• Fri. Mar 6th, 2026

24×7 Live News

Apdin News

ശ്രീജിത്ത് മൂത്തേടത്തിന്റെ കുറിപ്പ്; ‘സന്തോഷക്കൊട്ടാരമൊന്നാകെ തകര്‍ന്നു വീണു പോയി’

Byadmin

Mar 6, 2026



ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരദാനച്ചടങ്ങിനു ശേഷം അതിന്റെ ഡയറക്ടര്‍ പള്ളിയറ ശ്രീധരന്റെ അവഹേളനത്തിനു പാത്രമായിപ്പോയ പ്രശസ്ത എഴുത്തുകാരന്‍ ശ്രീജിത്ത് മൂത്തേടത്തിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പാണിത്. ഡയറക്ടറുടെ ‘നായ’ വിളിയേറ്റ് മനസ് തകര്‍ന്നു പോയ ആ നിമിഷങ്ങളെപ്പറ്റിയുള്ള വിവരണം ആരുടെയും ഉള്ളുലയ്‌ക്കും.

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്:

‘ഇന്നലെയുണ്ടായ (കഴിഞ്ഞ ദിവസം) സംഭവത്തില്‍ ക്ഷമചോദിച്ചുകൊണ്ടുള്ള പള്ളിയറ ശ്രീധരന്റെ വാട്സ്ആപ്പ് സന്ദേശം ലഭിച്ചു. വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരത്തുനിന്നും തൃശൂരേക്ക് ട്രെയിനില്‍ മടങ്ങിയ എനിക്ക് പല കോളുകളും എടുക്കാന്‍ സാധിച്ചിരുന്നില്ല. പള്ളിയറ ശ്രീധരനും വിളിച്ചിരുന്നുവത്രേ. വീണ്ടും തെറിവിളിക്കാനാണോ എന്ന് ഭയന്ന് ഞാന്‍ കോള്‍ എടുത്തില്ല. പിന്നെയും പലതവണ അദ്ദേഹം വിളിച്ചിരുന്നുവെന്ന് വാട്സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു.

എന്റെ അച്ഛന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇദ്ദേഹത്തേക്കാള്‍ പ്രായം കുറവായിരിക്കും. അതുകൊണ്ടുതന്നെ അച്ഛനേക്കാള്‍ പ്രായമുള്ള വയോധികന്റെ ക്ഷമാപണം സ്വീകരിക്കുന്നു. രാത്രി തൃശൂരിലെ വീട്ടിലെത്തുമ്പോള്‍ ഒരുമണിയായിട്ടുണ്ടാവും. കടുത്ത മാനസിക സംഘര്‍ഷം കാരണം നല്ല തലവേദനയുണ്ടായിരുന്നു.

മൈഗ്രെയ്ന്‍ ഉള്ളതുകൊണ്ട് അതികഠിനമായ വേദനസഹിച്ച് കിടന്ന് രാവിലെയായപ്പോഴാണ് ഉറങ്ങിപ്പോയത്. അപ്പോഴേക്കും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. എഴുന്നേറ്റ് ഫോണ്‍ ചാര്‍ജ്ജ് ചെയ്തപ്പോഴാണ് മിസ്ഡ് കോള്‍ ഡീറ്റൈല്‍സ് മെസേജായി കാണുന്നത്. പള്ളിയറ ശ്രീധരന്‍ എന്റെ സുഹൃത്തുക്കളില്‍ പലരെയും വിളിച്ച് സംഭവിച്ചുപോയതില്‍ ക്ഷമചോദിക്കുകയും വാട്സ്ആപ്പ് സന്ദേശമയക്കുകയും ചെയ്തതായി അറിയാന്‍ കഴിഞ്ഞു. എത്രയൊക്കെ ക്രൂരതയനുഭവിക്കേണ്ടി വന്നാലും നാം മനുഷ്യരല്ലേ. മാനുഷിക പരിഗണനയനുസരിച്ച് അദ്ദേഹത്തിന്റെ തെറിവിളിയോട് എനിക്ക് ക്ഷമിക്കാനാകും. എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ച സംസ്‌കാരമനുസരിച്ച് എനിക്ക് അതേ സാധിക്കൂ.

