• Sun. Jun 8th, 2025

24×7 Live News

Apdin News

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം രാഷ്‌ട്രീയ ലാഭത്തിനുളള ഗൂഢാലോചനയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍,കഴിവുകേട് മറച്ചുവെക്കാന്‍ ശ്രമമെന്ന് വിഡി സതീശന്‍

Byadmin

Jun 8, 2025


മലപ്പുറം: വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം രാഷ്‌ട്രീയ ലാഭം കൊയ്യുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചന എന്ന് സംശയിക്കുന്നുവെന്ന് പറഞ്ഞ വനം മന്ത്രി എ കെ ശശീന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.വനംമന്ത്രി വൃത്തികെട്ട ആരോപണമാണ് ഉന്നയിക്കുന്നതെന്ന് പറഞ്ഞ സതീശന്‍ സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ വേണ്ടി മന്ത്രി ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി.

എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന ആരോപണം മന്ത്രി ഉന്നയിച്ചത് എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രതി കോണ്‍ഗ്രസ് ആണെങ്കില്‍ യു ഡി എഫ് ഗൂഢാലോചന നടത്തി എന്നാണോ. മരിച്ചത് കോണ്‍ഗ്രസ് കുടുംബത്തിലെ കുട്ടിയാണ്. യുഡിഎഫ് നടത്തിയത് സ്വാഭാവിക പ്രതിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടി പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത് വേദനാജനകമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറയുകയുണ്ടായി. വാര്‍ത്ത കേട്ടയുടന്‍ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലപാട് സ്വീകരിച്ച് പ്രതിപക്ഷത്തുള്ള യുഡിഎഫും ബിജെപിയും രംഗത്തിറങ്ങുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിഷയദാരിദ്ര്യം ഉളള പ്രതിപക്ഷം സര്‍ക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ പറ്റുന്ന അവസരമായി ഇതിനെ ദുരുപയോഗപ്പെടുത്താനാണ് ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു.

രാഷ്‌ട്രീയ ലാഭം കൊയ്യുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചന എന്ന് സംശയിക്കുകയാണെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.അവരുടെ പ്രവര്‍ത്തിയും പ്രസ്താവനകളുമെല്ലാം തെളിയിക്കുന്നത് ഇത് വീണുകിട്ടിയ അവസരമായിട്ടല്ല മനപ്പൂര്‍വം ഉണ്ടാക്കിക്കിട്ടിയ അവസരമായാണ് പ്രയോഗിക്കുന്നത് എന്നാണ്. അരമണിക്കൂറിനകം ഇത്തരത്തില്‍ പ്രകടനം നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഇതിന്റെ കുറ്റം വനംവകുപ്പിന്റെ തലയില്‍ ചാര്‍ത്താനുള്ള ശ്രമങ്ങള്‍ പൊളിയുകയാണ്. വനം വകുപ്പ് കേരളത്തില്‍ ഒരിടത്തും വൈദ്യുതി ഉപയോഗിച്ചുള്ള ഫെന്‍സിംഗ് സ്ഥാപിക്കുന്നില്ല. സോളാര്‍ ഉപയോഗിച്ചുള്ള ഫെന്‍സിംഗ് ആണ് സ്ഥാപിക്കുന്നത്. ഇത് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അയാള്‍ അറിയാതെയാണ് സ്ഥാപിച്ചിട്ടുള്ളതെന്ന വിവരമാണ് കിട്ടിയിട്ടുളളത്. തിരഞ്ഞെടുപ്പ് കാലമായതുകൊണ്ട് രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ഗൂഢാലോചന ഈ കാര്യത്തില്‍ നടന്നിട്ടുണ്ടെന്ന സംശയം ജനങ്ങളിലാകെ ഉയര്‍ന്നു വന്നിട്ടുണ്ടെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

അറിഞ്ഞുകൊണ്ട് സംഭവിച്ച പ്രതിഷേധമായാണിതിനെ നോക്കിക്കാണാന്‍ സാധിക്കുന്നത്. അതിനാലാണ് യുഡിഎഫ് സ്ഥാനാര്‍ഥി സര്‍ക്കാര്‍ സ്പോണ്‍സേഡ് ട്രാജഡി എന്ന് വിശേഷിപ്പിക്കാന്‍ ഇടയായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ വൈദ്യുതി ബോര്‍ഡോ വനംവകുപ്പോ ഒരു തെറ്റും ചെയ്തതായി ഈ സമയം വരെയുള്ള പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചില്ല. അനധികൃതമായാണ് വൈദ്യുത പോസ്റ്റില്‍ നിന്നും കമ്പി വലിച്ച് ഫെന്‍സിംഗിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചത് എന്നാണ് അറിയുന്നത്. അത് തന്നെ കുറ്റമാണ്. വൈദ്യുതി മോഷ്ടിക്കുക, അത് മരണകാരണത്തിന് വരെ ഇടയാക്കാവുന്ന വിധത്തിലുള്ള ദുരുപയോഗം ചെയ്യുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ അതില്‍ ഉള്‍ക്കൊണ്ടിട്ടുള്ളത് കൊണ്ടുതന്നെ നരഹത്യയ്‌ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 



By admin