
തിരുവനന്തപുരം : സംസ്ഥാനത്തെ മികച്ച റവന്യൂ ഉദ്യോഗസ്ഥർക്കും ഓഫീസുകൾക്കുമുള്ള പുരസ്‌കാരങ്ങൾ റവന്യൂ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനെ മികച്ച കളക്ടറായും തിരുവനന്തപുരം കളക്ടറേറ്റിനെ മികച്ച കളക്ടറേറ്റായും തിരഞ്ഞെടുത്തു.
മികച്ച സബ് കളക്ടറായി തിരുവനന്തപുരത്തെ ഒ.വി. ആൽഫ്രഡും മികച്ച ആർ.ഡി.ഒ ആയി കൊല്ലം പുനലൂരിലെ ജി. സുരേഷ് ബാബുവും തിരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂർ ആർ.ഡി.ഒ ഓഫീസാണ് മികച്ച റവന്യൂ ഡിവിഷണൽ ഓഫീസായി തിരഞ്ഞെടുക്കപ്പെട്ടത്.
ഡെപ്യൂട്ടി കളക്ടർമാരുടെ വിഭാഗത്തിൽ കെ. സുനിൽകുമാർ (പാലക്കാട് – ജനറൽ), പി.എ. വിഭൂഷണൻ (തൃശ്ശൂർ – ആർ.ആർ), സി. പ്രേംജി (ആലപ്പുഴ – ഡി.എം), ആർ. സുധീഷ് (ആലപ്പുഴ – എൽ.ആർ) എന്നിവർ പുരസ്‌കാരത്തിന് അർഹരായി. മികച്ച പ്രിൻസിപ്പൽ തഹസിൽദാർ പദവി മലപ്പുറം പെരിന്തൽമണ്ണയിലെ എ. വേണുഗോപാലൻ സ്വന്തമാക്കി.
സർവെ-ഭൂരേഖ വകുപ്പിലെ വിവിധ തസ്തികകളിലെ ജീവനക്കാർക്കും വില്ലേജ് ഓഫീസർമാർക്കുമാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.
റവന്യൂ ദിനമായ ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എ.ടി.എം. കാർഡ് രൂപത്തിൽ സൂക്ഷിക്കാൻ കഴിയുന്ന ‘ഡിജിറ്റൽ റവന്യൂ കാർഡിന്റെ’ ഉദ്ഘാടനവും അന്നേ ദിവസം നടക്കും.
ഡിജിറ്റൽ റീ-സർവെ പൂർത്തിയായ വില്ലേജുകളിലെ ഉടമസ്ഥരുടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും ഈ കാർഡിൽ ലഭ്യമാകുമെന്ന് തൃശ്ശൂർ രാമനിലയത്തിൽ വെച്ച് മന്ത്രി വ്യക്തമാക്കി.