• Sun. Mar 29th, 2026

24×7 Live News

Apdin News

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Byadmin

Mar 29, 2026



കെ.പി.ശശിധരന്‍/എം. ശ്രീഹര്‍ഷന്‍

ചനാസങ്കേതത്തിലും ഭാഷാപ്രയോഗത്തിലും വ്യാഖ്യാനവിമര്‍ശനരീതിയിലും ആഖ്യാനത്തിലും ഉപയോഗിച്ച അനന്യവും ആത്മനിഷ്ഠവുമായ സമീപനം ‘സഞ്ചാരി പറഞ്ഞ കടംകഥ’ എന്ന പുസ്തകത്തെ മലയാളസാഹിത്യ രംഗത്ത് വേറിട്ടു നിര്‍ത്തും. വളരെ സൂക്ഷ്മതയോടെ വായിച്ചില്ലെങ്കില്‍ ഇതിലെ ആശയഗരിമയുടെ തിളക്കം തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന് വരില്ല. മറ്റെവിടെയും കാണാനാവാത്ത പദച്ചേര്‍ച്ചകളും പദപ്രതിഷ്ഠയും ഈ പുസ്തകത്തില്‍ നിറയെയുണ്ട്. ആസ്വാദനത്തിന്റെ അവധാനത ആവശ്യപ്പെടുന്നവയാണ് അവ. ഭാഷയുടെ അസാമാന്യമായ സൗന്ദര്യം നിറഞ്ഞവയാണ് ഓരോ വരികളും. ഒരു ഉദാഹരണം നോക്കുക:

”കടമെടുത്ത് നിര്‍മ്മിച്ച സര്‍ഗപദ്ധതിയാണ് ‘ബാലിദ്വീപ്’ എന്ന് തെളിവ് നിരത്തി സമര്‍ഥിക്കുന്ന അപസര്‍പകവിമര്‍ശനമല്ല ഈ പഠനം. ആ വഴി തേടി പോകുന്നവരെ പൊറ്റെക്കാട്ട് തെല്ലും നിരാശപ്പെടുത്തില്ല. കൊട്ടകൊണ്ടളന്നാലും തീരാത്ത പകര്‍പ്പിന്റെ ചാകര ഈ പുസ്തകത്തിലുണ്ട്. സാഹിത്യത്തിന്റെ ലോകബാങ്കില്‍നിന്ന് കടമെടുത്താല്‍ തിരിച്ചടക്കേണ്ടതില്ലല്ലോ. എഴുത്തിന്റെ ലോകത്ത് ആത്മനിര്‍ഭരഭാരതം സൃഷ്ടിക്കാന്‍ കഴിയാതെ വന്നാല്‍ ഈ നാട് ലോകലഘുവായിത്തന്നെ തുടരും. അക്ഷരദാസ്യം സാക്ഷാല്‍ മൃതിയാണ്. നരിപിടിച്ച ഇരയുടെ അവശിഷ്ടത്തിനായി തക്കം പാര്‍ത്തിരിക്കുന്ന മാളത്തിലെ കുറുനരിയെപ്പോലെ, മരക്കൊമ്പത്തെ കഴുകനെപ്പോലെ നമ്മുടെ നാട്ടിലെ ആശ്രയപാദന്മാര്‍ കഴിയുന്നു. സ്വന്തം അത്താഴം എമ്പ്രാന്റെ വിളക്കത്തിരുന്ന് കഴിക്കുന്നതുകൊണ്ട് വലിയ കുഴപ്പമില്ല. പരാന്നം മാത്രമായി ഭുജിക്കരുത്. തന്റേടം മറക്കുന്നവര്‍ക്ക് സ്വന്തം നിലപാടുതന്നെ നഷ്ടപ്പെടും. യാത്രാവിവരണം വിതച്ച് യാത്രാവിവര്‍ത്തനം കൊയ്ത നമ്മുടെ പ്രിയപ്പെട്ട സാഹിത്യകാരന്റെ വീഴ്ച കവി പാടിയപോലെ, ആമാശയത്തിലകപ്പെട്ട സൂചിപോലെ വേദനിപ്പിക്കുന്നു. പൊറ്റെക്കാട്ട് എന്ന എഴുത്തുകാരനെയല്ല, നമ്മുടെ സാഹിത്യകാരന്മാരില്‍ ഒരു വിഭാഗം പിന്തുടര്‍ന്നുപോന്ന ചുങ്കം നല്‍കാത്ത അക്ഷരക്കടത്തിന്റെ സവിശേഷമായ രീതിശാസ്ത്രത്തെയാണ് ഈ വിമര്‍ശനഗ്രന്ഥത്തില്‍ ചോദ്യം ചെയ്യുന്നത്. ഒരു ചോദ്യവും ഉത്തരത്തിന്റെ ശത്രുവല്ല.”

