
കോട്ടയം: വിഷുവിന് വളരെ മുമ്പേ കണിക്കൊന്ന പൂത്തു. വിഷുവിന് കണികാണാന്‍ കണിക്കൊന്ന പൂക്കള്‍ അഭിവാജ്യഘടകമാണ്. കണിക്കൊന്ന നേരത്തെ പൂത്തത് കാരണം വിഷുവിന് കണിവെക്കാന്‍ പൂവിന് ക്ഷാമം വരുമോയെന്ന് സംശയിക്കുന്നവരുമുണ്ട്. വസന്തകാലത്ത് പൂത്തുതളിര്‍ക്കുമ്പോള്‍ മഞ്ഞ പൂക്കളാല്‍ വര്‍ണ്ണാഭമായ കൊന്നയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല. കുലയായി താഴേക്കു തൂങ്ങിക്കിടക്കുന്ന മഞ്ഞ പൂക്കളാണ് കണിക്കൊന്നയെ ആകര്‍ഷകമാക്കുന്നത്. പൂക്കളുടെ ഈ ഘടനകൊണ്ടാണ് ഇന്ത്യന്‍ ലബര്‍നം എന്ന ഇംഗ്ലീഷ് പേരു ലഭിച്ചത്.
യൂറോപ്പില്‍ സാധാരണമായ ലബര്‍നത്തിനും കണിക്കൊന്നയുടെ അതേ ഘടനയാണ്; വിശേഷിച്ചും പൂക്കള്‍ക്ക്. ഫെബ്രുവരി മുതല്‍ മൂന്ന് നാലു മാസങ്ങളാണ് കണിക്കൊന്നകളുടെ പൂക്കാലം. കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കണിക്കൊന്ന. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കന്‍ ഏഷ്യയുടെ സമീപ പ്രദേശങ്ങളിലും ഈ ഇനം സ്വദേശിയാണ്. ഇന്ത്യയിലുടനീളം കിഴക്ക് മുതല്‍ മ്യാന്‍മര്‍, തായ്‌ലന്‍ഡ് വരെയും തെക്ക് ശ്രീലങ്ക, തെക്കന്‍ പാകിസ്ഥാന്‍ വരെയും ഇത് കാണപ്പെടുന്നു. തായ്ലാന്‍ഡിന്റെ ദേശീയവൃക്ഷവും ദേശീയ പുഷ്പവും കണിക്കൊന്നയാണ്. ഇന്ത്യ, ശ്രീലങ്ക, മ്യാന്മാര്‍ എന്നിവിടങ്ങളില്‍ വളരുന്ന ചെറുവൃക്ഷമാണ് കണിക്കൊന്ന ഒരു ജനപ്രിയ അലങ്കാര സസ്യമായ ഈ വൃക്ഷത്തിന്റെ വേനല്‍ക്കാലത്ത് പൂക്കുന്ന ഈ സ്വര്‍ണാഭമായ പൂക്കളാണ് ഇതിനെ ആകര്‍ഷകമാക്കുന്നത്.
ഹൈന്ദവരുടെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷുവിന് കണികണ്ടുണരാന്‍ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളില്‍ പ്രധാനമാണ് കണിക്കൊന്നപ്പൂക്കള്‍. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഇതുകൊണ്ടാണ്. സംസ്‌കൃതത്തില്‍ അരഗ്വദഃ, നൃപേന്ദ്രം, രാജവൃക്ഷ, ശ്വാമാം, ദീര്‍ഘഫല, കര്‍ണ്ണികാരം എന്നൊക്കെയാണ് പേരുകള്‍, അമലതാസ് എന്ന് ഹിന്ദിയിലും ആരഗ്വധമു, കൊന്ദ്രക്കായ് എന്നൊക്കെ തെലുങ്കിലും സോന്‍ഡല്‍, സുന്‍സലി എന്നൊക്കെ ബംഗാളിയിലും വിളിക്കുന്നു. തമിഴില്‍ കൊന്നൈയെന്ന് തന്നെയാണ്. കേരളീയര്‍ പുതുവര്‍ഷാരംഭത്തില്‍ കണി കാണുന്ന പൂക്കളായതിനാലാണ് കണിക്കൊന്ന എന്ന പേര്.
ഏഷ്യന്‍ രാജ്യങ്ങളില്‍ ധാരാളം കാണപ്പെടുന്നു. പടിഞ്ഞാറ് പാകിസ്താന്‍ മുതല്‍ കിഴക്ക് മ്യാന്മര്‍, തെക്ക് ശ്രീലങ്ക വരെയും ഈ വൃക്ഷം കാണപ്പെടുന്നു. ഇന്ത്യയില്‍ മിക്കസ്ഥലങ്ങളിലും കാണപ്പെടുന്നു. ഇലപൊഴിയും കാടുകളിലും, ഉഷ്ണമേഖലാ ശുഷ്‌കവനങ്ങളിലും, ഉഷ്ണമേഖലാ നാട്ടുമ്പുറങ്ങളിലും കണ്ടുവരുന്നു. ഹിമാലയത്തില്‍ 1200 മീറ്റര്‍ ഉയരത്തില്‍ വരെ വളരുന്നു. തണല്‍വൃക്ഷമായും അലങ്കാരത്തിനായും വച്ചു പിടിപ്പിക്കുന്നവരുണ്ട്.
കണിക്കൊന്നയ്‌ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ ശമിപ്പിക്കാന്‍ കൊന്നപ്പൂക്കള്‍ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കള്‍ ആയുര്‍വ്വേദ വൈദ്യന്മാര്‍ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങള്‍ അകറ്റുമെന്നും ആയുര്‍വേദ വിധികളില്‍ പറയുന്നു. മരപ്പട്ടയെ ‘സുമരി’ എന്ന് പറയുന്നു ടാനിൻ ഉള്ളതുകൊണ്ട് തുകല്‍ ഊറക്കിടുന്നതിന്ന് കണിക്കൊന്നയുടെ മരപ്പട്ട ഉപയോഗിക്കാറുണ്ട്. വടക്കു കിഴക്കേ ഇന്ത്യയില്‍ പുകയിലയുടെ രുചി വര്‍ദ്ധിപ്പിക്കാന്‍ ഫലത്തിനുള്ളിലെ പള്‍പ്പ് ഉപയോഗിക്കാറുണ്ട്.
കൊന്നയില്‍ കൊതുകിനെയും ലാര്‍വയെയും നശിപ്പിക്കുന്ന ജൈവ വസ്തുവായ ഐക്കോസട്രി എനൊഇക്കു ആസിഡിന്റെ സാന്നിധ്യം ഉള്ളതിനാല്‍ ഇത് നല്ലൊരു കൊതുക് നാശിനിയാണ്. ജലാംശം മണ്ണില്‍ കുറയുമ്പോള്‍ പൂക്കുന്ന സസ്യമാണിത് എന്ന പ്രത്യേകത കൂടിയുണ്ട്. ജലാംശം കുറയുമ്പോള്‍ ഫ്ളോറിജന്‍ ഉത്പാദനം വര്‍ദ്ധിയ്‌ക്കും. ഫ്ളോറിജന്‍ കുറയുമ്പോള്‍ കൊന്ന പൂക്കും. പലപ്പോഴും വിഷു മാസങ്ങളിലല്ലാതെ കൊന്ന പൂക്കുന്നതിന് ശാസ്ത്രീയമായ കാരണം ഇതൊന്നു കൂടിയാണ്.
കെ.വി ഹരിദാസ്