കൊച്ചി: ശബരിമല സ്വർണപ്പാളി വിഷയത്തിലെ വിജിലൻസ് കണ്ടെത്തലുകളിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി. സംസ്ഥാന പോലീസ് മേധാവിയെ കേസിൽ കക്ഷി ചേർത്തു. സ്വർണപ്പാളിയിൽ 474.99 ഗ്രാം സ്വർണത്തിന്റെ തിരുമറി നടന്നുവെന്നും ഹൈക്കോടതി സ്ഥിരീകരിച്ചു.
കേസിൽ ഒന്നരമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണത്തിന്റെ പുരോഗതി അറിയിക്കണമെന്നും കോടതി നിർദേശമുണ്ട്. ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് കോടതിയുടെ നടപടി. അന്വേഷണം അതീവ രഹസ്യമായിരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തുപോകരുത്. മുദ്രവച്ച് കവറില്‍ പ്രത്യേക അന്വേഷണ സംഘം കോടതിക്ക് നേരിട്ട് കൈമാറണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.
അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയോട് മാത്രം കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മതി. മറ്റാരോടും അന്വേഷണ വിവരം വെളിപ്പെടുത്തേണ്ടതില്ല. ശബരിമല വിഷയത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. മാധ്യമങ്ങൾ സയമനം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചില മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിടുണ്ട്. അത് ശരിയായ നടപടിയല്ല. സത്യം പുറത്തു വരും വരെ കാത്തിരിക്കാനും കോടതി ആവശ്യപ്പെട്ടു.
ശബരിമലയിൽ നിന്നും നഷ്ടമായത് 475 ഗ്രാം സ്വർണമാണ്. ഇത് ദേവസ്വം കമ്മിഷറുടെ നിർദേശ പ്രകാരമാണ് സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുന്നത്. എന്നാൽ മഹസറിൽ രേഖപ്പെടുത്തിയത് ചെമ്പുപാളിയെന്നാണ്. തുടർന്ന് ശിൽപ്പം സ്മാർട്ട് ക്രിയേഷൻസിലെത്തിച്ചപ്പോൾ ഇത് മാറ്റാൻ ഉണ്ണികൃഷ്ണൻ പോറ്റി നിർദേശം നൽകുകയായിരുന്നു. തുടർന്ന് സമാർട്ട് ക്രിയേറ്റൻസ് സ്വർണം പോറ്റിക്ക് കൈമാറിയെങ്കിലും ഇത് പോറ്റി ദേവസ്വം ബോർഡിന് നൽകിയില്ലെന്ന് വ്യക്തമായതായി കോടതി പറഞ്ഞു.
സ്വര്‍ണം കവര്‍ന്ന യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണം. കേസില്‍ നിലവില്‍ പിടിച്ചെടുത്ത രേഖകള്‍ രജിസ്ട്രാറുടെ പക്കല്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശബരിമലയില്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ സ്വര്‍ണപ്പാളികള്‍ 2019 ല്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി സംശയാസ്പദമാണെന്നും ഹൈക്കോടതി വിലയിരുത്തി.