കോട്ടയം: സംസ്ഥാനത്തെ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷാണ് പ്രഖ്യാപനം നടത്തിയതെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഇന്ത്യയിലെ തന്നെ ആദ്യ അതിദരിദ്രരില്ലാത്ത ജില്ലയായിരിക്കും കോട്ടയം.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ചുമതലയേറ്റശേഷം നടന്ന ആദ്യ മന്ത്രിസഭായോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദാരിദ്ര്യനിര്‍മാര്‍ജ്ജന പ്രക്രിയ. അഞ്ചു വര്‍ഷം കൊണ്ട് അതിദാരിദ്ര്യം പൂര്‍ണമായി തുടച്ചു നീക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് മന്ത്രി വാസവൻ അറിയിച്ചു. അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്താനുള്ള അതിദാരിദ്ര്യ നിര്‍ണയ വിവരശേഖരണ പ്രക്രിയ കോട്ടയം ജില്ലയില്‍ 2021 ഒക്ടോബറില്‍ ആരംഭിച്ചിരുന്നു. 1344 എന്യൂമറേറ്റര്‍മാര്‍ പങ്കെടുത്തു. ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും ഗ്രാമസഭാ ചര്‍ച്ചകളും നടന്നു. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം (വീടില്ലാത്തവര്‍, വീടും സ്ഥലവും ഇല്ലാത്തവര്‍) എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിര്‍ണയിച്ചത്.
2022 ഓഗസ്റ്റില്‍ 978 മൈക്രോപ്ലാനുകള്‍ തയാറാക്കി. സംസ്ഥാനത്ത് ആദ്യമായി മൈക്രോപ്ലാനുകള്‍ തയാറാക്കിയതും കോട്ടയത്താണ്. 2022 ഒക്ടോബറിലാണ് നിര്‍വഹണം ആരംഭിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി മൈക്രോപ്ലാനുകള്‍ നടപ്പാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ തയ്യാറാക്കിയ മൈക്രോപ്ലാന്‍ പ്രകാരം ഭക്ഷണവും മരുന്നുകള്‍, പാലിയേറ്റീവ് കെയര്‍, ആരോഗ്യ സഹായ ഉപകരണങ്ങള്‍ എന്നിങ്ങനെയുള്ള ആരോഗ്യസേവനങ്ങളും ആവശ്യമുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കി.
കുടുംബശ്രീ- ഉജ്ജീവനം പദ്ധതി വഴി 140 കുടുംബങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ആറ് കുടുംബങ്ങള്‍ക്കും മറ്റ് വകുപ്പുകള്‍ വഴി അഞ്ച് കുടുംബങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ വഴി അഞ്ച് കുടുംബങ്ങള്‍ക്കും വരുമാന മാര്‍ഗങ്ങള്‍ ലഭ്യമാക്കി. ഭവനരഹിതരും, ഭൂരഹിത ഭവനരഹിതരുമായ മുഴുവന്‍ പേര്‍ക്കും സുരക്ഷിത വാസസ്ഥലങ്ങള്‍ ഉറപ്പാക്കി.