
ടെഹ്റാൻ: ശ്രീലങ്കൻ തീരത്തിനടുത്ത് ഇറാനിയൻ കപ്പലിന് നേരെയുണ്ടായ അന്തർവാഹിനി ആക്രമണത്തിൽ നൂറിലധികം പേരെ കാണാതായതായി റിപ്പോർട്ടുകൾ. 78 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേനയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തിന് ശേഷം കുറഞ്ഞത് 101 പേരുടെ വിവരങ്ങൾ ലഭ്യമല്ലെന്ന് ശ്രീലങ്കൻ നാവികസേനയിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ പറഞ്ഞു. മുങ്ങിക്കൊണ്ടിരുന്ന കപ്പലിൽ നിന്ന് 32 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഒരാളുടെ നില ഗുരുതരമാണെന്നും ഏഴ് പേർ അടിയന്തര പരിചരണത്തിലാണെന്നും ബാക്കിയുള്ളവർ നിസാര പരിക്കുകൾക്ക് ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അനിൽ ജാസിംഗെ പറഞ്ഞു.
180 പേരുമായി സഞ്ചരിച്ചിരുന്ന ഐറിസ് ദേന എന്ന കപ്പൽ അപകടത്തിലാണെന്ന് ശ്രീലങ്കൻ നാവികസേനയ്‌ക്ക് മുന്നറിയിപ്പ് നൽകിയതായി വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പാർലമെന്റിനെ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി രാജ്യം നാവിക കപ്പലുകളും വ്യോമസേനാ വിമാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരു രാജ്യത്തിന്റെ സൈന്യം ഉൾപ്പെടുന്നതിനാൽ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വിടുന്നില്ലെന്നും ശ്രീലങ്ക വ്യക്തമാക്കി.
ബന്ദർ അബ്ബാസിൽ ആഭ്യന്തരമായി നിർമിച്ച ഐറിസ് ദേന 2021 ലാണ് ഇറാനിലെ സൈന്യത്തിന്റെ ഭാഗമാകുന്നത്.