
എന്നെ എഴുത്തിന്റെ അണ്ഡകടാഹത്തിലേക്ക് വലിച്ചിട്ട മനുഷ്യന്‍ എന്നായിരുന്നു പ്രിയദര്‍ശനെക്കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞിരുന്നത്. ചെന്നൈയില്‍ നിന്നും അഭിനയിക്കാന്‍ വിളിച്ചുവരുത്തി എന്നെ തിരക്കഥാകൃത്താക്കിയത് പ്രിയനാണ്. അഭിനയിക്കണമെങ്കില്‍ എഴുതിയേ തീരൂയെന്നായിരുന്നു. അങ്ങനെയാണ് ഞാന്‍ എഴുത്തുകാരനായതെന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. അന്നത്തെ നായക സങ്കല്‍പ്പങ്ങള്‍ക്ക് ഒട്ടും ചേരാത്ത രൂപമായിരുന്നു ശ്രീനിവാസന്റേത്. അഭിനയം പഠിക്കാന്‍ തന്നെ വന്നതാണോയെന്നായിരുന്നു ശ്രീനിയോട് ജൂറി ചോദിച്ചത്. വഴി തെറ്റി വന്നതല്ലല്ലോ എന്ന ചോദ്യം വന്നിരുന്നു. എന്റെ മുഖം കണ്ടിട്ടല്ലേ ഇങ്ങനെയൊരു ചോദ്യം. നായകനും, സഹനായകനും മാത്രമല്ലല്ലോ, ഡ്രൈവറും, വേലക്കാരനുമൊക്കെ സിനിമയിലില്ലേ, അവരും നന്നായി അഭിനയിക്കണ്ടേ, അങ്ങനെയുള്ള വേഷങ്ങള്‍ കിട്ടില്ലേ എന്നായിരുന്നു ശ്രീനിയുടെ ചോദ്യം. ജൂറി അംഗങ്ങള്‍ വരെ ചിരിച്ചുപോയ നിമിഷമായിരുന്നു അത്.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ പോവുന്നതില്‍ അച്ഛന് എതിര്‍പ്പായിരുന്നു. ഇത് കൊണ്ട് മകന്‍ രക്ഷപ്പെടുമോ എന്ന ആശങ്കയായിരുന്നു അദ്ദേഹത്തിന്. ഫീസ് കൊടുത്ത് മകനെ പഠിക്കാന്‍ വിടാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. രാജ്യങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടായാല്‍ സന്ധി സംഭാഷണങ്ങള്‍ നടക്കാറുണ്ടെന്ന് ശ്രീനി പറഞ്ഞപ്പോള്‍ അച്ഛന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. പിന്നീടൊരിക്കലും അച്ഛന്‍ അങ്ങനെ ചിരിക്കുന്നത് കണ്ടിട്ടില്ല. ജീവിതമാണെങ്കിലും എല്ലാത്തിനെയും തമാശയോടെയാണ് അവതരിപ്പിക്കാറുള്ളത്. എല്ലാം പറഞ്ഞ് ശ്രീനി തന്നെ ആദ്യം ചിരിക്കും. തമാശ പറഞ്ഞ് കരയിപ്പിക്കുന്നൊരാളേ നമ്മുടെ കൂട്ടത്തിലുള്ളൂ. എല്ലാത്തിനെയും നര്‍മത്തോടെ കാണുന്ന പ്രകൃതമായിരുന്നു. നമ്മളൊരാളെ വഴക്ക് പറയേണ്ടി വരുമ്പോള്‍, അത് പരിഹാസ രൂപേണ പറഞ്ഞാല്‍ അടി കിട്ടില്ല. കൂടെയുള്ളവര്‍ കൂടി ചിരിച്ചാല്‍ എല്ലാവരെയും തല്ലാന്‍ കഴിയില്ലല്ലോ എന്നാണ് ശ്രീനിയുടെ ചോദ്യം.
വരവേല്‍പ്പും, സന്മനസുള്ളവര്‍ക്ക് സമാധാനവുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിലെ അനുഭവങ്ങളായിരുന്നു. ഞാന്‍ സമ്പാദിച്ച സ്വത്തുക്കള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. ബസ് വാങ്ങി വീട് വരെ ജപ്തിയിലായിരുന്നു. ജപ്തിയുടെ തലേന്ന് ശ്രീനിവാസനും ചേട്ടനും കൂടി സ്വത്തുക്കള്‍ വീതം വെക്കുന്നതിനെക്കുറിച്ച് തര്‍ക്കമായിരുന്നു. ഊട്ടിയിലെ വീട് എനിക്ക് വേണമെന്ന് ശ്രീനി പറഞ്ഞപ്പോള്‍ ബിസിനസ് ഞാന്‍ നോക്കാമെന്നായിരുന്നു ചേട്ടന്റെ കമന്റ്. ഇതെല്ലാം കേട്ട് നിന്ന അച്ഛനാവട്ടെ ശവത്തില്‍ കുത്തല്ലെടാ മക്കളെ എന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു. അച്ഛനെ അത്രയധികം വിഷമിച്ച് കണ്ട ഒരേയൊരു സമയമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ബിസിനസ് തുടങ്ങിയപ്പോള്‍ ശ്രീനിക്കും അങ്ങനെയൊരു മോഹം. അങ്ങനെയാണ് ചെമ്മീന്‍കെട്ട് തുടങ്ങുന്നത്. ബാങ്ക് ലോണുകളൊക്കെ എടുത്തായിരുന്നു ബിസിനസിലേക്ക് തിരിഞ്ഞത്. കുറച്ച് നാളുകള്‍ക്ക് ശേഷം അതേക്കുറിച്ച് സംസാരിക്കുമ്പോള്‍ വിഷയം മാറ്റിക്കളയും. ഇതിന്റെയൊക്കെ വല്ല ആവശ്യമുണ്ടായിരുന്നോ എന്ന് ചോദിക്കുമ്പോള്‍ ചെമ്മീന് അറിയില്ലല്ലോ ഞാന്‍ നടന്‍ ശ്രീനിവാസനാണെന്ന് എന്നായിരുന്നു മറുപടി. അങ്ങനെയൊരാളാണ് അദ്ദേഹം.
എന്റെ സിനിമാജീവിതത്തില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് ശ്രീനിവാസന്‍. തമാശ പറയുന്നതിനിടയില്‍, സമൂഹത്തിന് ഉപകാരപ്രദമാവുന്ന എന്തെങ്കിലും ആശയങ്ങള്‍ കൂടി ചേര്‍ത്താല്‍ നന്നായിരിക്കും എന്ന് പറഞ്ഞിരുന്നു. വെറും തമാശ പടങ്ങള്‍ എടുത്തിരുന്ന എന്റെ സിനിമാജീവിതത്തെ മാറ്റിമറിക്കുകയായിരുന്നു. കെബി ഗണേഷ് കുമാറും, പ്രേംകുമാറും, കമലും എം മോഹനനും ശ്രീനിവാസനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു.