കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ മൃതദേഹം സംബന്ധിച്ച് ദുരൂഹതയില്ല. റവന്യൂ പൊലീസ്, ഫോറൻസിക് ഉദ്യാേഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് കല്ലറ തുറന്ന് പരിശോധന നടത്തിയിരുന്നു. ഇതിൽ കല്ലറയ്‌ക്കുള്ളിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണുള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പള്ളിയുടെ ഔദ്യോഗിക രേഖകളിൽ പറയുന്ന 2006ലും 2015ലും പള്ളി രേഖകളിൽ സംസ്കരിച്ച മൃതദേഹങ്ങൾ എന്ന് കണ്ടെത്തി. മൂന്നാമത് മൃതദേഹത്തിന്റെ സൂചനകൾ ഇല്ല. അസ്വാഭാവികതയില്ല എന്നും സംശയിക്കേണ്ട കാര്യമില്ല എന്നും അഡീഷണൽ എസ്. പി എൻ. ആർ ജയരാജ് മാധ്യമങ്ങളോട് പറഞ്ഞു. DNA സാമ്പിളുകൾ ശേഖരിച്ചു. ഇതുവരെ കിട്ടിയ തെളിവുകൾ അനുസരിച്ച് അസ്വാഭാവികത ഇല്ല. മൃതശരീരം അടക്കിയ കൂടെ വെച്ച പായ തന്നെ എന്നും പോലീസ് അറിയിച്ചു.
പള്ളി സെമിത്തേരിയിലെ 38ാം നമ്പർ കല്ലറയാണ് തുറന്നത്. കല്ലറയ്‌ക്കുള്ളിൽ പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ കണ്ട മൃതദേഹമെന്ന് തോന്നിക്കുന്ന വസ്തു എന്താണെന്ന് ഉറപ്പിക്കുന്നതിനാണ് കല്ലറ തുറന്നത്. 2006ൽ മരിച്ച റോസമ്മയെയും 2015ൽ മരിച്ച ജെയ്സൺ കുമ്പൂക്കലിനെയും മാത്രം അടക്കിയ കല്ലറയിൽ ഈ മൂന്നാമത്തെ വസ്തു എങ്ങനെ വന്നെന്ന ചോദ്യം ആശങ്ക പടർത്തി. പിന്നാലെ പള്ളി അധികൃതർ പോലീസിൽ വിവരം അറിയിച്ചു.
ക്രിസ്ത്യൻ ആചാരപ്രകാരം മൃതദേഹം പായയിൽ പൊതിഞ്ഞ് സംസ്‌കരിക്കാറില്ല. 2015ൽ ജെയ്സൺ കുമ്പൂക്കലിനെ ശവപ്പെട്ടിയിൽ തന്നെ അടക്കം ചെയ്തതായും, ആ സമയത്ത് കല്ലറ അറക്കപ്പൊടിയും മണലും ഇട്ട് വൃത്തിയാക്കിയശേഷം വെള്ളത്തുണി വിരിച്ചെന്നും ജെയ്സൺന്റെ ബന്ധുക്കൾ ഇടവക വികാരിയെ അറിയിച്ചതോടെയാണ് ദുരൂഹത വർദ്ധിച്ചത്. സംസ്‌കാരസമയത്ത് കല്ലറയിൽ മൂന്നാമതൊരു വസ്തുവും ഉണ്ടായിരുന്നില്ല.