പൊറ്റെക്കാട്ട് സൃഷ്ടിച്ച പുകമറ മായ്ച്ചുകളഞ്ഞ് ബാലിജനതയുടെ സംസ്‌കാരസവിശേഷതകളെ ഏതാണ്ട് പൂര്‍ണമായി അനാവരണം ചെയ്യുന്ന ഈ പുസ്തകത്തിലെ അധ്യായങ്ങളുടെ ശീര്‍ഷകങ്ങളും ഉപശീര്‍ഷകങ്ങളും ശ്രദ്ധിച്ചാല്‍ മാത്രം മതി എത്ര സൂക്ഷ്മതയോടെയാണ് ഈ പുസ്തകം അദ്ദേഹം എഴുതിയതെന്ന് മനസ്സിലാവാന്‍. വെള്ളക്കാരന്റെ വളവും കളവും, ബാലികേറാന്‍ പോയവര്‍, മധ്യശ്രുതിയില്‍ ഒരു സങ്കീര്‍ത്തനം തുടങ്ങിയ അധ്യായനാമങ്ങള്‍ വായനയെ ത്രസിപ്പിക്കും. കപ്പല്‍ കയറിയ വിദ്വേഷം, ജ്ഞാനസ്‌നാനം കഴിഞ്ഞവരുടെ നഗ്നസ്‌നാനം, ആത്മാവിലേക്ക് ചൂണ്ടുന്ന വിരല്‍, നഗ്നതയും നാണവും ഏറ്റുമുട്ടുന്നു എന്നിവയെല്ലാം ചില ഉപശീര്‍ഷകങ്ങളാണ്.

ഭാരതീയരെ മോഹിപ്പിക്കുന്ന ബാലിയിലെ ജീവിതം
ബാലിക്കാരുടെ സ്വാഗതശബ്ദമായ ‘സ്വസ്ഥി’ എന്ന പേരിലുള്ള അധ്യായത്തോടെയാണ് ഈ പുസ്തകം ആരംഭിച്ചതെങ്കില്‍ അവര്‍ അതിഥികളെ യാത്രയാക്കുമ്പോള്‍ പറയുന്ന ‘ശാന്തി ഓം’ എന്ന പദമാനമുള്ള അധ്യായത്തോടെയാണ് പുസ്തകം അവസാനിക്കുന്നത്.

ബാലിക്കാരുടെ ‘സ്വസ്തി’ ആശംസയോടെയാണ് ഈ പുസ്തകം ആരംഭിച്ചത്. വിട പറയുമ്പോള്‍ ‘വരട്ടെ’ എന്നാണല്ലോ മലയാളികള്‍ മൊഴിയുക. ഒരു യാത്രയും അവസാനിക്കുന്നില്ല എന്ന ധ്വനി അതിലുണ്ട്.

