ഹൈന്ദവ സനാതന സംസ്‌കൃതിയെ തകര്‍ക്കാന്‍ വിവിധ കോണുകളില്‍ നിന്ന് നടക്കുന്ന ആക്രമണങ്ങള്‍, പുതിയ മാനങ്ങള്‍ സ്വീകരിക്കുന്ന കാലഘട്ടമാണിത്. കേരളത്തിലെ ഹിന്ദു സംഘടനാ പ്രവര്‍ത്തനത്തിന്റെ ഫലമായി സമാജത്തില്‍ ഉണ്ടായിട്ടുള്ള ജാഗരണം മൂലം ഹിന്ദുത്വത്തെ നേരിട്ട് ആക്രമിക്കാന്‍ കഴിയാത്ത ഇതര സംഘടിത മതവിഭാഗങ്ങളിലെ തീവ്ര-മൗലികവാദികള്‍, അവരുടെ പ്രേരണയിലും പിന്തുണയിലും പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ സംഘടനകള്‍, മാധ്യമങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഇടത് ലിബറലുകള്‍ മുതലായവര്‍ ഹിന്ദു സമാജത്തിന്റെ സാംസ്‌കാരിക മാനബിന്ദുക്കളെ ആക്രമിച്ചുകൊണ്ട് ഹിന്ദുത്വത്തെ ലക്ഷ്യമിടുന്ന പുതിയ ശൈലിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
ഭാഷ, ഭക്ഷണം, കുടുംബവ്യവസ്ഥ, വിദ്യാഭ്യാസം, സിനിമ, സാഹിത്യം, കല എന്നിവയിലൂടെ ഹിന്ദു വിരുദ്ധതയെ സാമാന്യവത്കരിക്കുന്നതിനുള്ള നീക്കവും ശക്തമാണ്.
‘ഹരിശ്രീ ഗണപതയേ നമഃ’ യില്‍ ആരംഭിക്കുന്ന മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛനെ നിരാകരിച്ച്, മലയാള ഭാഷയുടെ പിതൃത്വം ക്രൈസ്തവ മിഷനറിമാരില്‍ ചാര്‍ത്തിക്കൊടുക്കുന്നതിനുള്ള നീക്കം നാം കണ്ടത്, ഈ നാട്ടിലെ വ്യവസ്ഥാപിത ക്രൈസ്തവ മതനേതൃത്വം മേല്‍നോട്ടം വഹിക്കുന്ന പത്രത്തിലൂടെയാണ്. ദേശീയ രാഷ്‌ട്രീയ പ്രസ്ഥാനത്തിന് അനുഗുണമാകുന്ന രീതിയില്‍, ഹൈന്ദവ – ക്രൈസ്തവ രാഷ്‌ട്രീയ ഐക്യത്തിനായി ഒരു ഭാഗത്ത് ശ്രമങ്ങള്‍ നടക്കുമ്പോള്‍, അവയെ തൃണവല്‍ക്കരിച്ച് ഹിന്ദു സമാജത്തിനെതിരെ പ്രവര്‍ത്തിച്ച കേരളത്തിലെ ക്രൈസ്തവ മതനേതൃത്വം, അതേസമയം ഇസ്ലാമിക മതമൗലികവാദികള്‍ക്കെതിരെ സ്വീകരിക്കുന്ന മൗനം ലജ്ജാകരം തന്നെ. മലപ്പുറം ജില്ലയിലെ തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ ഉയരാതിരിക്കാനുള്ള കാരണവും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. ഭാഷാപിതാവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
ഏതാനും വര്‍ഷം മുമ്പ് വരെ കേരളത്തിന് തീര്‍ത്തും അന്യമായിരുന്ന ഒരു ഭക്ഷണ സംസ്‌കാരം ഇപ്പോള്‍ ഇവിടെ തഴച്ചു വളരുകയാണ്. മലയാളിയെ, അവന്റെ തനത് ഭക്ഷണ രീതികളില്‍ നിന്ന് അകറ്റി അറേബ്യന്‍ ഭക്ഷണ സംസ്‌കാരത്തില്‍ തളച്ചിടാനുള്ള നീക്കം നടന്നുകൊണ്ടിരിക്കുന്നു. ഇവര്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ സഹായത്തോടെ മാഫിയ പോലെ പ്രവര്‍ത്തിക്കുന്നു എന്നുള്ളതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ വിഷുദിനത്തില്‍ കണ്ടത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാം മത വിശ്വാസികളുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റുകള്‍ പതിവിന് വിപരീതമായി വിഷു ആശംസകള്‍ പുറത്തിറക്കുകയും, ആ പോസ്റ്ററുകളിലെല്ലാം തന്നെ ഭഗവാന്‍ ശ്രീകൃഷ്ണനെ വികലമായി ചിത്രീകരിക്കുകയും ചെയ്തത് സംഘടിത ആസൂത്രണത്തിന്റെ ഭാഗമായാണ്.
ഹിന്ദു സമാജത്തിന്റെ അടിസ്ഥാന ശിലയായി നിലകൊള്ളുന്ന സാമൂഹിക ഘടകമാണ് കുടുംബങ്ങള്‍. കുടുംബ വ്യവസ്ഥിതിയെ തകര്‍ത്തുകൊണ്ട് സനാതന സംസ്‌കൃതിയെ തകര്‍ക്കുവാനുള്ള നീക്കം ശക്തമായി നടന്നുകൊണ്ടിരിക്കുന്നു. പാശ്ചാത്യമായ ഡേറ്റിങ് സംസ്‌കാരം, ലീവ് ഇന്‍ റിലേഷനുകള്‍ എന്നിവ യുവതീയുവാക്കളുടെ ഇടയില്‍ പുരോഗമന ആശയങ്ങള്‍ എന്ന നിലയില്‍ പ്രചരിക്കുന്നത് ഗൗരവത്തോടെ കാണണം. 2020 മുതല്‍ 2025 വരെയുള്ള കാലയളവില്‍ വിവാഹ മോചന കേസുകളില്‍ 87% വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭയാനകവും അപകടകരവുമായ സാമൂഹിക വിപത്താണ് ഇത്. രാഷ്‌ട്രത്തിന്റെ ഏറ്റവും കരുത്തുറ്റ ഘടകമായ കുടുംബത്തിന്റെ തകര്‍ച്ച രാഷ്‌ട്രത്തെ തന്നെ തകര്‍ച്ചയിലേക്ക് നയിക്കും
സത്‌വൃത്തരായ മാതാപിതാക്കളില്‍ നിന്നും ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കപ്പെട്ട പുതുതലമുറ ആയിരിക്കണം ഈ സമാജത്തെ നയിക്കേണ്ടത്. പുരോഗമന ആശയങ്ങള്‍ എന്ന പേരില്‍ നമ്മുടെ ചെറുപ്പക്കാരെ അരാജകത്വത്തിലേക്ക് തള്ളിവിടുന്നവരെ കണ്ടെത്തി അകറ്റി നിര്‍ത്തണം. കേരളത്തിലെ ജനസംഖ്യയില്‍ ഹിന്ദുക്കളുടെ ജനന നിരക്ക് നെഗറ്റീവ് ആണെന്ന് 2014-2023 സര്‍ക്കാരിന്റെ സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവും ആണ്.
മാറിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിനനുസൃതമായി തന്നെ നേരിടേണ്ടിയിരിക്കുന്നു. ഇനിയുള്ള നാളുകളില്‍ പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായി തന്നെ സമാജം ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.