• Sun. Mar 22nd, 2026

24×7 Live News

Apdin News

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

Byadmin

Mar 22, 2026



കെ.പി.ശശിധരന്‍/ എം. ശ്രീഹര്‍ഷന്‍

ഹിന്ദുസംസ്‌കാരത്തിന്റെ സമഗ്രത ജീവിതഘടനയില്‍ പൂര്‍ണതയോടെ ഇന്നും നിലനിര്‍ത്തിപ്പോരുന്ന ഒരു സമൂഹം ഭാരതത്തിലല്ല ഉള്ളത്. ഒരു കെടാവിളക്കുപോലെ സംസ്‌കാരത്തെ സംരക്ഷിച്ചുപോരുന്ന ആ ജനത, ഇന്തോനേഷ്യ എന്ന ഇസ്ലാമികരാഷ്‌ട്രത്തിനുള്ളില്‍പ്പെട്ട ബാലി എന്ന കൊച്ചുദ്വീപിലാണ്. ചരിത്രഗതിയുടെ ഏതോ ഘട്ടത്തില്‍ ദക്ഷിണപൂര്‍വേഷ്യയിലേക്ക് പടര്‍ന്നു വികസിച്ച ഭാരതത്തിന്റെ സംസ്‌കാരവും രാഷ്‌ട്രീയാധികാരവും തായ്‌ലാന്റ്, കംബോഡിയ, ഇന്തോനേഷ്യ എന്നിവയെ വിശാലഭാരതമെന്ന സങ്കല്‍പ്പത്തിലേക്ക് വളര്‍ത്തുകയുണ്ടായി. ആ സംസ്‌കാരധാര അതിന്റെ ശുദ്ധിയോടുകൂടി ഇന്നും നിലനിര്‍ത്തുന്നത് ബാലി മാത്രമാണ്.

ബാലി മലയാളിക്ക് സുപരിചിതമാക്കിയത് എസ്.കെ.പൊറ്റെക്കാട്ടിന്റെ ‘ബാലിദ്വീപ്’ എന്ന പ്രശസ്തമായ യാത്രാവിവരണമാണ്. യാത്രാവിവരണം എന്ന സര്‍ഗാത്മകകലയിലെ അദ്വിതീയനായ ആ എഴുത്തുകാരനിലൂടെ ഒരു മായക്കാഴ്ചപോലെ നാമോരോരുത്തരും ബാലിയെ ഭാവനയില്‍ കണ്ടു. എന്നാല്‍ കഥനകൗശലംകൊണ്ട് വായനക്കാരുടെ മനസ്സു കവരുന്ന ദേശത്തിന്റെയും വിദേശത്തിന്റെയും ആ കഥാകാരന്‍ കപടാക്ഷരങ്ങള്‍കൊണ്ട് നമ്മെ കബളിപ്പിക്കുകയായിരുന്നുവെന്ന തിരിച്ചറിവിലേക്ക് നമ്മെ അമ്പരപ്പിക്കുന്നത് കെ.പി.ശശിധരന്‍ എഴുതിയ ഏറ്റവും പുതിയ പുസ്തകമാണ്. ‘സഞ്ചാരി പറഞ്ഞ കടങ്കഥ’. കുട്ടിക്കാലത്ത് സ്‌കൂളിലെ പാഠപുസ്തകത്തില്‍ ‘ഉള്‍നാട്ടിലെ ഒരു ഉത്സവം’ എന്ന, ‘ബാലിദ്വീപി’ലെ ഒരധ്യായം പഠിച്ചതുമുതലാണ് ബാലി എന്ന സ്വപ്‌നഭൂമി ശശിമാഷിനെ പിന്തുടരാന്‍ തുടങ്ങിയത്. വിദ്യാര്‍ഥി കാലഘട്ടത്തില്‍ വായനയുടെ വാതായനങ്ങളിലേക്ക് അദ്ദേഹത്തെ നയിച്ചതും ഈ പുസ്തകമാണ്.

