
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. നിലവിൽ പവന് 1,17,840 രൂപ, ഗ്രാമിന് 14,730 രൂപ നിരക്കിലാണ് വ്യാപാരം. വിപണിവില 1,17,840 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്കിങ് ചാർജ് എന്നിവ ചേരുമ്പോൾ വില അൽപം ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും താഴുന്നുണ്ട്. ഗ്രാമിന് 279.80 രൂപയും ഒരു കിലോയ്‌ക്ക് 2,79,800 രൂപയുമാണ് വില. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ സ്വർണവില ഉയർത്തുമെന്ന് പ്രവചിക്കപ്പെട്ടെങ്കിലും വമ്പൻ ട്വിസ്റ്റോടെ വില ഇടിയുകയായിരുന്നു.
2025 നവംബറിന് ശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായി രണ്ടാഴ്ച സ്വര്‍ണ വില കുറയുന്നത്. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ അധികം വൈകാതെ സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷത്തിന് താഴെ എത്തുമെന്നാണ് വിലയിരുത്തൽ.സാധാരണയായി യുദ്ധസമയത്ത് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണവില ഉയരുകയാണ് പതിവ്.
എന്നാൽ ഇത്തവണ പതിവ് തെറ്റി. കൂടെ ഡോളറിന്റെ കുതിപ്പും ഇന്ത്യൻ രൂപയുടെ ഇടിവും സ്വർണവിലയെ തകർത്തു. നിക്ഷേപകർ സ്വർണത്തെ ഉപേക്ഷിച്ച് മറ്റ് ലോഹങ്ങളിലേക്ക് ചുവടുമാറ്റം നടത്തിയതും വിലയിൽ പ്രതിഫലിച്ചു. യുഎസ് ഫെഡ് റിസർവ് പലിശ നിരക്കുകൾ ഉടൻ കുറയ്‌ക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളും തിരിച്ചടിയായി.