
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തെ വിമർശിച്ച് ഹൈക്കോടതി. കേസ് അന്വേഷണത്തിൽ മനഃപൂർവമായ മെല്ലപ്പോക്ക് സംശയിക്കുന്നുവെന്ന് കോടതി വിമർശിച്ചു. ഡിസംബർ അഞ്ചിനു ശേഷം അന്വേഷണത്തിൽ പുരോഗതിയില്ല. ചിലരെ ഒഴിവാക്കൂന്നതായി സംശയിക്കുന്നുവെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ബോർഡ് മെമ്പർമാരായിരുന്ന വിജയകുമാർ ,ശങ്കർദാസ് എന്നിവരെ അറസ്റ്റ് ചെയ്യാത്തതാണ് കോടതിയുടെ അതൃപ്തിക്ക് കാരണമായത്. സ്വർണം മാത്രമല്ല ഭക്തരുടെ വിശ്വാസവും മോഷണം പോയെന്ന് കുറ്റപ്പെടുത്തിയ കോടതി കേസ് സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണെന്നും വിമർശിച്ചു. കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്.
പഴുതടച്ച അന്വേഷണം വേണമെന്ന് മുന്നറിയിപ്പ് നൽകിയ ഹൈക്കോടതി വൻ തോക്കുകൾ ഒഴിവാക്കപെടരുതെന്ന് നിർദേശിച്ചു. ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാൻ ബാധ്യസ്ഥരായവര്‍ തന്നെ അത് നശിപ്പിക്കാൻ കൂട്ടു നിന്നും. സംരക്ഷകര്‍ തന്നെ വിനാശകരായി മാറുകയാണെന്നും കോടതി നിരീക്ഷിച്ചു. ശബരിമല സ്വർണക്കവർച്ചാകേസുകളിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു , ദേവസ്വം ബോർഡ് മുൻ കമ്മീഷണർ കെ എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് പുറത്തുവന്നത്.