• Sun. Jun 8th, 2025

24×7 Live News

Apdin News

വിരമിക്കല്‍ മരിക്കലാകരുതല്ലോ…

Byadmin

Jun 1, 2025


സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന്, അദ്ധ്യാപകരുള്‍പ്പെടെ 11,500 ഓളം പേര്‍ ഇന്നലെ, 2025 മെയ് 31 ന് വരെയുള്ള ദിവസം കണക്കാക്കിയാല്‍, ഈ വര്‍ഷം വിരമിച്ചു. ഈ വര്‍ഷവും 20,000 പേര്‍ സര്‍ക്കാര്‍ ജോലിയില്‍നിന്ന് പിരിയും. നമ്മുടെ പരമോന്നത നിയമനിര്‍മ്മാണ സംവിധാനമാണല്ലോ പാര്‍ലമെന്റ്. അതിന്റെ ഉപരിസഭയായ രാജ്യസഭയുടെ ഘടനയും അങ്ങനെയാണ്. ആറുവര്‍ഷം തികയുമ്പോള്‍ കുറേ അംഗങ്ങള്‍ വിരമിക്കും, അത്രയും പുതിയ അംഗങ്ങള്‍ നിയുക്തരാകും. പാര്‍ലമെന്ററി സംവിധാനത്തിന്റെ കരുത്ത് ആ ഉപരിസഭയില്‍ ഏറെ നിക്ഷിപ്തമാണ്; അനുഭവപരിചയം, വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിച്ച ജ്ഞാനം, ചിന്തയിലും പ്രവൃത്തിയിലും ഉള്ള ശേഷി ഇതെല്ലാം സമൂഹത്തിന്റെ, സംവിധാനത്തിന്റെ, രാജ്യത്തിന്റെ, രാഷ്‌ട്രത്തിന്റെ വികസന- വളര്‍ച്ചകളില്‍ വിനിയോഗിക്കുകയാണ് ലക്ഷ്യം.

രാജ്യം നിയന്ത്രിക്കുന്ന ഭരണക്രമത്തില്‍ രാഷ്‌ട്രീയ സംവിധാനത്തിനുതന്നെയാണ് മുഖ്യപങ്ക് എന്നതില്‍ സംശയമില്ല. അതിനാലാണല്ലോ, ലോക്‌സഭ എന്ന ജനങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന സംവിധാനവും അവിടേക്ക് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പും. ലോക്സഭയുടെ തീരുമാനങ്ങള്‍ വിലയിരുത്തി, പോരായ്മയുണ്ടെങ്കില്‍ തിരുത്താന്‍, കൂടുതല്‍ കരുത്തുറ്റതും സമ്പൂര്‍ണവുമാക്കാന്‍ ഉള്ള സംവിധാനമാണ് രാജ്യസഭ. ‘ഉപരിസഭ’, ‘മുതിര്‍ന്നവരുടെ സഭ’ എന്നൊക്കെയും വിളിക്കുന്ന ആ സംവിധാനത്തിന് പണ്ട് പ്രായമായിരുന്നു ഒരു അംഗത്വത്തിന് മാനദണ്ഡം. പക്ഷേ, അനുഭവജ്ഞാനവും പ്രാതിനിധ്യവുമെല്ലാമാണ് ഇപ്പോള്‍ കൂടുതല്‍ പരിഗണിക്കുന്നത്. വിവിധ മേഖലകളില്‍നിന്ന് വിരമിക്കുന്നവര്‍ രാജ്യസഭയില്‍ അംഗങ്ങളായി നിയുക്തരാകുന്നുവെന്നത് ശ്രദ്ധേയമാണ്.

