
ഷാർജ: സുരക്ഷാ കാരണങ്ങളാൽ താത്കാലികമായി നിർത്തിവെച്ചിരുന്ന ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു. വിമാനത്താവള അതോറിറ്റിയാണ് നിയന്ത്രണങ്ങളോടെ സർവീസുകൾ വീണ്ടും തുടങ്ങിയ വിവരം അറിയിച്ചത്.
വിമാനക്കമ്പനികളുമായും മറ്റ് അനുബന്ധ സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ച് കൃത്യമായി നിശ്ചയിച്ച പുതിയ പ്രവർത്തന ഷെഡ്യൂൾ അനുസരിച്ചായിരിക്കും വിമാനങ്ങൾ സർവീസ് നടത്തുകയെന്ന് ഷാർജ മീഡിയ ബ്യൂറോ വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ യാത്രാ സമയം കൃത്യമായി സ്ഥിരീകരിക്കണം.
ടിക്കറ്റ് കൺഫർമേഷൻ ലഭിക്കാതെ വിമാനത്താവളത്തിൽ എത്തുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും, സേവനങ്ങൾ കാര്യക്ഷമമായി ഉറപ്പാക്കാൻ എല്ലാ വിഭാഗങ്ങളും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ദുബായ് വിമാനത്താവളവും ഭാഗികമായി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.