‘ത്യാങ് പാമിത്’ എന്ന യാത്രാമൊഴിയോടെയാണ് പൊറ്റെക്കാട്ട് ബാലിയില്‍നിന്ന് മടങ്ങിയത്. ഇംഗ്ലീഷിലെ ‘ഗുഡ്ബയ്’ എന്ന പ്രയോഗത്തിന്റെ അര്‍ഥം പകരുന്ന ‘പാമിത്’ എന്ന ശബ്ദം വിടപറയുന്ന ബാലിക്കാര്‍ ഇപ്പോള്‍ ഉപയോഗിക്കാറുണ്ടോ എന്നറിയില്ല. പൊതുവേദിയില്‍ ഒരു ചടങ്ങ് തീരുമ്പോഴും, വിടവാങ്ങല്‍ വേദികളിലും ‘ഓം ശാന്തി ശാന്തി ശാന്തി ഓം’ എന്ന, മന്ത്രസ്‌നാനം നിര്‍വഹിച്ച വാക്കുകളാണ് ഇന്ന് അവിടെ പ്രചാരത്തിലുള്ളത്. വിദ്യാലയങ്ങളും മതസ്ഥാപനങ്ങളും ഈ ശാന്തിമന്ത്രത്തെ കണക്കറ്റ് പ്രോത്സാഹിപ്പിച്ചു. ഭാരതീയരായ നമുക്ക് മോഹിക്കാന്‍ പോലും കഴിയാത്തത്, ബാലിക്കാര്‍ അവരുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. ശമനത്തിന്റേയും നിര്‍വേദത്തിന്റേയുമൊക്കെ ദാര്‍ശനികതലങ്ങളിലേക്ക് വികസിക്കുന്ന ശാന്തം ഒരു സംസ്‌കൃതിയുടെ സംഭാവനയാണ്. പാശ്ചാത്യര്‍ക്ക് ഒരുപക്ഷേ അതിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നുവരില്ല. പസഫിക് ഓഷ്യന്, ശാന്തസമുദ്രത്തിന്റെ ആഴമോ പരപ്പോ ഇല്ല. പ്രപഞ്ചസൂചകമായ പ്രണവമന്ത്രത്തിന്റെ മധ്യത്തില്‍ ശാന്തിസ്വരൂപത്തെ പ്രതിഷ്ഠിച്ച്, സങ്കീര്‍ത്തനംപോലെ യാത്ര പറഞ്ഞ് പിരിയുന്ന ബാലിക്കാര്‍ നമ്മെ വിസ്മയിപ്പിക്കുന്നു.”

ഒരുപാട് കാലത്തെ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും നേരിട്ടുള്ള യാത്ര ചെയ്തുള്ള വിവരശേഖരണത്തിലൂടെയുമാണ് ശശിധരന്‍ മാസ്റ്റര്‍ ഈ പുസ്തകം എഴുതിയത്. ബാലിയെക്കുറിച്ചുള്ള ഒരുപാട് ഗവേഷണപ്രബന്ധങ്ങളും പുസ്തകങ്ങളും അദ്ദേഹം സൂക്ഷ്മമായി പരിശോധിച്ചു. അതിനു ശേഷം വീണ്ടും ദീര്‍ഘനാളെടുത്ത് വെട്ടിയും തിരുത്തിയും, പാറ്റിയും ചൊരിഞ്ഞും എഴുതി നിരത്തിയ അക്ഷരവിരുന്നാണ് ‘സഞ്ചാരി പറഞ്ഞ കടംകഥ’ എന്ന പുസ്തകം. ‘കടങ്കഥ’ എന്നല്ല, ‘കടംകഥ’ എന്നാണ്. ‘കടമെടുത്ത കഥ’ എന്നുകൂടി അതിനെ വായിക്കണം.

