• Wed. Mar 25th, 2026

24×7 Live News

Apdin News

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

Byadmin

Mar 24, 2026



ബലിയ(ഉത്തര്‍ പ്രദേശ്): ഹിന്ദുത്വത്തിന്റെ അടിസ്ഥാന സ്വഭാവം സമരസതയും ലോകക്ഷേമവുമാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ആലോക് കുമാര്‍. ഹിന്ദുത്വ എന്ന ആശയം ഇന്ന് ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ശക്തരും സംഘടിതരുമായവരെ ലോകം ശ്രദ്ധിക്കുമെന്നത് സ്വാഭാവികമാണ്, അദ്ദേഹം പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി ഗംഗാ മള്‍ട്ടിപര്‍പ്പസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഹസര്‍കാര്യവാഹ്.

ശക്തിയും ആയുധങ്ങളുമെല്ലാം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ദുര്‍ബലരായ രാക്ഷസര്‍ തങ്ങളെ കീഴടക്കുന്നതെന്ന് ചോദിച്ച ദേവഗണങ്ങളോട് ദേവഗുരു പറഞ്ഞത് ലളിതവും ആഴമേറിയതുമായ ഒരു ഉത്തരമാണ്, നിങ്ങള്‍ക്ക് എല്ലാ ഗുണങ്ങളും വിഭവങ്ങളും ഉണ്ടാകാം. പക്ഷേ സംഘടിതരല്ലെങ്കില്‍ പരാജയമാകും ഫലം. വിജയത്തിന് സംഘടന അത്യാവശ്യമാണ്. അതിന് അഹങ്കാരം ഉപേക്ഷിക്കണം. ഐക്യമാണ് ശക്തിയുടെ യഥാര്‍ത്ഥ രൂപം, എന്നായിരുന്നു ആ വിശദീകരണം.
ഭാരതത്തിന്റെ സേന ഈ ഏകാത്മകതയുടെ അടയാളമാണ്. വ്യത്യസ്ത ജാതികളില്‍ പെട്ടവര്‍, വേറെ വേറെ ഭാഷകള്‍ സംസാരിക്കുന്നവര്‍, വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍…. എല്ലാവരും ഒരു പൊതുലക്ഷ്യത്തില്‍ ഒന്നിക്കുകയും സംഘടിക്കുകയും വിജയിക്കുകയും ചെയ്യുന്നു. ഭാരതീയര്‍ കുലപാരമ്പര്യമുള്ളവരാണ്. കരുണയുള്ളവരാണ്, സദ്ഗുണസമ്പന്നരാണ്. എന്നാല്‍ സംഘടനാശേഷിയുടെ അഭാവം മൂലം അവരുടെ ശക്തി പൂര്‍ണമായി തിരിച്ചറിയപ്പെട്ടില്ല. ഈ പ്രശ്നമാണ് ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍ സംഘസ്ഥാപനത്തിലൂടെ പരിഹരിച്ചത്- ആലോക് കുമാര്‍ ചൂണ്ടിക്കാട്ടി.
നവരാത്രികാലത്ത് ചിലര്‍ ഒമ്പത് ദിവസവും മറ്റ് ചിലര്‍ രണ്ട് ദിവസവും ഉപവാസം അനുഷ്ഠിക്കുന്നു. രണ്ടിന്റെയും ലക്ഷ്യം നന്മയും സാധനയുമാണ്. സംഘം 101-ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചത് സാമൂഹിക പരിവര്‍ത്തനത്തിന് പഞ്ചപരിവര്‍ത്തനം എന്ന ആഹ്വാനത്തോടെയാണ്.
കുടുംബമാണ് മൂല്യങ്ങളുടെ ആദ്യ പാഠശാല. വിദ്യാഭ്യാസവും സ്വഭാവ രൂപീകരണവും വീട്ടില്‍ നിന്നാണ് ആരംഭിക്കുന്നത്. നമുക്ക് അച്ഛനമ്മമാര്‍ ഈശ്വരനുമുപരിയാണ്. കുടുംബമെന്ന നിലയില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനും ആശയവിനിമയത്തിനും ഒരുമിച്ചുള്ള ജീവിതത്തിനുമാണ് ഭാരതം ഊന്നല്‍ നല്‍കുന്നത്. എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുകയും എല്ലാവരെയും ഒരുമിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. സമരസ സമാജമാണ് ശക്തമായ ഒരു രാഷ്‌ട്രത്തിന്റെ അടിത്തറ. പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥ തടയാന്‍, ഓരോ പൗരനും ജാഗ്രത പാലിക്കണം. പോളിത്തീന്‍, പ്ലാസ്റ്റിക് എന്നിവ ഉപേക്ഷിക്കണം. പ്രകൃതിക്കനുകൂലമായി ജീവിക്കണം.
സ്വദേശി എന്നത് തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മാത്രമല്ല, സ്വാശ്രയത്വവും സ്വയംപര്യാപ്തതയും കൂടിയാണെന്ന് ആലോക് കുമാര്‍ പറഞ്ഞു. സാങ്കേതികവിദ്യയുടെ ഉപയോഗം അത്യന്താപേക്ഷിതമാണെങ്കിലും, സ്വാശ്രയത്വം നേടുന്നതും സ്വന്തം കഴിവുകള്‍ വികസിപ്പിക്കുന്നതും പ്രധാനമാണ്. ഭരണഘടന നമുക്ക് നിരവധി അവകാശങ്ങള്‍ നല്‍കുന്നു, അവ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നു, പക്ഷേ കടമകള്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല. ഓരോ പൗരനും അവരുടെ കടമകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. കൃത്യനിഷ്ഠ പാലിക്കുകയും ഗതാഗത നിയമങ്ങള്‍ പാലിക്കുകയും സമൂഹത്തോടും രാഷ്‌ട്രത്തോടുമുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും വേണമെന്ന് സഹസര്‍കാര്യവാഹ് പറഞ്ഞു.

 

By admin