വത്തിക്കാൻ സിറ്റി: മത സാഹേദര്യത്തിന്റെ മഹോന്നത മാതൃകയായി വത്തിക്കാനിൽനിന്നും ഒരു വാർത്ത. വത്തിക്കാൻ ആസ്ഥാനത്തെ അപ്പോസ്തലിക് ലൈബ്രറിയയോടനുബന്ധിച്ച് മുസ്‍ലിംകൾക്ക് നമസ്കാരത്തിനുള്ള പ്രാർഥനാ മുറി തുറന്നു. ലൈബ്രറി സന്ദർശിക്കുന്ന മുസ്‍ലിം സഹോദരങ്ങളുടെ അഭ്യർഥന മാനിച്ചാണിതെന്ന് വത്തിക്കാൻ വൃത്തങ്ങൾ പറഞ്ഞു. അഭ്യർഥന ഒരു താമസവും കൂടാതെ തങ്ങൾ പരിഗണിക്കുകയുണ്ടായെന്നും അവർ അറിയിച്ചു.
500 വർഷം പഴക്കമുള്ള ലൈബ്രറിയിലാണ് പ്രാർഥനാ മുറി സ്ഥാപിച്ചത്. മുസ്‍ലിം പുണ്യനഗരമായ മക്കയുടെ ദിശയിലേക്ക് അഭിമുഖമായി ഒരു ലളിതമായ പ്രാർഥനാ പരവതാനി ഉൾക്കൊള്ളുന്ന മുറിയാണിത്. വത്തിക്കാനിൽ പള്ളികളോ സ്ഥിരം മുസ്‍ലിം താമസക്കാരോ ഇല്ല. എങ്കിലും, ഇവിടുത്തെ അപ്പോസ്തലിക് ലൈബ്രറി പതിവായി മുസ്‍ലിം സന്ദർശകരെ സ്വീകരിക്കുന്നു.
ഇവിടം സന്ദർശിക്കുന്ന ഗവേഷകർക്കും പണ്ഡിതന്മാർക്കും താമസ സൗകര്യങ്ങൾ ലൈബ്രറിയിലുണ്ട്. മുസ്‍ലിം സന്ദർശകർക്ക് പരസ്യമായി അംഗീകരിക്കപ്പെട്ട സൗകര്യങ്ങളുടെ പ്രഥമ ഉദാഹരണമായി പ്രാർഥനാ മുറിയുടെ പ്രഖ്യാപനം. ലോകത്തിലെ പഴക്കമേറിയ ഗ്രന്ഥശാലകളിലൊന്നാണ് വത്തിക്കാൻ അപ്പോസ്തലിക് ലൈബ്രറി.1475ൽ ആണ് ഇത് സ്ഥാപിതമായത്. ഇവിടെ അതീവ പ്രധാന്യമേറിയ ചരിത്രഗ്രന്ഥ ശേഖരങ്ങളുണ്ട്.
പ്രാർഥനാ മുറിയുടെ സ്ഥാപനം, ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗശേഷം മാർപ്പാപ്പയായി സ്ഥാനമേറ്റ ലിയോ പതിനാലാമന്റെ മതാന്തര ധാർമികാധ്യാപനങ്ങളുടെ പ്രയോഗവൽക്കരണമായി. വിവിധ മത സമൂഹങ്ങളോടുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇടപെടലുകൾ ഏറ്റെടുത്ത് തുടരുന്ന ലിയോ പതിനാലാമൻ മാർപ്പാപ്പ, പശ്ചിമേഷ്യൻ സമാധാനത്തിനായുള്ള ക്രിസ്ത്യൻ-മുസ്‍ലിം പ്രാർഥനാ ജാഗരണമുൾപ്പെടെ നിരവധി മതാന്തര പരിപാടികൾക്ക് ഇതിനകം ആതിഥേയത്വം വഹിച്ചു. ഇസ്രായേൽ വംശഹത്യയിൽ ഗസ്സക്കുവേണ്ടിയുള്ള ആഹ്വാനങ്ങൾ നടത്തി ബഹുമത സമൂഹത്തിന്റെ ആദരവും പിടിച്ചുപറ്റി.