ആ പുസ്തകത്തിലെ വാക്കുകള്‍ക്ക് പ്രത്യക്ഷത്തില്‍ കാണുന്ന അര്‍ഥത്തിനപ്പുറും ഒരുപാട് വിതാനത്തിലുള്ള അര്‍ഥപരിണാമങ്ങളും അര്‍ഥപരിമാണങ്ങളുമുണ്ട്. ശശിധരന്‍ മാസ്റ്ററുടെ വന്ദ്യവയോധികനായ ഒരധ്യാപകന്‍ ഈ പുസ്തകം സശ്രദ്ധം വായിച്ച് അദ്ദേഹത്തിന് ഒരഭിപ്രായം എഴുതി അറിയിക്കുകയുണ്ടായി. അതില്‍ അദ്ദേഹം ഒരു സംശയം ഉന്നയിച്ചിരുന്നു. ”ഈ പുസ്തകത്തില്‍ ‘ലോകലഘു’ എന്നൊരു പദമുണ്ടല്ലോ, അത് തെറ്റിയെഴുതിപ്പോയതാണോ?” ‘ലോകലഘു’ എന്ന പദം ശശിമാഷ് ബോധപൂര്‍വമുണ്ടാക്കിയ ഒരു പദക്കൂട്ടാണ്. ‘ലോകഗുരു’ എന്നതിന്റെ വിപരീതാര്‍ഥം തോന്നിപ്പിക്കാന്‍. ‘ലോകലഘു’ എന്നു പറയുമ്പോള്‍ ‘ലോകഗുരു’ അല്ല എന്ന ധ്വനി വരും. അത്തരത്തില്‍ ഭാഷയ്‌ക്കുള്ളില്‍ ഭാഷ തീര്‍ക്കുന്ന വിളക്കുപണി ഇതില്‍ ധാരാളം കാണാം.

ഇങ്ങനെ ഒരുപാട് അധ്വാനിച്ച് രചിച്ച ഒരു വിശിഷ്ടപുസ്തകം വേണ്ടത്ര വായിക്കപെടുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തില്ല എന്ന പരിഭവം ശശിധരന്‍ മാസ്റ്റര്‍ക്കുണ്ട്. ”ഈ പുസ്തകം കേരളത്തില്‍ അത് അര്‍ഹിക്കുന്ന തരത്തില്‍ വായിക്കപ്പെട്ടില്ല എന്നതില്‍ വലിയ ദുഃഖം ഉണ്ട്. പുസ്തകം കുറേ വിറ്റുപോയിട്ടുണ്ടാവാം. പക്ഷേ പ്രസാധകരില്‍നിന്ന് വാങ്ങിയവര്‍ ഒട്ടുമിക്കവരും വായനയെ ഗൗരവമായി എടുക്കാത്തവരാണ് എന്നതാണ് സത്യം. ഒന്നുരണ്ടു സ്ഥലങ്ങളില്‍ ചെറിയ ചര്‍ച്ചായോഗങ്ങള്‍ നടന്നുവെന്നല്ലാതെ അതിനെക്കുറിച്ച് പിന്നീട് ഒരുഭാഗത്തുനിന്നും ഒരക്ഷരം ഉയര്‍ന്നു കേട്ടിട്ടില്ല. മൂന്നൂറ് പേജുള്ള ആ പുസ്തകത്തിന് ‘ജന്മഭൂമി’യില്‍ ഡോ.വി.സുജാത എഴുതിയ ഒരു റിവ്യൂ മാത്രമേ ഉണ്ടായുള്ളൂ. അതൊഴിച്ചാല്‍ ഒരു വിശകലനവും വന്നില്ല. എത്രയോ വര്‍ഷത്തെ അന്വേഷണമായിരുന്നു ആ പുസ്തകത്തിന്റെ രചനയ്‌ക്കു പിന്നിലുണ്ടായിരുന്നത്. ഒരുപാട് പുസ്തകങ്ങള്‍ വായിച്ചു. ബാലിയെക്കുറിച്ചുള്ള നിരവധി ഗവേഷണപ്രബന്ധങ്ങള്‍ സമഗ്രമായി പഠിച്ചു. ബാലിയില്‍ പോയി നേരിട്ട് വിവരങ്ങള്‍ മനസ്സിലാക്കി. ധാരാളം കുറിപ്പുകള്‍ തയാറാക്കി. പുസ്തകത്തിന്റെ ബിബ്ലിയോഗ്രഫി നോക്കിയാല്‍ അതറിയാം. പൊറ്റെക്കാട്ട് ഉണ്ടാക്കിയ വ്യാജ ആഖ്യാനത്തെ നിരാകരിച്ചുകൊണ്ട് സത്യസന്ധമായ ഒരു ആഖ്യാനം ഉണ്ടാക്കിയെടുക്കുകയായിരുന്നു ആ പുസ്തകത്തിലൂടെ ഞാന്‍.”