”എന്റെ സ്‌കൂളിന്റെ, ബേപ്പൂര്‍ ഹൈസ്‌കൂളിന്റെ, തൊട്ടുമുന്നില്‍ വളരെ സമ്പന്നമായ ഒരു ലൈബ്രറി ഉണ്ടായിരുന്നു. പബ്ലിക് ലൈബ്രറി. കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറിയുടെ ഒരു ഭാഗം. സാമാന്യം ഭേദപ്പെട്ട എല്ലാ പ്രസിദ്ധീകരണങ്ങളും അവിടെ കിട്ടുമായിരുന്നു. അവിടെയുള്ള പത്രമാസികാദികളും പുസ്തകങ്ങളും ഇരുന്നിരുന്ന് വായിച്ചുതീര്‍ക്കുക എന്നതായിരുന്നു പഠനസമയത്തിനപ്പുറത്ത് കുട്ടിക്കാലത്തെ ഏറ്റവും വലിയ ജോലി. അത്രയും സമയം ജീവിതത്തില്‍ പിന്നീട് വായനക്കായി ഉപയോഗിച്ചിട്ടുണ്ടാവില്ല. ആ വായനയാണ് എന്നെ എഴുത്തിലേക്ക് നയിച്ചത്.”

അന്നു തുടങ്ങിയ വായനക്കിടയില്‍ പൊറ്റെക്കാട്ടിനെ മുഴുവന്‍ അദ്ദേഹം വായിച്ചു തീര്‍ത്തു. മലയാളത്തിലെ മികച്ച എഴുത്തുകാരന്‍ എന്ന നിലയില്‍ വലിയ ഒരാരാധന അദ്ദേഹത്തോട് തോന്നിത്തുടങ്ങി. ‘സഞ്ചാരി പറഞ്ഞ കടംകഥ’ എന്ന പുസ്തകത്തിന്റെ രണ്ടാമധ്യായത്തില്‍ ശശിമാഷ് ഇങ്ങനെ എഴുതുന്നു:

”പൊറ്റെക്കാട്ടിനെ വായിക്കുന്നത് ഇവിടെ വെച്ച് അവസാനിപ്പിക്കാന്‍ എനിക്ക് എന്തുകൊണ്ടോ മനസ്സുവന്നില്ല. അതിനിടയില്‍ ഞാന്‍ അദ്ദേഹത്തിന്റെ ഒരു സഹയാത്രികനായി മാറിക്കഴിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം എം.എ. പരീക്ഷയുടെ ഭാഗമായി ഏതെങ്കിലും ഒരു സാഹിത്യവിഷയത്തെ ആസ്പദമാക്കി ഗവേഷണപ്രബന്ധം സമര്‍പ്പിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍, ഏതുവിഷയം തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ എനിക്ക് കൂടുതല്‍ ആലോചിക്കേണ്ടിവന്നില്ല. ബാലിദ്വീപിനെ ആസ്പദമാക്കി പൊറ്റെക്കാട്ടിന്റെ യാത്രാസാഹിത്യത്തെ പഠനവിഷയമായി എടുത്ത്, ഒരു പ്രബന്ധം കോഴിക്കോട് സര്‍വകലാശാല മലയാളവകുപ്പിനു മുമ്പാകെ സമര്‍പ്പിച്ചു. അതാകട്ടെ, ബിരുദസമ്പാദനത്തിനുള്ള ഒരവശ്യവസ്തു എന്നതിനപ്പുറത്തേക്ക്, സമയപരിമിതികളാലും മറ്റും വേണ്ടത്ര വികസിച്ചതായി എനിക്ക് തോന്നിയതുമില്ല. എങ്കിലും, ഉത്സവത്തിന്റെ ചടുലതാളങ്ങളിലേക്ക് ഉണരുന്ന, അനുഷ്ഠാനത്തിന്റെ മടിയില്‍ തലചായ്‌ക്കുന്ന ബാലി എന്ന വിസ്മയത്തിന്റെ ആവേശം അപ്പോഴും മനസ്സില്‍ കെട്ടടങ്ങാതെ നിന്നു. ആ നാടിന്റെ ചരിത്രം, കല, മതം, മനശ്ശാസ്ത്രം, നരവംശശാസ്ത്രം, കൃഷി, ടൂറിസം, രാഷ്‌ട്രീയം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളും ലേഖനങ്ങളും ഡോക്യുമെന്ററികളും ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന പി.എച്ച്.ഡി. പ്രബന്ധങ്ങളും തേടിപ്പിടിച്ച് പരിശോധിച്ചപ്പോള്‍, നമുക്ക് പരിചിതമല്ലാത്ത മറ്റൊരു ബാലിയുടെ ചിത്രമാണ് മനസ്സിലേക്ക് കടന്നുവന്നത്. അവയെ കുറിപ്പുകളാക്കി സൂക്ഷിക്കുന്നത് ഞാന്‍ പതിവാക്കി. വായിച്ചറിഞ്ഞ ബാലിപ്പൊലിമ നേരില്‍ കണ്ടറിയാന്‍ പിന്നെയും ഏറെ വര്‍ഷം കാത്തിരിക്കേണ്ടിവന്നു.

