
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം നിലച്ചെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ഇക്കാര്യം കോടതിക്കും ബോധ്യമായെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും തൊണ്ടി മുതല്‍ പോലും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ സിബിഐക്ക് അന്വേഷണം കൈമാറാന്‍ കോടതി മുന്‍കൈയെടുക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നത്. കേസില്‍ പിടിയിലായ പലരും പുറത്തിറങ്ങി. കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്നുള്ളതാണ് ഇനി അറിയാനുള്ളത്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയാറാകണം. ശബരിമലയില്‍ ആചാരലംഘനം നടത്തിയപ്പോള്‍ കേരളത്തിന്റെ പൊതുസമൂഹം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടി നല്‍കിയിട്ടുണ്ട്. അത് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് മനസിലായതാണ്. വീണ്ടും ശബരിമലയില്‍ നടത്തിയ കൊള്ളയ്‌ക്കെതിരെ മറ്റൊരു തെരഞ്ഞെടുപ്പിലൂടെ പൊതുസമൂഹം മറുപടി നല്‍കും. ആഗോള അയ്യപ്പസംഗമത്തിന്റെ പേരില്‍ അഞ്ച് കോടി രൂപയോളം ചെലവായതായാണ് ദേവസ്വം കമ്മീഷണര്‍ പറയുന്നത്. എന്നാല്‍ ഏകദേശം 7 കോടിയോളം രൂപ ചെലവായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അയ്യപ്പന്റെ പേരില്‍ വന്‍ തട്ടിപ്പാണ് പുറത്തുവരുന്നത്. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് അയ്യപ്പ സംഗമം നടത്തിയത്. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് ഒരു രാത്രി ചെലവഴിക്കാന്‍ കോടികളാണ് പൊടിപൊടിച്ചത്. ഇതിന് അഖിലേന്ത്യ നേതാവായ എം. എ. ബേബി പൊതുസമൂഹത്തോട് മറുപടി പറയണം.
2016ല്‍ മദ്യ വര്‍ജനമാണ് ലക്ഷ്യമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ പെട്ടിക്കട പോലെയാണ് ബാര്‍ അനുവദിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ 29 ബാറുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് 884 ബാറുകളാണ് സംസ്ഥാനത്തുള്ളത്.ചോദിക്കുന്ന എല്ലാവര്‍ക്കും ബാര്‍ അനുവദിച്ചു നല്‍കുകയാണ് സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുമ്പോള്‍ ബാര്‍ സമയം നീട്ടിയത് ബാര്‍ മുതലാളിമാരില്‍ നിന്ന് പണം പിരിച്ചെടുക്കാനാണ്. ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയും തീവെട്ടിക്കൊള്ളയുമാണ് നടക്കാന്‍ പോകുന്നത്.
എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറയുന്നത് ടൂറിസം മേഖലയുടെ വികസനത്തിന് വേണ്ടിയാണ് ബാര്‍ സമയം നീട്ടിയതെന്നാണ്. എന്നാല്‍ 18 കോടി ടൂറിസ്റ്റുകള്‍ വരുന്ന ഗുജറാത്തില്‍ സമ്പൂര്‍ണ മദ്യ നിരോധനമാണ്. കള്ള് കുടിക്കാനാണോ കേരളത്തിലേക്ക് ടൂറിസ്റ്റുകള്‍ വരുന്നത്. നാട് കാണാന്‍ വരുന്നവരെ എക്സൈസ് മന്ത്രി അപമാനിക്കുകയാണ്.
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട പശ്ചാത്തലത്തില്‍ രാജ്യത്ത് മുസ്ലിങ്ങള്‍ സുരക്ഷിതരല്ലെന്ന് വാദിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരെന്ന് കാന്തപുരം പറയുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് അത് അംഗീകരിക്കുന്നില്ല. ജമാഅത്തെ ഇസ്ലാമിയെ മടിയില്‍ ഇരുത്തിയാണ് പ്രതിപക്ഷ നേതാവിത് പറയുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെ തള്ളിക്കളയുകയാണോ വി.ഡി.സതീശന്‍ ചെയ്യുന്നതെന്ന് ശോഭാസുരേന്ദ്രന്‍ ചോദിച്ചു. ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്രം സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന സംഘടനയാണെന്ന് ഉമ്മന്‍ചാണ്ടി കോടതിയില്‍ സത്യവാംഗ് മൂലം നല്‍കിയിട്ടുള്ളതാണ്. മതവിഭാഗങ്ങള്‍ തമ്മിലടിക്കണമെന്ന വ്യാമോഹമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.