എംടിയും വിജയനും ഒരു താരതമ്യം
ഒ.വി.വിജയന്റെയും എം.ടി.യുടെയും ഈരണ്ട് കൃതികള്‍ ജോടികളായെടുത്ത് അതിലെ പ്രമേയപരമായ തുടര്‍ച്ചയെ താരതമ്യം ചെയ്യുന്ന എഴുത്തിന്റെ പണിപ്പുരയിലാണ് ശശിധരന്‍ മാസ്റ്റര്‍ ഇപ്പോള്‍.

”ബാലി ജനതയെക്കുറിച്ചുള്ള പുസ്തകരചന എനിക്ക് വലിയ ആത്മസംതൃപ്തി നല്‍കിയിരുന്നു. ഹിന്ദുസംസ്‌കാരം പിന്തുടരുന്ന മറ്റൊരു രാജ്യത്തെ ജനത അവരുടെ സംസ്‌കാരം, മതം, വിശ്വാസം എന്നിവ സംരക്ഷിക്കാന്‍ വേണ്ടി ഇന്ത്യക്കാരെക്കാള്‍ കൂടുതല്‍ ഇന്നും ജാഗരൂകരായി നിലനില്‍ക്കുന്നതിന്റെ നേര്‍ചിത്രമായിരുന്നു ഈ പുസ്തകം. എന്നാല്‍ ആ അധ്വാനം മുഴുക്കെ ഫലിക്കാതെ പോയി. കേരളത്തിലെ ഏറ്റവും പ്രസിദ്ധനായ ഒരെഴുത്തുകാരന്‍ നടത്തിയ വിശ്വാസവഞ്ചനയെ തുറന്നുകാട്ടിയ ഈ പുസ്തകത്തെ കേരളീയ സമൂഹം തമസ്‌കരിച്ചുവെന്നതില്‍ വലിയ നിരാശയുണ്ട്.

”എങ്കിലും എനിക്ക് ഏറ്റവും സന്തോഷം തോന്നിയ ഒരു കാര്യം, എന്റെ ചരിത്രാധ്യാപകന്‍ പുസ്തകം വായിച്ചു തുടങ്ങിയപ്പോള്‍ എഴുതിയയച്ച അഭിപ്രായമാണ്. ”ശശിയുടെ പുസ്തകം വായിച്ചു തുടങ്ങി. ആദ്യം ആകര്‍ഷിച്ചത് അതിലെ ഭാഷയുടെ മുറുക്കമാണ്. വാദങ്ങളിലെ അടുക്കും കെട്ടുറപ്പും പുസ്തകത്തിന്റെ കരുത്താണ്. രാമകൃഷ്ണന്‍ പാലാട്ടിന് ഇതു ഞാന്‍ വായിക്കാന്‍ കൊടുക്കും.” എണ്‍പത്തഞ്ച് വയസ്സുള്ള അദ്ദേഹത്തിന് തോന്നിയ ഔദാര്യം പോലും നമ്മുടെ ഒരാള്‍ക്കും തോന്നിയില്ല എന്നത് അദ്ഭുതമല്ല.

ഒ.വി.വിജയന്റെ രണ്ടുകൃതികള്‍- ‘ഖസാക്കിന്റെ ഇതിഹാസവും’ ‘കടല്‍തീരത്തും’. എം.ടി യുടെ രണ്ട് കൃതികള്‍- ‘നിന്റെ ഓര്‍മ്മയ്‌ക്ക്’ എന്ന ആദ്യകാല കഥയും അവസാനകാലത്തെ ‘കടുകെണ്ണാവ ഒരു ഓര്‍മ്മക്കുറിപ്പ്’ എന്നീ രണ്ടു കൃതികള്‍. ആദ്യകാല രചനകളുടെ തുടര്‍ച്ചയോ പൂരണമോ എന്ന മട്ടിലാണ് ഇവയെ താരതമ്യം ചെയ്യാന്‍ ശ്രമിക്കുന്നത്.