”ഇപ്രകാരം ലഭ്യമായ പുതിയ അറിവുകളുടെയും തെളിവുകളുടെയും വെളിച്ചത്തില്‍ ‘ബാലിദ്വീപി’നെ ഞാന്‍ പലതവണ വായിച്ചു. ബാലി എന്ന യാഥാര്‍ഥ്യത്തോട് ഒരിക്കലും പൊരുത്തപ്പെടാത്ത നിഗമനങ്ങളും മുന്‍ധാരണകളും ശാഠ്യങ്ങളും പരസ്പരവിരുദ്ധമായ നിരീക്ഷണങ്ങളും ആ കൃതിയില്‍ അറിഞ്ഞോ അറിയാതെയോ പൊറ്റെക്കാട്ട് അടുക്കിവെച്ചിട്ടുണ്ട് എന്ന് കണ്ടെത്തിയത് അപ്പോഴാണ്.

പൊറ്റെക്കാട്ടിന്റെ പൊള്ളത്തരം
താന്‍ വളരെയേറെ ആരാധിച്ചിരുന്ന ഒരെഴുത്തുകാരനില്‍നിന്ന് ഇതുപോലൊരു കാപട്യം തിരിച്ചറിഞ്ഞപ്പോഴുള്ള അമ്പരപ്പ് മാത്രമല്ല ഈ പുസ്തകരചനയ്‌ക്ക് ശശിധരന്‍ മാസ്റ്ററെ പ്രേരിപ്പിച്ചത്. അചഞ്ചലമായ ആചാരവിശ്വാസങ്ങളിലൂടെ ഒരു ജനത തങ്ങളുടെ സ്വത്വം നിലനിര്‍ത്തുന്നതിന്റെ നേരറിവിലേക്ക് സഞ്ചരിക്കാന്‍ കഴിഞ്ഞതു കൂടിയാണ്.

”അരിപ്പൂവ് ഒരു അധിനിവേശസസ്യമാണ്. അത് വളര്‍ന്നുപിടിക്കുന്ന പൊന്തകളിലെ മറ്റു സസ്യങ്ങളെ ഉന്മൂലനം ചെയ്ത് ആ പ്രദേശത്തു മുഴുവന്‍ അത് വ്യാപിച്ചുനിറയും. ലോകത്തിലെ മിക്കയിടങ്ങളിലും സംസ്‌കാരികാധിനിവേശം നടത്തിയ അരിപ്പൂക്കള്‍ മൂന്നു നിറത്തിലുള്ളവയാണ്. വെളുപ്പും പച്ചയും ചുവപ്പുമായി. കൃസ്തുമതവും ഇസ്ലാംമതവും കമ്യൂണിസ്റ്റ് മതവും. എന്നാല്‍ തങ്ങളുടെ വിശ്വാസസംഹിതയുടെ ദാര്‍ഢ്യത്താല്‍ ഇവയുടെ കടന്നുകയറ്റത്തെ പൂര്‍ണമായും പ്രതിരോധിക്കാന്‍ കഴിഞ്ഞുവെന്നതാണ് ബാലിജനതയുടെ വിജയം. മതപരിവര്‍ത്തനത്തിന് മുതിര്‍ന്ന എല്ലാ ശക്തികളും, വെട്ടിപ്പിടിച്ച് കീഴടക്കാന്‍ വന്ന ഡച്ചുകാരെപ്പോലുള്ള അധികാരഭീകരരും ബാലിജനതയുടെ അനന്യമായ പ്രതിരോധരീതിയാല്‍ പരാജയപ്പെട്ടുപോയത് ചരിത്രമാണ്. ഇന്തോനേഷ്യ അടക്കി ഭരിക്കുന്ന ഇസ്ലാമിക ഭരണകൂടത്തിനും ബാലിയിലെ ഹിന്ദുവിനെ ഇല്ലാതാക്കാനായില്ല എന്നത് വര്‍ത്തമാനകാല യാഥാര്‍ഥ്യവും.”