‘വിരമിക്കല്‍’ എന്ന വാക്കിന് അര്‍ത്ഥം നിര്‍ത്തല്‍, ഇളവേല്‍ക്കല്‍, അവസാനിക്കല്‍ എന്നിങ്ങനെയാണ്. ‘രമിക്കല്‍’ കര്‍മ്മപ്രവൃത്തിയും ‘വിരമിക്കല്‍’ അതില്‍നിന്നുള്ള പിന്‍വാങ്ങലുമാണെന്ന് പൊതുധാരണ ഏറെക്കാലംകൊണ്ട് പ്രയോഗത്തില്‍ വന്നുപോയിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രവൃത്തിയില്‍നിന്നുപോലും തല്‍ക്കാലം മാറിനില്‍ക്കുന്നത്, തല്‍ക്കാലത്തേക്ക് നിര്‍ത്തുന്നത്, അവസാനിക്കുന്നത് ഒക്കെ വിരമിക്കലാണ്. എന്നാല്‍ ‘ഔദ്യോഗിക സേവന’ത്തില്‍നിന്ന് പിരിയല്‍ എന്നത് ജീവിതത്തിന്റെ അവസാന അധ്യായമാണ് തോന്നിപ്പിക്കുന്നതാണ് ഇപ്പോള്‍ പ്രയോഗാര്‍ത്ഥം വിരമിക്കലിന് (റിട്ടയര്‍മെന്റിന്) വന്നുപോയി എന്നതാണ് വാസ്തവം. അങ്ങനെ ‘വിരമിക്കല്‍’ അക്ഷരങ്ങള്‍ സ്ഥാനം മാറ്റി വിശേഷേണയുള്ള ‘മരയ്‌ക്കലും (ഫ്രീസിങ്)’ ‘മരിക്കലും (ഡെത്ത്)’ ഒക്കെയായി ചിന്തിച്ചുകൂട്ടുന്നവരുമില്ലാതെയില്ല. ഈ വര്‍ഷം ഇന്നലെവരെ വിരമിച്ച 11,500 പേരില്‍ നല്ലൊരു ശതമാനത്തിനും അത്തരം തോന്നല്‍ ഉണ്ടായിട്ടുമുണ്ടാകും. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്, സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തിനിടയിലും അര്‍ഹമായ സാമ്പത്തിക ആനുകൂല്യങ്ങള്‍ അതിവേഗം ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
വിരമിക്കലിന്റെ അടിസ്ഥാനമെന്താണ്? പ്രായമാണ് മുഖ്യ മാനദണ്ഡം. കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് 56 വയസ്സായാല്‍ വിരമിക്കണം. 2012 ഫെബ്രുവരി 23 നാണ് കേരള സര്‍വീസ് റൂള്‍ (കെഎസ്ആര്‍) ഒന്നാം ഭാഗം പടലം 60 (എ) പ്രകാരം സര്‍ക്കാര്‍ ഉത്തരവ് (പി) 170/12 ഉത്തരവിലൂടെ ഈ തീരുമാനം നടപ്പാക്കിയത്, 13 വര്‍ഷം മുമ്പ്. 2021 മാര്‍ച്ച് 19 ലെ ബജറ്റ് പ്രസഗത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. സംസ്ഥാനം രൂപീകരിച്ചപ്പോള്‍ പെന്‍ഷന്‍ പ്രായം 55 ആയിരുന്നു. കേരളം ഗവര്‍ണറുടെ ഭരണത്തിലായിരിക്കെ 1967 ല്‍ പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തി. എന്നാല്‍ തൊട്ടുപിന്നാലെ വന്ന ഇഎംഎസ് നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ പിന്നെയും പഴയപടി 55 ആക്കി. കേരളത്തില്‍ത്തന്നെ പെന്‍ഷന്‍ പ്രായം പല ജോലികളില്‍ പല തരത്തിലാണ്. കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര സര്‍വ്വീസ് ചട്ടപ്രകാരം 60 വയസ്സ് എന്നത് സ്വാഭാവികം. എന്നാല്‍ കെഎസ്ഇബി, കെഎസ്ആര്‍ടിസി, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, വാട്ടര്‍ അഥോറിറ്റി എന്നിവിടങ്ങളില്‍ വിരമിക്കല്‍ പ്രായം 58 ആണ്. സര്‍വകലാശാലകളില്‍ പ്രൊഫസര്‍മാര്‍ക്ക് 60 ആണ്. സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് 60 വയസ്സും മെഡിക്കല്‍ കോളജില്‍ അത് 62 വയസ്സുമാണ്.

