ന്യൂദല്‍ഹി: ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി, ആ തുകയും എടുത്ത് വിദേശരാജ്യങ്ങളിലേക്ക് മുങ്ങുന്നവരെ തിരിച്ച് ഇന്ത്യയില്‍ എത്തിക്കുക വിഷമകരമായിരുന്നു. ഈ തട്ടിപ്പുകാര്‍ എങ്ങിനെയെങ്കിലും കുറച്ച് പണമെറിഞ്ഞ് ദല്‍ഹിയിലെ രാഷ്‌ട്രീയക്കാരെ വിലക്കെടുക്കും. അതോടെ ബ്രിട്ടീഷ് കോടതിയില്‍ കേസ് വാദിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകരെ വിടില്ല. കേസ് ആറിത്തണുക്കും. തട്ടിപ്പില്‍ നിന്നും വാരിക്കൂട്ടിയ കോടികള്‍ ചെലവാക്കി തട്ടിപ്പുകാരന്‍ ഫോറിനില്‍ വിലസി നടക്കും.
എന്നാല്‍ ഇതിന് ഒരു അറുതി വരുത്താന്‍ മോദി കുറച്ചുനാളായി ശ്രമിച്ചുവരികയായിരുന്നു. ഇപ്പോള്‍ അതിന് അനുകൂലമായ ചില കാര്യങ്ങള്‍ സംഭവിക്കുകയാണ്. ഇന്ത്യയില്‍ കുറ്റം ചെയ്ത് പണം തട്ടിച്ച് ബ്രിട്ടനിലേക്ക് മുങ്ങിയ വിജയ് മല്ല്യ, നീരവ് മോദി എന്നീ ബിസിനസുകാരെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് തീഹാര്‍ ജയിലില്‍ അടച്ചതിന് ശേഷം ഇവിടെ കേസിന്റെ വിചാരണ നടത്തുക എന്നത് മോദിയുടെ വിന്‍വിജയമാണ്.
നേരത്തെ മുംബൈ ആക്രമണത്തിന്റെ ആസൂത്രകനായ പാകിസ്ഥാന്‍ പൗരനും പാകിസ്ഥാന്‍ സൈന്യത്തിന്റെ ഉദ്യോഗസ്ഥനുമായ തഹാവൂര്‍ ഹുസൈന്‍ റാണയെ അമേരിക്കയില്‍ നിന്നും നിയമയുദ്ധത്തിലൂടെ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ മോദി സര്‍ക്കാര്‍ വിജയിച്ചിരുന്നു. ഇപ്പോഴിതാ വിജയ് മല്ല്യയ്‌ക്കും നീരവ് മോദിയ്‌ക്കും എതിരെ ഇന്ത്യ നടത്തിയ നിയമപോരാട്ടം വിജയത്തിലേക്ക് എത്തുകയാണ്. ഏറ്റവുമൊടുവില്‍ വിജയമല്ല്യയുടെയും നീരവ് മോദിയുടെയും അഭിഭാഷകര്‍ വാദിച്ചത് തങ്ങളെ ഇന്ത്യയിലെ സുരക്ഷിതമല്ലാത്ത ജയിലുകളില്‍ അടയ്‌ക്കരുതെന്നാണ്. ഇവരുടെ വാദമുഖങ്ങളെ ഖണ്ഡിച്ച് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ തീഹാര്‍ ജയില്‍ അങ്ങേയറ്റം സുരക്ഷിതമാണെന്ന് വാദിക്കുകയായിരുന്നു. ഇപ്പോള്‍ തീഹാര്‍ ജയില്‍ നേരിട്ട് പോയി പരിശോധിച്ച് ഇത് സുരക്ഷിതമാണോ അല്ലയോ എന്ന കാര്യം വിലയിരുത്താന്‍ ബ്രിട്ടീഷ് കോടതി ഒരു സംഘത്തെ അയയ്‌ക്കുകയാണ്. ഈ കടമ്പ കൂടി കടന്നാല്‍ ഇരുവരെയും ഇന്ത്യയിലെ തീഹാര്‍ ജയിലില്‍ അടച്ചേക്കും.