തിരുവനന്തപുരം : സംസ്ഥാനത്തെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ ശക്തമാക്കി. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്തെ റവന്യൂ ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കാൻ പാടില്ലന്ന് സർക്കാർ ഉത്തരവിട്ടു. റവന്യൂ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ട സ്ഥലങ്ങളിലോ അധികാരപരിതിക്കുള്ളിലോ ക്യാമ്പ് ചെയ്യണമെന്നാണ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്.
കേരളത്തിൽ നിലവിൽ 31 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. വയനാട് ജില്ലയിൽ നിലവിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല. മലയോരമേഖലകളിൽ മഴയും കാറ്റും ശക്തമാക്കാൻ സാധ്യതയുണ്ട്. ബെയ്‌ലി പാലം തകർന്നുപോയെന്ന് തരത്തിലുള്ള കള്ള പ്രചാരണങ്ങളുണ്ടാകുന്നുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്.
ഇടുക്കി ജില്ലയിലാണ് ഈ ദിവസങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമുള്ളത്. 203 മുതൽ 213 വരെ മില്ലിമീറ്റർ മഴ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിൽ ലഭിക്കുന്നുണ്ട്. മൂന്നാർ മുല്ലപ്പെരിയാർ മേഖലകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമുണ്ടെന്നാണ് വിലയിരുത്തൽ. ചുരുങ്ങിയ കാലത്തിനിടയിൽ കൂടുതൽ മഴ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നും ജാഗ്രത പാലിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.