വിവിധ സംസ്ഥാനങ്ങളിലെ വിരമിക്കല്‍ പ്രായം കൂടി പരിശോധിച്ചാല്‍ പിന്നെയും വിഭിന്നത ബോധ്യമാകും. തമിഴ്‌നാട്ടില്‍ 58 വയസ്സാണ്. മറ്റ് സംസ്ഥാനങ്ങളില്‍ മിക്കതിലും കേരളത്തിലെ 56-നേക്കാള്‍ കൂടുതലാണ്, 60. ഛത്തീസ്ഗഢില്‍ 62 വയസ്സാണ്. കേന്ദ്രത്തില്‍ 2004 ല്‍ വാജ്‌പേയി ഭരണകാലത്താണ് സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60-ല്‍ ആക്കിയത്. അപ്പോള്‍ സര്‍ക്കാരുകള്‍ക്ക് ഉണ്ടാകാവുന്ന സാമ്പത്തിക അധികബാധ്യത കണക്കിലാക്കി പങ്കാളിത്ത പെന്‍ഷന്‍ എന്ന സംവിധാനവും നടപ്പിലാക്കി. പങ്കാളിത്ത പെന്‍ഷന്‍ കേരളവും നടപ്പില്‍വരുത്തി, 2013 ഏപ്രില്‍ മുതല്‍. പക്ഷേ, പെന്‍ഷന്‍ പ്രായം 56-ല്‍തുടരുകയാണ്.

