍ തോല്‍പിച്ച അന്ന മ്യൂസിചുക് ഒമ്പതര പോയിന്‍റോടെ കൊനേരു ഹംപിയ്‌ക്കൊപ്പം ഒന്നാം സ്ഥാനത്തുണ്ട്.

ചൈനീസ് താരം ജു വെന്‍ജുന്‍ എട്ടര പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്. ആറാം റൗണ്ടില്‍ സ്വന്തം നാട്ടുകാരിയായ ലെ ടിംഗ് ജിയെ തോല്‍പിച്ചതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

 

 

 



By admin