
മുംബൈ: ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ അടുത്ത മേയറായി ഋതു താവ്‌ഡെ അധികാരമേൽക്കുമ്പോൾ വഴിമാറുന്നത് 25 വർഷം നീണ്ട ചരിത്രം . കഴിഞ്ഞ 25 വർഷമായി ശിവസേനയുടെ കൈവശമിരുന്ന മേയർ പദവി ഇതാദ്യമായിട്ടാണ് ബിജെപിയ്‌ക്ക് ലഭിക്കുന്നത്. ഘട്ട്കോപ്പറിൽ നിന്നുള്ള ഋതു താവ്‌ഡെ ഇത് രണ്ടാം തവണയാണ് കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ ബിഎംസിയുടെ വിദ്യാഭ്യാസ സമിതി അധ്യക്ഷയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആകെ 227 അംഗങ്ങളുള്ള കോർപ്പറേഷനിൽ 89 സീറ്റുകൾ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. സഖ്യകക്ഷിയായ ശിവസേനയ്‌ക്ക് 29 സീറ്റുകളാണുള്ളത്, ഇതോടെ ഭരണസഖ്യത്തിന് ആകെ 118 സീറ്റുകൾ ലഭിച്ചു. ബിഎംസിയിൽ ഭരണം പിടിക്കാൻ 114 സീറ്റുകളുടെ ഭൂരിപക്ഷമായിരുന്നു വേണ്ടിയിരുന്നത്. നീണ്ട ഒമ്പത് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് മുംബൈയിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത് എന്നത് ശ്രദ്ധേയമാണ്. 2022 മാർച്ചിൽ മുൻ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് സംസ്ഥാന സർക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്ററാണ് കഴിഞ്ഞ രണ്ട് വർഷമായി നഗരഭരണം നിയന്ത്രിച്ചിരുന്നത്