താമരശ്ശേരി ഷഹബാസ് വധക്കേസിൽ വിദ്യാർഥികളുടെ ഗൂഢാലോചന തെളിയിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.സംഭവത്തിൽ വിദ്യാർത്ഥി കൂടി അറസ്റ്റിലായി. മർദ്ദനത്തിൽ നേരിട്ട് പങ്കെടുത്ത താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 6 ആയി.
ആദ്യ ഘട്ടത്തിൽ പിടിയിലായ 5 വിദ്യാർഥികളോടൊപ്പം കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിയായ 10 ആം ക്ലാസ്സ് വിദ്യാർഥിയെയാണ് അറസ്റ്റ് ചെയ്തത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കിയ പ്രതിയെ വെള്ളിമാട്കുന്ന് ഒബ്സെർവേഷൻ ഹോമിലേക്ക് മാറ്റി.
കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണുകളിൽ നിന്നും ലാപ്ടോപ്പിൽ നിന്നും ലഭിച്ച ഡിജിറ്റൽ തെളിവുകളുടെയും CCTV ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റ്. സംഘർഷം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളായ ആളുകൾ പോലും പ്രതികളായ പലരുടെയും പേരുകൾ പറയാൻ ഭയപ്പെടുന്നതായി ഷഹബാസിന്റെ പിതാവ് ഇക്ബൽ പറഞ്ഞു.
പ്രതികളായ വിദ്യാർഥികളുടെ ഗൂഢാലോചന തെളിയിക്കുന്ന കൂടുതൽ തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തി. പ്രതികളായ 6 വിദ്യാർഥികൾ ഉൾപ്പെടെ 62 വിദ്യാർഥികൾ ഉൾപ്പെടുന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പിലെ ചാറ്റു വിവരങ്ങളും, ഇതിനായി ഉപയോഗിച്ച ഫോണുകളും അന്വേഷണ സംഘം തിരിച്ചറിഞ്ഞു.
മർദ്ദനത്തിന് ശേഷം അക്രമി സംഘം താമരശ്ശേരിയിലെ ഒരു മാളിന് സമീപം കേന്ദ്രീകരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. സംഘർഷത്തിനുശേഷം വീണ്ടും എതിർ ചേരിയിൽ ഉള്ളവരെ മർദ്ദിക്കാൻ ലക്ഷ്യമിട്ടായിരുന്നു അറസ്റ്റിലായ പ്രതികൾ ഉൾപ്പെടെ പത്തോളം വിദ്യാർഥികൾ സംഘം ചേർന്നത്. മാൾ ജീവനക്കാർ വിദ്യാർഥികളെ വിരട്ടിയൊടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളിലെ ഈ വിദ്യാർത്ഥികൾ കറുത്ത ഷർട്ട് ധരിച്ചായിരുന്നു എത്തിയത്.ഇതും ഗൂഡലോചനയുടെ ഭാഗമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അന്വേഷണം കൂടുതൽ വിദ്യാർഥികളിലേക്ക് നീങ്ങാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. എന്നാൽ പ്രതികളുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ള മുതിർന്ന ആളുകൾ ഗൂഡലോചനയുടെ ഭാഗമായോ എന്ന് സാധൂകരിക്കുന്ന തെളിവുകൾ ഒന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.
ഫെബ്രുവരി 28നാണ് താമരശേരിയിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് പത്താം ക്ലാസുകാരനായ ഷഹബാസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മാർച്ച് ഒന്നിന് പുലർച്ചയോടെയാണ് ഷഹബാസിൻ്റെ മരണം സ്ഥിരീകരിച്ചത്. സംഘർഷത്തിൽ ഷഹബാസിൻ്റെ തലയോട്ടി തകർന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. അടിയുടെ ആഘാതത്തിൽ തലച്ചോർ ഇളകിപോയ നിലയിലായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു.