
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ വീണ്ടും എസ്ഐടി വീണ്ടും ചോദ്യം ചെയ്തേക്കും. ശനിയാഴ്ചയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേയ്ക്ക് വിളിച്ചു വരുത്തി അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുതുയുഗ യാത്രയുടെ രണ്ടാം ദിനത്തില്‍ കോണ്‍ഗ്രസ് എംപി അടൂര്‍ പ്രകാശിനെ സ്വര്‍ണക്കൊള്ളയില്‍ രണ്ടു മണിക്കൂറിലേറെ എസ്ഐടി ചോദ്യം ചെയ്തത് കോണ്‍ഗ്രസിനെ വെട്ടിലാക്കി.
സിപിഎമ്മിന്റെ സ്വര്‍ണക്കൊള്ള ഉയര്‍ത്തിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതുയുഗ യാത്ര നടത്തുന്നത്. കാസര്‍കോട്ടെ ഉദ്ഘാടനത്തില്‍ അടൂര്‍ പ്രകാശും പങ്കെടുത്തു. ഇവിടെ നിന്നു തിരുവനന്തപുരം ഈഞ്ചക്കല്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 11ന് ഹാജരായ അടൂര്‍ പ്രകാശ് ഒരുമണിയോടെയാണ് പുറത്തുവന്നത്.
ഇതോടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിപിഎമ്മിനൊപ്പം കോണ്‍ഗ്രസും പ്രതിക്കൂട്ടിലേക്ക്. പോറ്റിയെ ശബരിമലയില്‍ കയറ്റിയത് 2004ല്‍ യുഡിഎഫ് മന്ത്രിസഭാ കാലത്താണെന്നും അന്നത്തെ ദേവസ്വം മന്ത്രിയും ഇപ്പോള്‍ കോണ്‍ഗ്രസ് അഖിലേന്ത്യ നേതാവുമായ കെ.സി. വേണുഗോപാലിന് ഇതില്‍ മുഖ്യപങ്കുണ്ടെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തെരഞ്ഞെടുപ്പുസ്റ്റണ്ടെന്ന് വിശേഷിപ്പിച്ച് പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. എന്നാല്‍ ശബരിമലയിലെ കൊള്ളകളില്‍ സിപിഎമ്മിനൊപ്പം കോണ്‍ഗ്രസിനും പങ്കുണ്ടെന്നാണ് പ്രധാന പ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ഇരുപാര്‍ട്ടി നേതാക്കളുടെയും ഉറ്റബന്ധം തെളിയിക്കുന്നത്. വേണുഗോപാലിനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയനും പോറ്റിയെ അറിയാമെന്നതാണ് ശ്രദ്ധേയം.
മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, ജില്ലാ കമ്മിറ്റി അംഗവും സ്വര്‍ണക്കൊള്ളയിലെ പ്രധാന പ്രതിയുമായ എ. പത്മകുമാര്‍, മറ്റൊരു പ്രതി എന്‍. വാസു എന്നിവരുടെ സുഹൃത്താണ് പോറ്റി. സ്വര്‍ണക്കൊള്ളയിലെ പ്രധാനികളെല്ലാം സിപിഎം പ്രവര്‍ത്തകരുമാണ്.
കോണ്‍ഗ്രസില്‍ പോറ്റിയെ പരിചയമുള്ള പ്രധാനി പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയയാണ്. രണ്ടുതവണ പോറ്റി നമ്പര്‍ 10 ജന്‍പഥിലെത്തി പൂജിച്ച ചരട് ഉപഹാരമായി സോണിയയ്ക്കു നല്കി. കോണ്‍ഗ്രസ് എംപിമാരായ ആന്റോ ആന്റണി, അടൂര്‍ പ്രകാശ് എന്നിവരാണ് പോറ്റിയെ സോണിയയ്ക്കു പരിചയപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാല കൃഷ്ണനും പോറ്റിക്കൊപ്പം സോണിയയുടെ വസതിയിലെത്തിയിരുന്നു.
സിപിഎം നേതാവും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളിയെപ്പോലെ പോറ്റിയുടെ പുളിമാത്തെ വീട്ടില്‍ സ്ഥിരം സാന്നിധ്യമായിരുന്നു അടൂര്‍ പ്രകാശും.
2017ലെ കൊടിമര പ്രതിഷ്ഠ അഴിമതിയില്‍ കോണ്‍ഗ്രസിന്റെ പങ്കും പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റും അജയ് തറയില്‍ മെമ്പറുമായിരുന്നപ്പോഴാണ് കൊടിമര പ്രതിഷ്ഠ. ഇവര്‍ സ്പോണ്‍സര്‍ഷിപ്പ് മറച്ചുവച്ച് രണ്ടരക്കോടിയോളം രൂപ പിരിച്ചെടുത്തതെന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. കൊടിമരത്തില്‍ സ്വര്‍ണം പൂശിയതില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്. ശബരിമലയിലെ കൊള്ളകളില്‍ ഇടത്-വലത് കൂട്ടുകെട്ടാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.