• Mon. Mar 23rd, 2026

24×7 Live News

Apdin News

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

Byadmin

Mar 23, 2026



തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയും ആഗോള അയ്യപ്പ സംഗമവും ഈ തെരഞ്ഞെടുപ്പുപ്രഖ്യാപനത്തിനു തൊട്ടുമുമ്പ് ഹിന്ദുആരാധനാലയങ്ങളുടെ ഭരണ-നടത്തിപ്പുകാര്യത്തിലെ പല വിഷയങ്ങളും പൊതു ചർച്ചയ്‌ക്കെത്തിച്ചു. ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എംഎൽഎ ഉണ്ടാകുന്നില്ല എന്ന് ബിജെപി നേതാവ് അഡ്വ.ബി. ഗോപാലകൃഷ്ണൻ ചോദിച്ചത് പല തരരത്തിലുള്ള ചർച്ചയ്‌ക്ക വഴി തുറന്നിരിക്കുന്നു. അത് ഗുരുവായൂർ നിയോജകമണ്ഡലത്തിന്റെ രാഷ്‌ട്രീയവും ഗുരുവായൂർ ദേവസ്വത്തിന്റെ രാഷ്‌ട്രീയവും ആരാധനയുടെ പ്രശ്‌നവുമൊക്കെയായി വ്യാപിക്കുകയാണ്.
ഗുരുവായൂർ ദേവസ്വത്തിലെ, നാട്ടിലെ, സകല വിഷയങ്ങളും സൂക്ഷ്മമായി വശകലനം ചെയ്യുന്ന സാമൂഹ്യ പ്രവർത്തകൻ ശ്രീകുമാർ എഴുവപ്പാടി ഫേസ് ബുക്കിൽ പങ്കുവെച്ച വിവരങ്ങൾ പുതിയ ചർച്ചകൾക്ക് തുടക്കമിടുന്നതായി. ശ്രീകുമാർ എഴുതുന്നു:
”കേരളത്തിൽ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ നിയമസഭാ മണ്ഡലത്തിലേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥി ഉന്നയിച്ച ചോദ്യം വിവാദമാകുകയും തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന്റെ പേരിൽ പോലീസ് കേസെടുക്കുകയും ചെയ്തു എന്നാണാറിവ്.
ചോദ്യമിതാണ് : ”എന്തുകൊണ്ടാണ് ഗുരുവായൂരിൽ ഇരു മുന്നണികളിലും ഹിന്ദു സ്ഥാനാർത്ഥികൾ ഇല്ലാത്തത് ?”

ഈ ചോദ്യം ഉന്നയിക്കാൻ പ്രസ്തുത സ്ഥാനാർത്ഥിയെ പ്രേരിപ്പിച്ച ഘടകം അറിയണമെങ്കിൽ ഗുരുവായൂർ മണ്ഡലത്തിന്റെ ചരിത്രത്തിലേക്ക് അല്പമൊന്ന് കണ്ണോടിക്കേണ്ടി വരും.

– ഗുരുവായൂർ മണ്ഡലം അന്നും ഇന്നും മുന്നു ഭാഗങ്ങളായിട്ടാണ് കിടപ്പ്. ചാവക്കാടും അതിനോടനുബന്ധമായ പ്രദേശങ്ങളും, ഗുരുവായൂരും പരിസരവും, പുന്നയൂർകുളവും അനുബന്ധമായ ഗ്രാമങ്ങളും.
ഒരു കാലത്ത് കേരളത്തിലെ തന്നെ ഒരു പ്രധാനപ്പെട്ട വിപണനകേന്ദ്രമായിരുന്നു ചാവക്കാട്. കനോലികനാലിലൂടെയുള്ള ജലഗതാഗതമാണ് ചാവക്കാടിനെ, അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി, മലഞ്ചരക്ക് വ്യാപാരങ്ങളുടെയും മൊത്ത കച്ചവടത്തിന്റെയും വ്യപാരകേന്ദ്രമായി മാറ്റിയത്. കൂടാതെ ചാവക്കാടിന്റെ പടിഞ്ഞാറുള്ള കടൽത്തീരവും മത്സ്യ സമ്പത്തിന്റെ ഉറവിടമായിരുന്നു. അതിനാൽ ഈ ഭൂപ്രദേശവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഗ്രാമങ്ങളിൽ നിന്നുള്ള ജനങ്ങളും കച്ചവടക്കാരും ചാവക്കാടിനെ ആശ്രയിച്ചാണ് ജീവിച്ചു പോന്നിരുന്നത്.

