
കൊച്ചി: ശബരിമല സ്വർണ്ണകൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദേവസ്വം മാന്വലിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും നഗ്നമായ ലംഘനം ശബരിമലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടന്നുവെന്ന് ഹൈക്കോടതി വിമർശിച്ചു.
ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണം. 2018 മുതലുള്ള ഇടപാടുകൾ അന്വേഷിക്കണം. ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് പരിശോധിക്കണമെന്നും എസ്ഐടിയോട് ഹൈക്കോടതി പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ രേഖകള്‍ കൃത്യമല്ലാത്തത് ഗുരുതരമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ദേവസ്വം മിനുട്സിൽ ക്രമക്കേടുണ്ടെന്നും വ്യക്തമാക്കി.
2025 ൽ സ്വർണപാളി കൈമാറിയത് മിനുട്സിൽ ഇല്ല. പോറ്റിക്ക് ഉദ്യോഗസ്ഥർ അമിത സ്വാതന്ത്ര്യം നൽകിഎന്നും കോടതി ചൂണ്ടിക്കാട്ടി. അഴിമതിയുണ്ടോയെന്ന് എസ്‌ഐടി പരിശോധിക്കണം. എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ഇതിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിൾ ശേഖരിക്കാം.
ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും പോറ്റിയെ മുൻ നിർത്തി വൻ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു. ചെന്നൈയിൽ എന്താണ് നടന്നത് എന്ന് കൃത്യമായി അറിയണം. പോറ്റിക്ക് ഉദ്യോഗസ്ഥർ അമിത സ്വാതന്ത്ര്യം നൽകി. പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും പറഞ്ഞ കോടതി ദേവസം ബോർഡിനെതിരെ ആഞ്ഞടിച്ചു.
ദ്വാരപാലക ശില്‍പ്പങ്ങളുടെയും വാതിലിന്റെയും പകര്‍പ്പ് സൃഷ്ടിക്കാന്‍ അധികൃതര്‍ പോറ്റിക്ക് അനുമതി നല്‍കി. ഇത് നിയമ വിരുദ്ധമായ അനുമതിയെന്നും കോടതി പറഞ്ഞു.