വിജയന്റെ കൃതികളില്‍ പിതൃ-പുത്ര ബന്ധമാണ്. ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ വ്യത്യസ്ത തലങ്ങളാണ് ആദ്യനോവലായ ഖസാക്കിന്റെ ഇതിഹാസത്തിലും അവസാനകാലത്തെ പ്രധാന കഥയായ കടല്‍ത്തീരത്തിലുമുള്ളത്. ഇത് എങ്ങനെ സംഭവിക്കുന്നു എന്നതാണ് അന്വേഷണം.
ഗുരുസാഗരത്തില്‍ അച്ഛനും മകളും എന്ന ഒരു ചെറിയ മാറ്റം മാത്രമേയുള്ളൂ. അതുതന്നെ സ്വന്തം കുട്ടിയല്ല. എന്നാല്‍ എല്ലാ കുട്ടികളും തന്റെ മക്കളാണ് എന്ന സമീപനത്തിലേക്കാണ് അത് വികസിക്കുന്നത്.

എം.ടിയുടെ കൃതികളിലെല്ലാം ഒരു അമ്മയും ഒരു പെങ്ങളും ഉണ്ടാവും. ‘നിന്റെ ഓര്‍മ്മയ്‌ക്ക്’ എന്ന കഥയില്‍ ഒരു പെങ്ങളുണ്ട്. ആ പെങ്ങള്‍ പിന്നീട് ജീവിച്ചിരുന്ന ഒരു സ്ഥലത്തേക്കുള്ള യാത്രയാണ് അവസാനകാലത്തെ കഥ. ഒരുപക്ഷെ അത് ഭാവനയിലെ ഒരു യാത്രയായിരിക്കാം. രണ്ട് എഴുത്തുകാരുടെയും ഭാഷയിലേക്കോ ക്രാഫ്റ്റിലേക്കോ ഞാന്‍ പോകുന്നില്ല.
എഴുത്തിന്റെ വഴിയില്‍ ഏറെ നടന്ന് വൃദ്ധിനേടിയ ഒരു അക്ഷരോപാസകനായി കോഴിക്കോട് ബേപ്പൂരില്‍ വിശ്രമജീവിതം നയിക്കുമ്പോഴും അകത്തും പുറത്തുമുള്ള സാംസ്‌കാരിക ജീര്‍ണതയ്‌ക്കെതിരെ ഉയരുന്ന ആത്മരോഷം കെ.പി.ശശിധരന്‍ മാസ്റ്ററില്‍നിന്ന് വാക്കിന്റെ മിന്നല്‍വെളിച്ചമായി ഇടയ്‌ക്കിടെ ബഹിര്‍ഗമിക്കാം.

