• Thu. Apr 9th, 2026

24×7 Live News

Apdin News

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

Byadmin

Apr 9, 2026


കണ്ണൂർ: വനിതാ സിവിൽ പോലീസ് ഓഫീസറായിരുന്ന പി ദിവ്യശ്രീയെ (38) ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷ് (41) കുറ്റക്കാരനാണെന്ന് തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. ശിക്ഷാവിധി വെള്ളിയാഴ്ച ജഡ്ജി കെ ടി നിസാർ അഹമ്മദ് പ്രഖ്യാപിക്കും. കൊലപാതകം, കൊലപാതക ശ്രമം, വീട്ടിൽ അതിക്രമിച്ചു കയറൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. 2024 നവംബർ 21നാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

ദിവ്യശ്രീയെ വെട്ടിക്കൊലപ്പെടുത്തുകയും തടയാനെത്തിയ പിതാവ് വാസുവിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. വീടിന്റെ വരാന്തയിൽ പെട്രോൾ ഒഴിച്ച ശേഷം രാജേഷ് ദിവ്യശ്രീയെ പലതവണ വെട്ടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ ഗേറ്റിന് സമീപം പിന്തുടർന്ന് വെട്ടുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. വിചാരണ വേളയിൽ ഈ ദൃശ്യങ്ങൾ നിർണ്ണായക തെളിവായി. ആക്രമണത്തിന് ശേഷം ആയുധം പുഴയിൽ ഉപേക്ഷിച്ച് ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ അന്ന് രാത്രി തന്നെ പുതിയതെരുവിലെ ബാറിൽ വെച്ച് പോലീസ് പിടികൂടിയിരുന്നു.

ഇവരുടെത് പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം ദിവ്യശ്രീക്ക് പോലീസിൽ ജോലിലഭിച്ചു. രാജേഷ് ഡ്രൈവറായിരുന്നു. രാജേഷിന്റെ മദ്യപാനത്തെ തുടർന്ന് ദാമ്പത്യം തകർന്നതാണ് ദാരുണ സംഭവങ്ങളിലേക്ക് നയിച്ചത്. ദിവ്യശ്രീ കുടുംബകോടതിയിൽ നൽകിയ വിവാഹമോചന ഹർജിയിൽ ഏഴുലക്ഷം രൂപ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുടുംബകോടതിയിൽ മധ്യസ്ഥ ചർച്ച നടന്നദിവസം വൈകീട്ടാണ് കൊലപാതകം നടന്നത്. ചന്തേര പോലീസ് സ്റ്റേഷനിലായിരുന്ന ദിവ്യശ്രീ അന്ന് ശബരിമലയിൽ സേവനത്തിന് പോകേണ്ടതായിരുന്നു. ഇവർക്ക് ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകനുണ്ട്.



By admin