മനുഷ്യായുസ്സിന്റെ ശരാശരിവര്‍ഷം കണക്കാക്കിയാണ് വിരമിക്കല്‍ പ്രായം നിശ്ചയിച്ചത്. 1950-ല്‍ ദേശീയതലത്തില്‍ ആയുര്‍ദൈര്‍ഘ്യം ശരാശരി 35.21 വര്‍ഷം ആയിരുന്നപ്പോള്‍ കേരളത്തില്‍ 40 ആയിരുന്നു. അന്ന് 55 വയസ്സ് ശരി. ഇന്നിപ്പോള്‍ രാജ്യത്ത് ഏറ്റവും ആയുര്‍ദൈര്‍ഘ്യം കേരള ജനതയ്‌ക്കാണ്; 75 വര്‍ഷം. ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതിക വൈഭവം, നൈപുണി (സ്‌കില്‍) എന്നിവയിലും കേരളമാണ് മുന്നില്‍. എന്നിട്ടും വിരമിക്കല്‍ പ്രായം 56-ല്‍നിന്ന് ഉയര്‍ത്താത്തതിനെക്കുറിച്ച് ചര്‍ച്ച ഏറെ നടക്കുന്നുണ്ട്. സര്‍വീസിലുള്ളവരുടെ സംഘടനയായ കോണ്‍ഗ്രസ് പക്ഷത്തുള്ള എന്‍ജിഒ അസോസിയേഷനും ലോകത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ്സിന്റെ നയ നിലപാടുകള്‍ പിന്തുണയ്‌ക്കുന്ന എന്‍ജിഒ സംഘും വിരമിക്കല്‍പ്രായം കൂട്ടണമെന്ന പക്ഷത്താണ്. ആയുര്‍ദൈര്‍ഘ്യം കൂടുന്നു, ആരോഗ്യവും അനുഭവപരിചയവും പ്രവൃത്തി വൈഭവവും ഉള്ളവരുടെ സേവനം വിനിയോഗിക്കപ്പെടാതെ പോകുന്നു എന്നിങ്ങനെയാണ് അവരുടെ വാദങ്ങള്‍. ഈ രണ്ടു യൂണിയനുകളുടെ അംഗബലം ചേര്‍ന്നാല്‍ ഭൂരിപക്ഷമാണ്. പക്ഷേ രാഷ്‌ട്രീയ ദൗര്‍ബല്യവും നിലപാടുകളിലെ വൈകാരികതയും അധികാരത്തിന്റെ അതിബലവും ഉള്ള ഭരണകക്ഷി സംഘടനകളുടെ പിടിവാശിക്കാണ് ഈ വിഷയത്തില്‍ വിജയം. ഇങ്ങനെ എഴുതുമ്പോള്‍, തൊഴില്‍ ലഭിക്കാന്‍ കാത്തുനില്‍ക്കുന്ന യുവജനതയുടെ പക്ഷത്തിനോടുള്ള എതിര്‍പ്പല്ലേ പ്രകടമാകുന്നതെന്ന ചോദ്യം വരാം. പക്ഷേ, തൊഴില്‍ കിട്ടുന്നത് മാത്രമല്ല, എപ്പോള്‍ കിട്ടുന്നു, അതിനുള്ള സാധ്യതകള്‍ എന്ത് തുടങ്ങിയ വസ്തുതകള്‍ കൂടി പരിശോധിച്ചാലേ ഇക്കാര്യത്തില്‍ കൃത്യത വരൂ. രാഷ്‌ട്രീയം മാത്രമല്ല, രാഷ്‌ട്രവും സമൂഹവും ആ ചിന്തകളില്‍ വരണം. അതായത്, കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ലാസ്റ്റ് ഗ്രേഡ് ജോലിക്കാര്‍ എന്ന വിഭാഗം ഇല്ലാതായി എന്നുതന്നെ പറയാം. അവസാനമായി ഏറ്റവും പുതുതായി ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ നിയമനം നടന്നതെന്നാണ്? യുവജന സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ മിണ്ടാനുണ്ടാവില്ല. മറ്റൊന്ന് പുതുതായി സര്‍ക്കാര്‍ ജോലിയില്‍ നിയമനം ലഭിക്കുന്നവരുടെ ശരാശരി പ്രായം എത്ര? എന്നതാണ്. പിഎസ് സി വഴി പരീക്ഷയെഴുതാന്‍ ജനറല്‍ കാറ്റഗറിയില്‍പ്പെടുന്നവര്‍ക്ക് കൂടിയ പ്രായം 36 വയസ്സാണ്. പരീക്ഷയെഴുതി, റാങ്ക് ലിസ്റ്റ് വന്ന് നിയമനം നടക്കുമ്പോള്‍ 38 വയസ്സ്. ഏതെങ്കിലും ഡിപ്പാര്‍ട്ടുമെന്റില്‍ കാര്യങ്ങള്‍ പഠിച്ച് ശീലിച്ച് വരുമ്പോള്‍ 40. പിന്നെ ശേഷിക്കുന്നത് 16 വര്‍ഷമാണ് സര്‍വീസില്‍. ഇവരുടെ കഴിവ്, നൈപുണ്യം, ബുദ്ധിവൈഭവം, ചിന്താശേഷി എത്രത്തോളം വിനിയോഗിക്കാന്‍ സര്‍ക്കാരിനാകുന്നുണ്ട്. രസകരം, ഇപ്പോഴും വിരമിക്കുമ്പോള്‍ പൂര്‍ണ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ 30 വര്‍ഷത്തെ സര്‍വീസ് വേണംതാനും! കേന്ദ്രസര്‍ക്കാരില്‍ ഇത് 25 വര്‍ഷമാണ്, അവിടെ പെന്‍ഷന്‍ പ്രായം 60 ആണ്. പക്ഷേ ഇത്തരം വിഷയങ്ങളില്‍ യുവജന സംഘടനകള്‍ വേണ്ടത്ര ശബ്ദമുയര്‍ത്തുന്നില്ല. ചിന്തിക്കുന്നതുപോലുമില്ല. തികച്ചും വൈകാരികമായി വിഷയത്തെ കണ്ട് വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിനെ രാഷ്‌ട്രീയമായി വിനിയോഗിക്കുകയല്ലേ എന്ന ചിന്ത വേണ്ടതുണ്ട്.

