പത്തനംതിട്ട: നാറാണമൂഴിയില്‍ അധ്യാപികയ്‌ക്ക് ശമ്പള കുടിശിക ലഭിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒടുവില്‍ പണം അക്കൗണ്ടിലെത്തി.അധ്യാപികയുടെ ശമ്പള കുടിശിക പകുതിയോളം തിങ്കളാഴ്ചയാണ് അക്കൗണ്ടിലെത്തിയത്. ബാക്കി തുക പി എഫില്‍ ലയിപ്പിക്കുമെന്ന് കുടുംബം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ വൈകാതെ പൂര്‍ത്തിയാകുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. ശമ്പള കുടിശിക ലഭിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ കയറിയിറങ്ങി മടുത്താണ് അധ്യാപികയുടെ ഭര്‍ത്താവ് ഷിജോ വി.റ്റി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നു
ശമ്പള കുടിശിക നല്‍കുന്നതില്‍ വീഴ്ച വരുത്തിയ പത്തനംതിട്ട ഡി. ഇ. ഓഫീസിലെ മൂന്നു ഉദ്യോഗസ്ഥരെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വകുപ്പ് തല അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പിരിച്ചുവിടല്‍ നടപടി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ 2012 ലാണ് ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രന്‍ ജോലിയില്‍ കയറുന്നത്. മുന്‍പ് ജോലി ചെയ്യുകയും പിന്നീട് രാജിവെച്ചു പോകുകയും ചെയ്ത അധ്യാപികയും ഇതേ തസ്തികയ്‌ക്ക് അവകാശവാദം ഉന്നയിച്ചു. തര്‍ക്കം കോടതി കയറി ഒടുവില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് കിട്ടിയെന്ന് ഷിജോയുടെ കുടുംബം പറയുന്നു. ശമ്പളം നല്‍കണമെന്ന കോടതി ഉത്തരവും അനുബന്ധ രേഖകളും ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ ഡിസംബര്‍ നല്‍കിയതാണ്. എന്നാല്‍ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.
എന്‍ജിനീയറിങ്ങിന് അഡ്മിഷന്‍ ലഭിച്ച മകന്റെ പഠനത്തിന് ഈ തുക ഉപയോഗിക്കാമെന്ന് കരുതിയെങ്കിലും കുടിശ്ശിക തുക നല്‍കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ചില ഉദ്യോഗസ്ഥര്‍ തയ്യാറായില്ലന്നാണ് ഷിജോയുടെ പിതാവ് സി പി എം നേതാവായ ത്യാഗരാജന്റെ ആരോപണം.