
തൃശൂർ: വൈകിയാണെങ്കിലും സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ചേർന്നതിൽ സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്‌ട്രീയവും കുത്തിത്തിരിപ്പും ഇല്ലാത്ത പാവം കുഞ്ഞുങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കൾ. അവർക്ക് ഇതിലൂടെ ഗുണം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരു പദ്ധതി വന്നപ്പോൾ അതിനെ സംസ്ഥാന സർക്കാർ അംഗീകരിച്ചിരിക്കുകയാണ്. ആരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നതാണ് നോക്കേണ്ടത്. 50 വർഷങ്ങൾക്ക് മുമ്പ് നിർമിച്ച സ്‌കൂളുകളുടെ അപകട ഭീഷണിയിലാണോ നമ്മുടെ കുഞ്ഞുങ്ങൾ വളരേണ്ടതെന്ന് ആലോചിക്കണം. സിപിഐക്ക് അവരുടെ അവകാശമുണ്ട്. സിപിഎമ്മിനും അവരുടെ അവകാശമുണ്ട്. കേന്ദ്ര സർക്കാരിനും ബിജെപിക്കും അവരുടേതായ അവകാശങ്ങളുണ്ട്. എന്നാൽ, ഇത് കുട്ടികളുടെ ആവശ്യമാണ്. അതിൽ കളങ്കം വരുത്തരുത്.
എല്ലാം നന്നായി വരട്ടെ. അന്തരീക്ഷം നന്നാവട്ടെ. രാജ്യത്തിന്റെ വികസനത്തിന് പുതിയ ഒരു അദ്ധ്യായം തുറന്നുവരട്ടെ – സുരേഷ് ഗോപി പറഞ്ഞു. അതേസമയം പദ്ധതിയിൽ ഒപ്പിട്ടതിന്റെ പേരിൽ ഇടഞ്ഞുനിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി എം.എൻ സ്മാരകത്തിലെത്തി. പിണറായി സർക്കാരിന്റെ നടപടിക്കെതിരെ പരസ്യ പ്രതിഷേധത്തിന് എഐവൈഎഫും എഐഎസ്‌എഫും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് തലസ്ഥാനത്ത് സി പി ഐയുടെ യുവജന – വിദ്യാർഥി സംഘടനകൾ പ്രതിഷേധമുയർത്തും. തിങ്കളാഴ്ച വിവിധ ജില്ലകളിൽ പ്രതിഷേധം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.