ലണ്ടനിലേക്കുള്ള എയര്‍ഇന്ത്യ വിമാനം തകര്‍ന്നുവീണ് കത്തിയമര്‍ന്നതിന്റെ വേദനയില്‍ നിന്ന് രാജ്യവും ലോകവും ഇനിയും മുക്തമായിട്ടില്ല. മരണ സംഖ്യ ഇപ്പോഴും വ്യക്തമായിട്ടില്ല. വിദേശികളടക്കം 265 യാത്രക്കാരുടെ മരണം സ്ഥിരീകരിച്ചെങ്കിലും, വിമാനം തകര്‍ന്നുവീണ ഹോസ്റ്റലിലെയും പരിസരത്തെയും എത്രപേര്‍ മരി ച്ചെന്നു വ്യക്തമായിട്ടില്ല. മൊത്തം മരണം 290 കടന്നേക്കാമെന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. ഇതിനിടയിലും ഒരു യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നത് വിസ്മയകരമായ വാര്‍ത്തയായും ആശ്വാസമായും അവശേഷിക്കുന്നു. അപകടം ഉറപ്പായതടെ എമര്‍ജന്‍സി വാതില്‍ വഴി ചാടാന്‍ കാണിച്ച ആത്മധൈര്യമാണ് അദ്ദേഹത്തെ രക്ഷിച്ചത്.
ദുരന്തത്തില്‍ അട്ടിമറി സൂചനകളൊന്നും നിലവില്‍ വ്യക്തമായിട്ടില്ലെങ്കിലും അത് ഉറപ്പാക്കാന്‍ അന്വേഷണം പൂര്‍ത്തിയാകും വരെ കാക്കേണ്ടിവരും.
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മരണപ്പെട്ടവരിലുണ്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ ഈ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപവരെ സഹായം ടാറ്റ പ്രഖ്യാപിച്ചു കഴിഞ്ഞു. എല്ലാ സഹായവും പ്രധാനമന്ത്രിയും വാഗ്ദാനം ചെയ്തു. രക്ഷപ്പെട്ട, എ11 സീറ്റിലെ, യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേശ് പറയുന്നതഅനുസരിച്ച്, വിമാനം പറന്നുയര്‍ന്ന് ഏറെ വൈകും മുന്‍പ് എന്തോ ശബ്ദം കേട്ടു. പിന്നാലെ വിമാനം തകര്‍ന്നടിഞ്ഞു.
അഹമ്മദാബാദില്‍ കണ്ണീര്‍ കണമായി മാറിയവരുടെ കൂട്ടത്തില്‍ പത്തനംതിട്ട സ്വദേശി രഞ്ജിത നായരുമുണ്ട്. പുല്ലാട് സ്വദേശിയായ 38 കാരി രഞ്ജിത, വീട്ടില്‍ നിന്നു ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു. രണ്ടു കുട്ടികളുടെ അമ്മയായ രഞ്ജിത, പണിപൂര്‍ത്തിയാക്കി ഓണത്തിന് പുതിയവീട്ടില്‍ താമസമാക്കാനുള്ള ഒരുക്കത്തിലായിരുന്നു. ആ മോഹമാണ് ദുരന്തത്തില്‍ പൊലിഞ്ഞത്.
മരിച്ചവരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പെടെ 10 പേര്‍ രാജസ്ഥാന്‍ സ്വദേശികളാണ്. വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം ആദ്യമായി ഭര്‍ത്താവിന്റെ ലണ്ടനിലുള്ള ജോലി സ്ഥലത്തേയ്‌ക്ക് പുറപ്പെട്ട 21 കാരി ഖുശ്ബുവും മരിച്ചവരില്‍ പെടുന്നു. തകര്‍ന്നുവീണ വിമാനത്തില്‍ കയറാന്‍ 10 മിനിട്ട് വൈകിയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടിയ ഭൂമി ചൗഹാനും വാര്‍ത്തകളിലുണ്ട്.
മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് തുടരുകയാണ്. ആഭ്യന്തരമന്ത്രി അമിത്ഷാ സംഭവസ്ഥലത്തും ആശുപത്രിയിലുമെത്തി. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും സംഭവസ്ഥലം സന്ദര്‍ശിച്ചു. അപകടം സ്വാഭാവികമാണെന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ കഴിയൂ, വിദഗ്ധാന്വേഷണം പൂര്‍ത്തിയായാലേ ബാക്കി കാര്യങ്ങള്‍ വ്യക്തമാവൂ എന്നാണ് മന്ത്രി പറഞ്ഞത്.
വിമാനം 8200 മണിക്കൂര്‍ പറത്തി പരിചയമുള്ളയളാണ് ഈ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ സമുദ് സഭര്‍വാള്‍. സഹ പൈലറ്റ് ക്ലൈവ് കുന്ദറും ഏറെ പരിചയ സമ്പത്തുള്ളയാളാണ്.
ദുരന്തം ഞെട്ടിപ്പിക്കുന്നതും അതീവ ദുഃഖം ഉണ്ടാക്കുന്നതും ആ ണെന്നാണ് പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചത്. വാക്കുകള്‍ക്കതീതമായ ഈ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കൊപ്പമാണ് ചിന്തയെന്ന് കുറിച്ച മോദി, ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ എല്ലാ നിര്‍ദ്ദേശം നല്‍കിയതായും അറിയിച്ചു.
എത്രതന്നെ പറഞ്ഞാലും തീരാത്ത ദുഃഖവും ദുരന്തവുമാണ് ഈ അപകടം തന്നത്. ഈ നടുക്കം അടുത്ത കാലത്തതൊന്നും മറക്കാന്‍ രാജ്യത്തിനാവില്ല.