– രണ്ടാമത് അന്താരാഷ്‌ട്ര പ്രസിദ്ധിയാർജ്ജിച്ച തീർത്ഥാടന കേന്ദ്രമായി മാറിയ ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഐതിഹ്യപരിലാളിതമായ ഗുരുവായൂരാണ്. ഇവിടെയിന്ന് ഒരു ദിവസം പതിനായിരങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങൾ എത്തിചേരുന്നത്.

– മൂന്നാമത് സാഹിത്യക്കാരന്മാരുടെ നാട് (വന്നേരി നാട്) എന്നറിയപ്പെട്ടിരുന്ന പ്രദേശമായിരുന്ന പുന്നയുർകുളം. നിരവധി സാഹിത്യകാരന്മാർ ഓടി കളിച്ച് വളർന്ന ദേശമായിരുന്നു ഈ പ്രദേശം. മലയാളത്തിലെ തന്നെ ഒരു പ്രമുഖ പത്രത്തിന്റെ അവകാശികളായിരുന്ന കുടുംബം അധിവസിച്ചിരുന്നതും ഇവിടെയായിരുന്നു.
എന്നാൽ ഇതിൽ ചാവക്കാട്, ഗൾഫ് നാടുകളിലേക്ക് ചെറുപ്പക്കാർ ജോലി തേടി പോയതിന്റെയും, കനോലി കനാലിന്റെയും ജലഗതാഗതം നിലച്ചതും, ജീർണ്ണത കൊണ്ടും സൂപ്പർമാർക്കറ്റുകളുടെ വരവോടു കൂടിയുമായിരിക്കാം ഇവിടം കച്ചചവടം ക്ഷയിക്കുകയും വികസന മുരടിപ്പ് സംഭവിച്ചതും. എങ്കിലും ഇവിടുത്തെ ജനങ്ങൾ ഗൾഫ് പണത്തിന്റെ സ്വാധീനത്താൽ വളരെ സമ്പന്നരും, രാഷ്‌ട്രീയ സ്വാധീനമുള്ളവരുടെ പ്രദേശമായി ഇന്നും നിലനിൽക്കുന്നു.
ഇതു തന്നയാണ് പുന്നയുർകുളത്തിന്റെ അവസ്ഥയും.

– സാഹിത്യ – സാംസ്‌കാരിക രംഗത്ത് ഏറെ സ്വാധീനമുണ്ടായിരുന്ന കുടുംബങ്ങളും, വ്യക്തികളും, പട്ടണങ്ങളിലേക്കും, മറ്റു സ്ഥലങ്ങളിലേക്കും പാലായനം ചെയ്തു.
ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ടുന്ന ഒരു സംഗതി ഈ രണ്ടു ഭൂപ്രദേശങ്ങളും ഒരു മതത്തിന്റെ സ്വാധീനത്തിൽ അടിപ്പെട്ട് ഡെമോഗ്രാഫിക്കലായ (ജനസംഖ്യാടിസ്ഥാനത്തിലുള്ള) മാറ്റം സംഭവിക്കുകയുമുണ്ടായി എന്നതും മറ്റോരു യാഥാർത്ഥ്യം.

