കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മയ്‌ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി ഭർത്താവ് സുഭാഷ്. സന്ധ്യ നേരത്തെയും കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ട്. ടോർച്ച് വെച്ച് കുഞ്ഞിന്റെ തലക്ക് അടിക്കുകയായിരുന്നു. ഇതോടെ സന്ധ്യയെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ടിരുന്നു. ഒരു മാസം മുൻപാണ് അമ്മയും സഹോദരിയും ചേർന്ന് പ്രശ്നങ്ങൾ പരിഹരിച്ച് സന്ധ്യയെ തിരികെ വിട്ടതെന്നും സുഭാഷ് പറഞ്ഞു.
സന്ധ്യയുടെ അമ്മയ്‌ക്കും സഹോദരിക്കും ഈ സംഭവത്തിൽ പങ്കുണ്ടെന്ന് സംശയമുണ്ടെന്നും സുഭാഷ് പറയുന്നു. അമ്മയും സഹോദരിയും പറയുന്നത് മാത്രമേ സന്ധ്യ അനുസരിക്കാറുള്ളൂ. ഇന്നലെ വൈകിട്ട് താൻ സന്ധ്യയെ വിളിച്ചിരുന്നു. മൂന്നരയ്‌ക്ക് വിളിച്ചപ്പോൾ കുക്കറിന്റെ വാഷർ വാങ്ങണമെന്ന് പറഞ്ഞു. വീട്ടിലെത്തിയപ്പോൾ സന്ധ്യയെ കണ്ടില്ല. വിളിച്ചപ്പോൾ മൂഴിക്കുളത്താണെന്ന് പറഞ്ഞു. അവളുടെ വീട്ടിലേക്ക് വിളിച്ചപ്പോൾ അവിടെ എത്തിയില്ലെന്ന് പറഞ്ഞു. രാത്രിയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് വിളി വന്നതെന്നും സുഭാഷ് പറയുന്നു.
അതേസമയം സന്ധ്യയും ഭർത്താവ് സുഭാഷും തമ്മിൽ വഴക്ക് പതിവാണെന്നും സന്ധ്യയെ മർദ്ദിക്കാറുണ്ടെന്നുമാണ് സന്ധ്യയുടെ അമ്മ പറയുന്നു. കാര്യങ്ങൾ പെട്ടെന്ന് മനസിലാകുന്നയാളല്ല സന്ധ്യ. എന്റെ മൂത്ത മകളുടെയത്ര കാര്യശേഷിയില്ല. വീട്ടുജോലി ചെയ്യുന്നതിലൊക്കെ മടിയാണ്. അത് പറഞ്ഞ് ഭർത്താവുമായി വഴക്ക് പതിവാണ്. കുട്ടികളെ ഇവിടെ നിർത്താൻ ഭർത്താവിന്റെ വീട്ടുകാർക്ക് താത്പര്യമില്ല. മകൾക്ക് മാനസിക പ്രശ്നമില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഭർത്താവിന്റെ വീട്ടുകാർ കഴിഞ്ഞ മാസം ആവശ്യപ്പെട്ടു. അത് പ്രകാരം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് സൈക്യാട്രിസ്റ്റിനെ കാണിച്ച് പ്രയാസങ്ങളില്ലെന്ന് ഉറപ്പാക്കിയിരുന്നുവെന്നും സന്ധ്യയുടെ അമ്മ പറഞ്ഞു.
മൂഴിക്കുളം പാലത്തിൽ നിന്നും കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞത് താൻ ആണെന്ന് സന്ധ്യ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കൊലപാതക കാരണം എന്താണെന്ന് ഇപ്പോഴും വ്യക്കമാക്കിയിട്ടില്ല. എന്തിനു കൊന്നു എന്നാ ചോദ്യത്തിന് ‘ഞാൻ കൊന്നു ‘ എന്ന് ഭാവഭേദം ഇല്ലാതെ മറുപടി.
സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്താൻ എറണാകുളം റൂറൽ പോലീസ് തീരുമാനിച്ചിട്ടുണ്ട്. സന്ധ്യയുടെ മാനസിക നില പരിശോധിക്കും. തിങ്കളാഴ്ച കാണാതായ കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തിയത്. അമ്മ സന്ധ്യ ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ്. കുഞ്ഞിനെ പുഴയിൽ എറിയാൻ ഉണ്ടായ സാഹചര്യം പോലീസ് പരിശോധിക്കുകയാണ്. സന്ധ്യയും ഭർത്താവിന്റെ കുടുംബവുമായുള്ള പ്രശ്നങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.