
തിരുവനന്തപുരം: വികസിത ഭാരതത്തിന് ശാസ്ത്ര സാങ്കേതികവിദ്യ വഹിക്കുന്ന പങ്ക് നിര്‍ണായകമെന്നും ഭാരതം 2047-ഓടെ വികസിത രാഷ്‌ട്രമായി മാറുമെന്നും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിങ്. പി. പരമേശ്വരന്‍ അനുസ്മരണ ചടങ്ങില്‍ വികസിത ഭാരത് 2047, ഭാരതത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ ശാസ്ത്രവും സാങ്കേതികവിദ്യയും വഹിക്കുന്ന പങ്ക് എന്ന വിഷയത്തില്‍ 5-ാമത് പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി.
2014ല്‍ നരേന്ദ്ര മോദി രാജ്യഭരണത്തില്‍ വന്നതോടെ അഴിമതിയില്‍ മുങ്ങിയിരുന്ന രാജ്യത്തെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. ഭാരതം ഇന്ന് ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്, വൈകാതെ തന്നെ മൂന്നാം സ്ഥാനത്തെത്തും. ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ ശാസ്ത്രവും സാങ്കേതികവിദ്യയും അനിവാര്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ ഭാരതം ഇന്ന് ലോകത്ത് മൂന്നാം സ്ഥാനത്താണ്. 21 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്‌സില്‍ 81-ാം സ്ഥാനത്തായിരുന്ന ഭാരതം ഇന്ന് 38-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒരു ലക്ഷത്തിലധികം പേറ്റന്റുകള്‍ ഫയല്‍ ചെയ്തുകൊണ്ട് ഭാരതം ലോകത്ത് ആറാം സ്ഥാനത്താണ്. ഇതില്‍ 60 ശതമാനത്തിലധികം ഭാരതത്തില്‍ തന്നെ പഠിച്ച് വളര്‍ന്നവരാണ് എന്നത് അഭിമാനകരമാണ്. ലോകത്തെ മികച്ച 100 ഗവേഷണ പ്രബന്ധങ്ങളില്‍ 10 ശതമാനവും ഭാരതത്തില്‍ നിന്നുള്ളതാണ്. നൂറിലധികം രാജ്യങ്ങളിലേക്ക് ഭാരതം വൈദ്യുത വാഹനം കയറ്റുമതി ചെയ്യുന്നു. ഇതിന്റെ വിറ്റുവരവ് 11 ലക്ഷം കോടി രൂപയിലധികമാണ്. 2025ല്‍ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയിലധികമായിരുന്നു. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മിസൈല്‍ നിര്‍മാണത്തില്‍ കേരളത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞരും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നിരാശയുടെ കാലഘട്ടം അവസാനിച്ചുവെന്നും ആത്മവിശ്വാസമുള്ള ഒരു യുവതലമുറയാണ് രാജ്യത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.
ബഹുമുഖ പ്രതിഭയായിരുന്ന പി. പരമേശ്വരന്റെ ആശയങ്ങള്‍ ഭാരതത്തിന്റെ നവീകരണത്തിന് ഇന്നും പ്രസക്തമാണ്. പി. പരമേശ്വര്‍ജിയുടെ പേരിനൊപ്പം തന്റെ പേരും ചേര്‍ക്കപ്പെടുന്നത് വലിയ ഭാഗ്യമായി കരുതുന്നു. എഴുത്തുകാരനും ചിന്തകനും ബുദ്ധിജീവിയും ഒരു തികഞ്ഞ ദേശസ്‌നേഹിയുമായ പി. പരമേശ്വരന്റെ പൈതൃകം അനുസ്മരിക്കുന്ന ചടങ്ങില്‍ പങ്കുചേരുന്നതിലൂടെ മുമ്പത്തേക്കാള്‍ ജ്ഞാനവും അനുഗ്രഹവും ലഭിച്ചതായും ജിതേന്ദ്ര സിങ് പറഞ്ഞു.
തന്റെ ജീവിതം രാജ്യത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ പുനരുജ്ജീവനത്തിനായി സമര്‍പ്പിച്ച വ്യക്തിത്വമാണ് പി. പരമേശ്വര്‍ജിയെന്ന് വിഎസ്എസ്‌സി ഡയറക്ടര്‍ എ. രാജരാജന്‍. ഏത് വിഷയത്തെക്കുറിച്ചും അദ്ദേഹത്തിന് ആഴത്തിലുള്ള അറിവും ചിന്താശേഷിയും ഉണ്ടായിരുന്നു. എല്ലാവരും അതിര്‍ത്തിയില്‍ പോയി യുദ്ധം ചെയ്യുന്ന സൈനികരാകേണ്ടതില്ല, നമ്മള്‍ ചെയ്യുന്ന ജോലിയോടും സംഘടനയോടും കാണിക്കുന്ന ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും രാജ്യത്തെ സംരക്ഷിക്കുന്നതിന് തുല്യമാണ്’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും കാതുകളില്‍ മുഴങ്ങുന്നുവെന്നും രാജരാജന്‍ പറഞ്ഞു.
ആര്‍എസ്എസിനെ ആദ്യം നിരോധിച്ചശേഷമുള്ള സമയത്താണ് പരമേശ്വര്‍ജി പ്രചാരകനായി ചുമതലയേറ്റത്. പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള അദ്ദേഹത്തിന്റെ ധീരതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു. കേരളത്തിലെ സാംസ്‌കാരിക മേഖലയില്‍ ദേശീയ ചിന്താഗതികള്‍ വളര്‍ത്തുന്നതിന് അദ്ദേഹം നടത്തിയ പോരാട്ടം അവിസ്മരണീയമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങിനെ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പൊന്നാട അണിയിച്ചു. ഉപഹാരമായി പി. പരമേശ്വരന്‍ എഴുതിയ ഹാര്‍ട്ട് ബീറ്റ് ഓഫ് ഹിന്ദു നേഷന്‍ എന്ന പുസ്തകവും ഓണവില്ലും സമ്മാനിച്ചു.
ഭാരതീയ വിചാരകേന്ദ്രം അധ്യക്ഷന്‍ ഡോ. സി.വി. ജയമണി, ജനറല്‍ സെക്രട്ടറി ഡോ. എന്‍. സന്തോഷ്‌കുമാര്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വി. രഞ്ജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.