
ഖൂംടി(ഝാര്‍ഖണ്ഡ്): നിലനില്‍പ്പിന് ഹിന്ദുസമൂഹം സ്വയം തയാറാവണമെന്ന് വിശ്വഹിന്ദുപരിഷത്ത് സംഘടനാ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാംഡെ. ഗോത്രവര്‍ഗമേഖലയില്‍ നിന്ന് മതംമാറി സ്വന്തം ആരാധനാക്രമങ്ങളും പാരമ്പര്യവും ഉപേക്ഷിച്ചവര്‍ സംവരണമടക്കമുള്ള അവകാശങ്ങള്‍ കൈയടക്കുകയാണ്. ജനസംഖ്യാവര്‍ധനവില്‍ ഒരു മാനദണ്ഡവും പാലിക്കാത്ത സമീപനമാണ് സംഘടിത മതവിഭാഗങ്ങള്‍ പുലര്‍ത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റനിയ വനവാസി ഗ്രാമത്തില്‍ സര്‍വസനാതന സമാജ് സംഘടിപ്പിച്ച മഹാ ഹിന്ദുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎച്ച്പി നേതാവ്.
ലോകത്ത് അമ്പതിലധികം ഇസ്ലാമിക രാജ്യങ്ങളും 120 ക്രിസ്ത്യന്‍ രാജ്യങ്ങളുമുണ്ട്. ഭാരതവും നേപ്പാളും മാത്രമാണ് ഹിന്ദുഭൂരിപക്ഷമുള്ള രാജ്യങ്ങള്‍. ഹിന്ദു സമൂഹം അതിന്റെ നിലനില്‍ പാരമ്പര്യവും തനിമയും ഗൗരവമായി പരിഗണിക്കണം. ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സമൂഹമാണ് ഹിന്ദു. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രനിര്‍മാണത്തിന് ഝാര്‍ഖണ്ഡിലെ രണ്ടായിരത്തോളം ഗ്രാമങ്ങളിലെ ആരാധനാകേന്ദ്രങ്ങളില്‍ നിന്നുള്ള മണ്ണ് ഉപയോഗിച്ചുവെന്ന് മിലിന്ദ് പരാംഡെ ചൂണ്ടിക്കാട്ടി.
വനവാസി സമൂഹങ്ങളുടെ പാരമ്പര്യവും ആരാധനയും സാംസ്‌കാരികത്തനിമയും സംരക്ഷിക്കുന്നതിനാണ് ‘ഗോത്ര’ എന്ന പദവും ഭരണഘടനയിലെ സംവരണ വ്യവസ്ഥയും ഉണ്ടാക്കിയത്. എന്നാല്‍ മതം മാറിയവര്‍ ഈ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന അവസ്ഥയാണുള്ളത്. ഈ അനീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തിക് ഒറാവോണ്‍ അവതരിപ്പിച്ച ബില്‍ അന്നത്തെ സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാന്ത പ്രചാരക് ഗോപാല്‍ ശര്‍മ്മ പരിപാടിയില്‍ സംസാരിച്ചു.