പ്രീ-ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ചരിത്രത്തിന്റെ പ്രൊഫസര്‍, അക്ബര്‍ ചക്രവര്‍ത്തിയുടെ മഹത്വങ്ങളില്‍ സ്വയം അഭിരമിച്ച് ഒരാഴ്ചക്കാലം ആ സുവിശേഷം പഠിപ്പിച്ചുകൊണ്ടിരിക്കവേ, അനാഗതസ്മശ്രുവായ ഒരു കൗമാരക്കാരന്‍ ക്ലാസില്‍ എഴുന്നേറ്റുനിന്ന് പ്രൊഫസര്‍ക്കു നേരെ വിരല്‍ചൂണ്ടി ഉറക്കെ വിളിച്ചു പറഞ്ഞു: ”അക്ബറെക്കുറിച്ച് താങ്കള്‍ പറയുന്നതൊന്നും വസ്തുതകള്‍ക്ക് നിരക്കുന്നതല്ല, എന്റെ പക്കല്‍ കൃത്യമായ രേഖകള്‍ ഉണ്ട്.” ആ ചരിത്ര പ്രൊഫസര്‍ സ്തംഭിച്ചുപോയി. അകബര്‍സുവിശേഷപ്രസംഗം അതോടെ അവസാനിച്ചു. അധ്യാപകനെ ഇരുത്തിക്കളഞ്ഞ ആ വിദ്യാര്‍ഥി കെ.പി.ശശിധരന്‍ ആയിരുന്നു. ശശിധരന്‍ മാസ്റ്ററുടെ സഹപാഠിയായ, കോഴിക്കോട് നന്മണ്ടക്കാരന്‍ എന്‍.കെ.ചന്ദ്രശേഖരന് (ബാലഗോകുലം മുന്‍ സംസ്ഥാന ഉപാധ്യക്ഷനും ബാലസാഹിതി പ്രകാശന്റെ ആദ്യകാല ചുമതലക്കാരനും) ആ രംഗം ഇപ്പോഴും കണ്‍മുന്നിലുണ്ട്. ചന്ദ്രശേഖരന്‍ ഒരു കാര്യം കൂടി ഓര്‍ത്തു പറഞ്ഞു. അങ്ങാടിപ്പുറം തളിക്ഷേത്രസമരം നയിച്ച കേളപ്പജിയെ അറസ്റ്റുചെയ്തപ്പോള്‍ കോഴിക്കോട് ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍, നാല്‍പ്പതോളം വിദ്യാര്‍ഥികള്‍ അത്യുഗ്രമായ പ്രതിഷേധപ്രകടനം നടത്തി കോളേജ് സ്തംഭിപ്പിച്ച സംഭവം. ആ കോളേജില്‍ മാത്രമേ കേളപ്പജിക്കുവേണ്ടി അന്ന് വിദ്യാര്‍ഥിസമരം നടന്നിരുന്നുള്ളൂ. അന്നത് നയിച്ചത് കെ.പി.ശശിധരനായിരുന്നു.

ചരിത്രത്തിന്റെ അകത്താളുകളിലും പുറത്താളുകളിലുമുള്ള കെട്ടുകാഴ്ചകള്‍ക്കു നേരെ ചൂണ്ടിവിറച്ച ആ വിരല്‍ ഇപ്പോഴും എന്തിനുനേരെയും ആര്‍ക്കുനേരെയും എപ്പോള്‍ വേണമെങ്കിലും നീളാം. സമകാലിക സാംസ്‌കാരികാവസ്ഥയെക്കുറിച്ച് ശശിധരന്‍ മാഷുമായി ഫോണ്‍സംഭാഷണത്തില്‍ ഏര്‍പ്പെട്ടു നോക്കുക, തന്റെ പ്രഫസര്‍ക്കു നേരെ കത്തിജ്വലിച്ച ആ ക്ഷോഭവും ശൗര്യവും നിങ്ങള്‍ക്ക് നേരിട്ട് അനുഭവിക്കാം.

പ്രഗത്ഭ പണ്ഡിതനായിരുന്ന പാരമ്പത്ത് രൈരുനായരുടെ മരുമകന്റെ മകളായ പുത്രോടത്ത് ഭാര്‍ഗവിയമ്മയാണ് കെ.പി.ശശിധരന്റെ മാതാവ്. അച്ഛന്‍ നെടിയിരിപ്പ് അംശം അധികാരിയായിരുന്ന ഗോവിന്ദപ്പണിക്കര്‍. അഞ്ച് സഹോദരങ്ങളില്‍ മൂന്നാമന്‍. തൊട്ടുതാഴെയുള്ള അനുജന്‍ ബി.ജെ.പി നാഷണല്‍ കൗണ്‍സില്‍ അംഗമായ കെ.പി.ശ്രീശന്‍. തിരുച്ചിറപ്പിള്ളി ലയോളാ കോളജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസര്‍ ആയിരുന്ന ഉഷാദേവിയാണ് സഹധര്‍മ്മിണി.

(അഭിമുഖം അവസാനിച്ചു)

By admin