വളരെ സന്തോഷത്തോടെയായിരുന്നു ഞാനും ഭാര്യയും രണ്ട് മക്കളും മാര്‍ച്ച് മൂന്നിന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന് ശേഷം ലഭിക്കുന്ന സംസ്ഥാനത്തിന്റെ അംഗീകാരം ഏറ്റുവാങ്ങാന്‍. എന്റെ സുഹൃത്തുക്കളേയും ഗുരുതുല്യരായ എന്നെ സ്നേഹിക്കുന്നവരെയെല്ലാം ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരദാനച്ചടങ്ങിലേക്ക് ഞാന്‍ ക്ഷണിച്ചിരുന്നു.

പൊങ്കാലയായിരുന്നതുകൊണ്ട് റൂം കിട്ടാനില്ലാതിരുന്നിട്ടും ഹൃദയബന്ധത്താല്‍ കൂടപ്പിറപ്പുകളായവരുടെ സഹായത്താല്‍ താമസസൗകര്യവും ബുദ്ധിമുട്ടില്ലാതെ ലഭിച്ചു. നാലാം തീയതി രാവിലെ ഭാര്യയോടും കുട്ടികളോടുമൊപ്പം ക്ഷേത്രദര്‍ശനം നടത്തി. സമയത്തിനുമുമ്പുതന്നെ പുരസ്‌കാരസമര്‍പ്പണം നടക്കുന്ന തിരുവനന്തപുരം പ്രസ് ക്ലബ്ബിലെത്തി. എന്നെ സ്നേഹിക്കുന്നവരെല്ലാം അവിടെയെത്തിയിരുന്നു. നേരിട്ടെത്താന്‍ കഴിയാത്തവര്‍ ഫോണില്‍ ആശംസ നേര്‍ന്നു.

സാംസ്‌കാരിക മന്ത്രി സജി ചെറിയാനായിരുന്നു പുരസ്‌കാരവിതരണം നടത്തേണ്ടിയിരുന്നത്. എത്താന്‍ സാധിക്കാതെ വന്നപ്പോള്‍ സാംസ്‌കാരികവകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ആണ് പുരസ്‌കാരവിതരണം നടത്തിയത്. അവാര്‍ഡ് ലഭിച്ച ഞങ്ങള്‍, കഥാകൃത്ത് പി. വി. ഷാജി കുമാറും കവി രാവുണ്ണിയുമുള്‍പ്പെടെ ഒമ്പതുപേരും മുഖ്യാതിഥിയായ ദിവ്യ എസ്. അയ്യരുമൊത്ത് ഗ്രൂപ്പ് ഫോട്ടോയ്‌ക്ക് പോസ് ചെയ്തു. സദസ്സിലിരിക്കുകയായിരുന്ന ഞങ്ങളെ വേദിയിലിരിക്കുന്ന സംഘാടകരോടും മുഖ്യാതിഥിയോടും ഒപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയായിരുന്നു. അപ്പോള്‍ ആരൊക്കെ എവിടെയൊക്കെ നില്‍ക്കുന്നുവെന്നൊന്നും ശ്രദ്ധിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നിമിഷങ്ങള്‍ക്കകം ഫോട്ടോയെടുപ്പ് കഴിഞ്ഞ് കാര്യപരിപാടികള്‍ തുടര്‍ന്നു. ഞങ്ങള്‍ മറുപടിപ്രസംഗം നടത്തി. അതിനിടയില്‍ വി.കെ പ്രശാന്ത് എം.എല്‍.എ.യും വേദിയിലെത്തി ചുരുങ്ങിയ വാക്കുകളില്‍ സന്ദര്‍ഭോചിതമായി ആശംസകള്‍ നേര്‍ന്നു. അതിനുശേഷം ഭക്ഷണം പാഴ്സലായി ലഭിച്ചത് റൂമില്‍ കൊണ്ടുപോയി കഴിച്ചു.

വൈകുന്നേരം 5 മണിക്കായിരുന്നു തൃശൂരിലേക്കുള്ള ട്രെയിന്‍. അതിനുമുമ്പ് കുറച്ചുസമയമുള്ളതുകൊണ്ട് മക്കളെ പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള കുതിരമാളിക പാലസ് മ്യൂസിയം കാണിക്കാന്‍ കൊണ്ടുപോയി. മ്യൂസിയം കാണുമ്പോഴാണ് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്റെ ഫോണ്‍ വരുന്നത്. എന്നെ അഭിനന്ദിക്കാനായിരിക്കും വിളിക്കുന്നതെന്ന സന്തോഷത്തോടെയാണ് ഫോണ്‍ എടുത്തത്. പക്ഷേ മനസ്സുമരവിച്ചുപോകുന്ന രീതിയില്‍ അസഭ്യപരാമര്‍ശങ്ങളോടെയുള്ള ആക്രോശമാണ് കേള്‍ക്കേണ്ടി വന്നത്. സങ്കടം വാക്കുകള്‍ കൊണ്ട് വെളിവാക്കാനാവില്ല. മനസ്സില്‍ പടുത്തുയര്‍ത്തിയ സന്തോഷക്കൊട്ടാരമൊന്നാകെ നിമിഷാര്‍ദ്ധത്തില്‍ തകര്‍ന്നുവീണുപോയി.