പൊറ്റക്കാട്ടിന്റെ പൊള്ളത്തരം അനാവരണം ചെയ്യുന്ന തോടാപ്പം ആ ജനതയുടെ സവിശേഷതകള്‍ ഏതാണ്ട് പൂ ര്‍ണമായി അവതരിപ്പിക്കുന്നുമുണ്ട് ഈ പുസ്തകം. ഇതിന്റെ ഉള്ളടക്കത്തെപ്പറ്റി മാഷ്തന്നെ പറയുന്നത് കേള്‍ക്കുക:

”പൊറ്റെക്കാട്ടിന്റെ ‘ബാലിദ്വീപി’നെ അധികരിച്ചുള്ള വിമര്‍ശനങ്ങളും നിരീക്ഷണങ്ങളുമാണ് ഇതിലെ ആദ്യത്തെ ആറ് പഠനങ്ങള്‍. 1927ല്‍ ബാലിയാത്രയ്‌ക്കുപോയ രവീന്ദ്രനാഥടാഗോറിന്റെ അനുഭവങ്ങള്‍ വായനക്കാരെ പ്രചോദിപ്പിക്കും എന്നു കരുതി, ആ വിഷയത്തെ ആസ്പദമാക്കിയും ഒരു ലേഖനം ഇതില്‍ ചേര്‍ത്തിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്തോനേഷ്യയ്‌ക്കു കീഴില്‍, ബാലിയിലെ മത-സാംസ്‌കാരിക-രാഷ്‌ട്രീയ രംഗത്തുണ്ടായ പരിവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചുള്ളവയാണ് തുടര്‍ന്നുള്ള ലേഖനങ്ങള്‍. അതിജീവനത്തിന്റെ കഥ പറയുന്ന ബാലി എന്ന വിസ്മയത്തിലേക്ക് ആവേശപൂര്‍വം ഇറങ്ങിച്ചെന്നപ്പോള്‍ കണ്ടത് ഒട്ടും ആശാസ്യമായ ദൃശ്യങ്ങളായിരുന്നില്ല. വിളയേക്കാള്‍ ബാലിവിരുദ്ധമായ നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ കളയാണ് അവിടെ കണ്ടത്. ബാലിക്കാര്‍ ചരിത്രമെഴുതാറില്ല; സൃഷ്ടിക്കാറേയുള്ളൂ. പാശ്ചാത്യതാളത്തിന് കൊട്ടിക്കയറാന്‍ പെരുവഴിയില്‍ തൂക്കിയിട്ട ചെണ്ടപോലെയായിരുന്നു ഇത്രയും കാലം അവരുടെ ജീവിതം. അവൈയക്തികവും നിര്‍വികാരവുമായ ആ കാലഘട്ടത്തോട് വിട പറഞ്ഞ് വളരെ പതുക്കെ സ്വയം നിര്‍ണയനത്തിന്റെ പുതുവഴിയിലേക്ക് ബാലി പ്രവേശിച്ചു കഴിഞ്ഞു. ഇപ്രകാരമുള്ള പരിവര്‍ത്തനങ്ങളെ വിശകലനം ചെയ്യാതെ, ബാലിക്കാര്‍ കാലബോധവും ചലനാത്മകതയും വ്യക്തിവികാസവും ഇല്ലാത്തവരാണെന്ന പഴയ പല്ലവി തന്നെ ചിലര്‍ പാടിക്കൊണ്ടിരിക്കുന്നു. സര്‍വകലാശാലകളില്‍നിന്ന് പഠിച്ചിറങ്ങിയ ബുദ്ധിശാലികളായ ബാലിക്കാര്‍ ഇപ്രകാരമുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങി എന്നത് ആശ്വാസകരമാണ്.”

