• Fri. Mar 20th, 2026

24×7 Live News

Apdin News

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

Byadmin

Mar 20, 2026


ചാവക്കാട്: വീട്ടിൽ പ്രസവത്തിന് പിന്നാലെ നാലാം ദിവസം നവജാത ശിശു മരിച്ച സംഭവത്തിൽ, തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന അമ്മയും മരിച്ചു. ചാവക്കാട്, എടക്കഴിയൂരിൽ കല്ലുവളപ്പിൽ ഇബ്രാഹിമിന്റെ ഭാര്യ മുഹ്സിന (37) ആണ് മരിച്ചത്. പ്രസവത്തെ തുടർന്നുണ്ടായ അണുബാധയെ തുടർന്ന് തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുഹ്സിനയുടെ മരണം.

ആരോഗ്യനില വഷളായതിനെ തുടർന്ന് മുഹ്സിനയെ നാല് ദിവസം മുമ്പ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നില ഗുരുതരമായതിനാൽ തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ജനുവരി 10നാണ് ദമ്പതികളുടെ നവജാത ശിശു മരിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് ആരോപിച്ച് പുതുപൊന്നാനി സ്വദേശിയായ പൊതുപ്രവർത്തകൻ പാലയ്‌ക്കൽ ഹംസത്ത് മുഹമ്മദ് ചാവക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു.

ഗർഭകാലത്തോ പ്രസവസമയത്തോ അതിനുശേഷമോ മാതാവിനും ശിശുവിനും ആവശ്യമായ വാക്‌സിനേഷനും വൈദ്യസഹായവും ലഭിച്ചിട്ടില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. എന്നാൽ ഇതുസംബന്ധിച്ച് കേസ് എടുക്കാൻ കഴിയില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.

ഇതിനുമുമ്പ് ദമ്പതികളുടെ രണ്ട് കുട്ടികളും മരിച്ചതായും അതിലും അന്വേഷണം വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. വ്യാജ അക്യുപങ്ചർ ചികിത്സയിലായിരുന്നു ദമ്പതികൾ വിശ്വാസം പുലർത്തിയിരുന്നതെന്നും, ഒരു വർഷം മുമ്പ് മൂന്ന് വയസ്സുകാരിയായ മകൾ ചികിത്സ കിട്ടാതെയാണ് മരിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

 

 



By admin