പിന്നെന്ത് മ്യൂസിയം കാണല്‍! ഭാര്യയും മക്കളും ആകെ സ്തംഭിച്ചുപോയിരുന്നു. അവരെയും കൂട്ടി കരയുന്ന മനസ്സോടെ അവിടെനിന്നും വേഗം പുറത്തിറങ്ങി. കോട്ടയ്‌ക്കകത്തുതന്നെയുള്ള സാംസ്‌കാരിക വകുപ്പിന്റെ ഓഫീസിലേക്ക് പോകാനാണ് തോന്നിയത്. അവിടെ ചെന്ന് അനുഭവിക്കേണ്ടി വന്ന അപമാനത്തില്‍ ഒരു പരാതിയെഴുതിക്കൊടുത്തു. പിന്നെ ഓട്ടോ വിളിച്ച് റെയില്‍വേസ്റ്റേഷനിലെത്തി. തിരിച്ചുപോന്നു.

ഇത്രയുമാണ് സംഭവിച്ചത്.

എനിക്ക് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിനോടോ ഇതിനകം സുഹൃത്തുക്കളായിത്തീര്‍ന്ന അവിടുത്തെ ചുമതലക്കാരോടോ യാതൊരു വിരോധവും അനിഷ്ടവുമില്ല. എന്റെ പുസ്തകം പ്രസിദ്ധീകരിച്ചത് അവരാണല്ലോ. എല്ലാവരോടും ബഹുമാനവും സ്നേഹവും അളവറ്റരീതിയിലുണ്ടുതാനും. ഡയറക്ടര്‍ ഫോണ്‍ വിളിച്ചതില്‍ അവര്‍ക്കാര്‍ക്കും പങ്കില്ലല്ലോ.

ഇപ്പോള്‍ വീട്ടില്‍ വന്നപ്പോള്‍ ഇന്നലെ കിട്ടിയ അവാര്‍ഡ് ശില്പം എനിക്കുലഭിച്ച മറ്റ് പുരസ്‌കാരങ്ങളുടെയൊപ്പം ഷെല്‍ഫില്‍ വെക്കാന്‍ മനസ്സനുവദിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവാര്‍ഡ് തുകയുടെ ഡ്രാഫ്റ്റ് ബാങ്കില്‍ കൊടുക്കാനും തോന്നുന്നില്ല. ഞാനതൊക്കെ പൊതിഞ്ഞുകെട്ടി അലമാരയുടെ മൂലയില്‍ വച്ചിരിക്കുകയാണിപ്പോള്‍. മനസ്സ് ശാന്തമായതിനുശേഷം പുറത്തെടുക്കണോയെന്ന് ആലോചിക്കാം. ഏതായാലും എന്റെ പുസ്തകത്തിന് ലഭിച്ച അംഗീകാരമായതുകൊണ്ട് അവാര്‍ഡ് തിരിച്ചുകൊടുക്കുന്നില്ല എന്നുമാത്രം. ആ നോവലില്‍ എന്റെ കുട്ടികളുടെ സ്വപ്‌നങ്ങളും അനുഭവങ്ങളുമൊക്കെയാണുള്ളത്. അവര്‍ക്ക് ലഭിക്കുന്ന അംഗീകാരമാണ് അവാര്‍ഡ് എന്നതിനാലാണ് തിരിച്ചുകൊടുക്കാത്തത്.

എല്ലാവരോടും സ്നേഹവും ബഹുമാനവും മാത്രം. കുറിപ്പ് അല്പം നീണ്ടുപോയി. മനസ്സൊന്ന് ശാന്തമാകാന്‍ ഇത്രയും കുറിച്ചേ മതിയാകൂ എന്ന് തോന്നി.

By admin