ബാലിയില്‍ വളരെക്കാലം താമസിച്ച് ബാലിസംസ്‌കാരം പഠിച്ച മെക്‌സിക്കോക്കാരനായ കൊവറൂബയ എന്ന എഴുത്തുകാരന്‍ ബാലിയെക്കുറിച്ചെഴുതിയ ‘ഐലന്റ് ഓഫ് ബാലി’ എന്ന പുസ്തകത്തെ ഏതാണ്ട് പദാനുപദം കോപ്പിയടിച്ചതാണ് പൊറ്റെക്കാടിന്റെ പുസ്തകം എന്ന് നിരവധി തെളിവുകള്‍ നിരത്തി ഈ പുസ്തകത്തില്‍ ശശിമാഷ് സ്ഥാപിക്കുന്നുണ്ട്. പുസ്തകത്തിന്റെ ശീര്‍ഷകം തന്നെ ഭാഷാന്തരീകരിക്കുകയായിരുന്നു പൊറ്റെക്കാട്. കടമെടുപ്പിന്റെ ആ അടവുനയങ്ങളെ ശശിമാഷ് ഇങ്ങനെ വിശദമാക്കുന്നു:

”പൊറ്റെക്കാട്ട് ‘ബാലിദ്വീപി’ന്റെ പ്രസ്താവനയില്‍ ഏറ്റു പറഞ്ഞതുപോലെ തന്റെ രചനയ്‌ക്ക് വേണ്ടതായ ബാലിയറിവുകള്‍ വെള്ളക്കാരന്റെ പുസ്തകത്തില്‍നിന്ന് സ്വതന്ത്ര തര്‍ജമ എന്നപോലെ അസ്സലായി പകര്‍ത്തി. ഈ കൊള്ളല്‍ മാറ്റിനിര്‍ത്തിയാല്‍ പിന്നെ അവശേഷിക്കുന്നത് ബാലിയിലെ അദ്ദേഹത്തിന്റെ വ്യക്തിപരമായ യാത്രാനുഭവങ്ങള്‍ മാത്രമായിരിക്കും. പൊറ്റെക്കാട്ടിന്റെ പുസ്തകത്തിലെ പകുതിയെങ്കിലും കൊവറുബയയുടെ ബാങ്കില്‍നിന്നെടുത്ത വായ്‌പ യാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. എന്റെ പുസ്തകത്തിന്റെ പരിമിതിയില്‍നിന്നുകൊണ്ട് അത്തരം വന്‍ കടബാദ്ധ്യതകളെ വിസ്തരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

”പരാശ്രയത്തിന്റെ രണ്ടാമത്തെ മാതൃക അങ്ങേയറ്റം കൗതുകകരമാണ്. കൊവ റൂബയ വിസ്തരിച്ച വിഷയങ്ങളെ, രണ്ടുപതിറ്റാണ്ട് കഴിഞ്ഞ് താന്‍ നടത്തിയ യാത്രയുമായി ബന്ധിപ്പിക്കുന്ന വിചിത്രമായ ഒരു ഒട്ടുവിദ്യ പൊറ്റെക്കാട്ട് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒരു തുള്ളി വിയര്‍ക്കാതെ അന്യരുടെ ബാങ്ക് നിക്ഷേപത്തെ ചിലര്‍ ചോര്‍ത്തിയെടുക്കാറുണ്ടല്ലോ. സ്വന്തമാക്കലിന്റെ ഈ കര്‍മ്മകൗശലം ആരെയും അമ്പരപ്പിക്കും. ആശ്രയത്തിന്റെ മൂന്നാമത്തെ മാതൃകയെ കടമെടുപ്പായിട്ടല്ല, കവര്‍ച്ചയായിട്ടാണ് പരിഗണിക്കേണ്ടത്. കൊവ റുബയയുടെ നിരീക്ഷണത്തെ വള്ളിപുള്ളി വ്യത്യാസമില്ലാതെ പൊറ്റെക്കാട്ട് സ്വന്തം പുസ്തകത്തില്‍ പകര്‍ത്തിവെച്ചു.”