വാസ്തവത്തില്‍ ‘ബ്രെയ്ന്‍ ഡ്രെയ്ന്‍’-ബുദ്ധിവൈഭവ ചോര്‍ച്ച- നടക്കുന്നു. അത് പഠിക്കാനും പഠിപ്പുള്ളവരും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതുകൊണ്ടു മാത്രമല്ല,. ഇത് കണ്ടില്ലെന്ന് ഭാവിക്കുന്നതോ കാണാത്തതോ എന്നും ചിന്തിക്കേണ്ടതുണ്ട്. 56 വയസ്സില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, തൊഴിലിനോടും രാജ്യത്തോടും പ്രതിബദ്ധതയുള്ളയാളാണെങ്കില്‍ അയാളുടെ കഴിവിന്റെ കത്തി നില്‍ക്കുന്ന കാലത്തായിരിക്കും. ആ വേളയിലാണ് വിരമിക്കല്‍ സംഭവിക്കുന്നത്. വിരമിച്ചാലും ബുദ്ധിയും ശക്തിയും ശേഷിക്കും. സ്വകാര്യ മേഖലയില്‍ എവിടെയെങ്കിലും ജോലിചെയ്യും, ചിലര്‍ 80 വയസ്സുവരെയും. കാല്‍നൂറ്റാണ്ട്, കുറഞ്ഞത് 15 വര്‍ഷം അങ്ങനെ തുടരുന്നവരുണ്ട്. ട്രെയിനിങ് സര്‍ക്കാര്‍ ചെലവില്‍ നടത്തി, അതിന്റെ മികച്ച പ്രവൃത്തിഫലം സ്വകാര്യ മേഖലയ്‌ക്ക് കൊടുക്കുകയാണ്. സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് ചിന്താപക്ഷത്തും. ഇതൊരു വൈരുദ്ധ്യമാണ്. മനുഷ്യവിഭവശേഷിയെ, പരിജ്ഞാനത്തെ, അറിവിനെ സാമൂഹ്യമാറ്റത്തിന് വിനിയോഗിക്കാന്‍ തത്ത്വത്തില്‍ സര്‍ക്കാര്‍ മേഖലയിലെ തെറ്റായ രാഷ്‌ട്രീയവീക്ഷണം തടസ്സം നില്‍ക്കുന്നുവെന്ന വിഷയം ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുതന്നെയാണ്.

ഇനി, ഏതുപ്രായത്തിലായാലും വിരമിച്ചതിനുശേഷം ആ പ്രതിഭകളുടെ, നിപുണരുടെ, പരിജ്ഞാനികളുടെ കഴിവും സമയവും സമൂഹത്തിനും അതുവഴി രാജ്യത്തിനും എങ്ങനെ വിനിയോഗിക്കുന്നു എന്ന കാര്യത്തില്‍, വിരമിക്കുന്നവര്‍ക്കും അതത് പ്രദേശത്തേയും ദേശത്തേയും സാമൂഹ്യ സംവിധാനങ്ങള്‍ക്ക് എന്താണ് പരിപാടി എന്നതും ഏറെ പ്രധാനപ്പെട്ട ചോദ്യമാണ്. പ്രസിദ്ധകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജലസേചനം എന്ന കവിതയിലെ കഥാപാത്രം ‘ബലരാമന്‍’ യമുനാ നദിയോട് വെറുതേ വെളള്ളമൊഴുക്കി കളയുന്നുവെന്ന് കണ്ടതിനെ തുടര്‍ന്ന് ചോദിക്കുന്നുണ്ട്- ”നീറിടുമുര്‍വിതന്‍ ജീവനും കൊണ്ടുപോയ്/നീ വെറും ഉപ്പില്‍ കലക്കുമെന്നോ” എന്ന്. വാസ്തവത്തില്‍ തൊഴില്‍ മേഖലയിലെ മനുഷ്യശേഷിയുടെ ഈ പാഴാക്കലിലൂടെ ക്ഷമിക്കാനാവാത്ത കുറ്റകൃത്യം ചെയ്യുകയല്ലേ ഭരണകൂടവും സമൂഹവും രാജ്യത്തോട് ചെയ്യുന്നത്!

പിന്‍കുറിപ്പ്:
ആറുമാസം മാത്രം കഷ്ടിച്ചു ശേഷിക്കുമ്പോള്‍ നിലമ്പൂരില്‍ എന്തിനാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് എന്ന് ചിലരുടെ ചോദ്യം. ഭാരത ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സമഗ്രതയും സമീചീനതയും അതാണ്. ‘പാഴ്‌ചെലവ്’ എന്ന വാദിക്കുന്നവര്‍ എങ്കില്‍പ്പിന്നെ ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന നിലപാടിനോട് എന്തിനാണ് എതിര്‍പ്പ് പറയുന്നത്?



By admin