– എന്നാൽ ഗുരുവായൂർ ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രമായി വളരുകയും ചെയ്തു. ഭൂവിസ്തൃതിയുടെ അഭാവം മൂലം വികസനത്തിന് വഴിയില്ലാതെയും രാഷ്‌ട്രീയ അസ്പൃശ്യത മൂലവും സ്തംഭിച്ചു നിൽക്കുകയാണ്.

– കക്ഷി രാഷ്‌ട്രീയമായി ചിന്തിച്ചാൽ ഇവിടെ മണ്ഡലത്തിൽ പ്രധാനപ്പെട്ട രാഷ്‌ട്രീയ പാർട്ടികളെല്ലാം ഹിന്ദു സ്ഥാനാർത്ഥികളെ നിർത്തുകയും അതിൽ ചിലർ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ പ്രമുഖരായ കെ.ജി. കരുണാകര മേനോൻ (എംഎൽഎ: 1960-1964), പി.കെ. കോരു, കെ. ദാമോദരൻ, സി.കെ. കുമാരൻ, പി.പി. ബാലകൃഷ്ണൻ എന്നിവരെല്ലാം വിവിധ മുന്നണികളിൽ സ്ഥാനാർത്ഥികളായി മത്സരിച്ചിട്ടുണ്ട്. പിന്നീട് എപ്പോഴോ രാഷ്‌ട്രീയ പാർട്ടികൾ ജനസംഖ്യാനുപാതികം നോക്കി മതപ്രീണനത്തിന്റെ ഭാഗമായി സ്ഥാനാർത്ഥികളെ നിർത്തുന്ന സമ്പ്രദായം ആരംഭിച്ചതു മൂലമാണ്, ഇത്തരം വിവാദ ചോദ്യങ്ങൾക്ക് പ്രസ്‌ക്തി ഏറി വന്നത്.
ഒരു യാഥാർത്ഥ്യം വിട്ടു പോകാതിരിക്കാൻ എല്ലാ രാഷ്‌ട്രീയ പാർട്ടികളും ചിന്തിക്കേണ്ടതുണ്ട്.
– ഗുരുവായൂരിന്റെ വികസനം ഉണ്ടാകുവാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. അതല്ലാതെ വിവാദങ്ങൾ ഉണ്ടാക്കാനല്ല. ഇന്നത്തെ നിലയിൽ, ഗുരുവായൂരിന്റെ വികസനം മുന്നോട്ടു പോകണമെങ്കിൽ ഒരു മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്‌ട്രാ നിലവാരത്തിലുള്ള വികസനം ഉണ്ടാകണമെങ്കിലും പണത്തിന്റെ ലഭ്യത അത്യാവശ്യമാണ്.

-ഇന്നത്തെ സാഹചര്യത്തിൽ പണം കണ്ടെത്താൻ സംസ്ഥാന സർക്കാരിനോ, തദ്ദേശസ്വയഭരണ സ്ഥാപനമായ നഗരസഭക്കോ സാധ്യമല്ല. അതിനു പണം കണ്ടെത്തണമെങ്കിൽ കേന്ദ്ര സർക്കാരിനെയും അന്താരാഷ്‌ട്രാ ഫണ്ടിങ്ങ് എജൻസികളെയും വികസനത്തിൽ പങ്കാളികളാക്കണം.
ഗുരുവായൂരിന്റെ വികസനമെന്നാൽ ചാവക്കാട്, പുന്നയൂർകുളം മേഖലകളുടെയും വികസനമാണ് ഉണ്ടാകേണ്ടത്. മതത്തിന്റെയും രാഷ്‌ട്രീയ അസ്പൃശ്യതയുടെ അടിസ്ഥാനത്തിലും, ഒരു യാഥാർത്ഥ്യം പറഞ്ഞുവെന്നതിന്റെ പേരിലും വിവാദങ്ങൾ ഉണ്ടാക്കേണ്ടതുണ്ടോ?
ചിന്തിക്കുക.”

By admin