അത്തരമൊരു പകര്‍ത്തിവയ്‌പ്പിന്റെ ഒരുപാട് മാതൃകകള്‍ ‘സഞ്ചാരി പറഞ്ഞ കടംകഥ’ എന്ന പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. അതിലൊന്ന് ഇതാണ്. ബാലിയിലെ കുട്ടികള്‍ തുമ്പിയെ പിടിക്കുന്ന സമ്പ്രദായത്തെക്കുറിച്ചുള്ള കൊവറൂബയയുടെ വിവരണം, പൊറ്റെക്കാട്ട് അതില്‍ പറയുന്ന ആളുകളുടെ പേര് മാറ്റി പദാനുപദം വിവര്‍ത്തനം ചെയ്ത് ചേര്‍ത്തത് ഈ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്. കൊവ റുബയയുടെ പുസ്തകത്തിലെ പേജുകളും പൊറ്റെക്കാട്ടിന്റെ പുസ്തകത്തിലെ പേജുകളും ഉദ്ധരിച്ചുകൊണ്ട്. ‘തുമ്പിയെ പറ്റിച്ചു; വായനക്കാരെയും’ എന്നാണ് ആ ഭാഗത്തിന് ശശിമാഷ് കൊടുത്ത ഉപശീര്‍ഷകം. ‘യാത്രാവിവരണം യാത്രവിവര്‍ത്തന’മായ ദുരന്തമാണ് നാം കാണുക.

പൊറ്റക്കാട്ടിനോട് തികഞ്ഞ ആദരവോടുകൂടിയാണ് ശശിധരന്‍ മാസ്റ്റര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. ആ എഴുത്തുകാരന്‍ ഇങ്ങനെ ഒരു രചന നിര്‍വഹിക്കാനിടയായതിലുള്ള അഗാധമായ ദുഃഖവും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.

”എന്തൊക്കെ പോരായ്‌മകളുണ്ടെങ്കിലും, നമ്മുടെ നാവില്‍ ബാലിയുടെ ആദ്യാക്ഷരം കുറിച്ച പൊറ്റെക്കാട്ടിന്റെ പുസ്തകത്തെ വിലയിരുത്താതെ ആ ദേശത്തെക്കുറിച്ച് ഒരു മലയാളിക്കും എഴുതാനാവില്ല. എള്ളും പൂവും ചന്ദനവും തൊട്ട് പിതൃക്കള്‍ക്ക് ഉദകമേകുന്നതു പോലെ അക്ഷരംകൊണ്ടും ശ്രാദ്ധമൂട്ടാം. അതേസമയം, ഏതൊരു പുതുക്കിപ്പണിയലിലും നാം നെഞ്ചിലേറ്റി ലാളിച്ച ചിലതൊക്കെ പുറന്തള്ളപ്പെടും. പരാന്നം പ്രാണസങ്കടം എന്നൊരു ചൊല്ലുണ്ട്. പൊറ്റെക്കാട്ടിന്റെ ബാലിപാഠങ്ങളില്‍ കയറിപ്പറ്റിയ പരാധീനതയെ ഈ പുസ്തകത്തില്‍ ചോദ്യം ചെയ്യേണ്ടിവന്നു. വിമര്‍ശനം വിദ്വേഷമല്ല. ചിരകാലം ഞാന്‍ ശിരസ്സിലേറ്റി നടന്ന ബാലിഭാണ്ഡം ഇവിടെ ഇറക്കിവയ്‌ക്കട്ടെ.”

(അടുത്തത്: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു)

By admin