• Thu. Feb 5th, 2026

24×7 Live News

Apdin News

സാമ്പത്തിക തട്ടിപ്പ്; അൽ ഫലാഹ് ചെയർമാൻ അറസ്റ്റിൽ, ചെങ്കോട്ട ഭീകരാക്രമണത്തിൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട്

Byadmin

Feb 5, 2026



ന്യൂദൽഹി: ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയുടെ ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയെ സാമ്പത്തിക തട്ടിപ്പ് കേസിൽ ദൽഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സിദ്ദിഖിയെ ദൽഹി കോടതിയിൽ ഹാജരാക്കി, നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടിയെയും യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) നൽകിയ പരാതിയെയും തുടർന്നാണ് സിദ്ദിഖിയുടെ അറസ്റ്റ്.

യുജിസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, വഞ്ചനയും അനുബന്ധ കുറ്റകൃത്യങ്ങളും ആരോപിച്ച് ക്രൈംബ്രാഞ്ച് രണ്ട് വ്യത്യസ്ത എഫ്‌ഐആറുകൾ സിദ്ദിഖിക്കെതിരെ രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിദ്ദിഖിക്കും അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിനുമെതിരെ ജനുവരി 16 ന് ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കുറ്റപത്രം പരിഗണിക്കുന്നതിനുള്ള വാദങ്ങൾ കേൾക്കുന്നത് ഡൽഹി കോടതി ഫെബ്രുവരി 13 ലേക്ക് മാറ്റി.

കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച രേഖകളുടെ പരിശോധനയ്‌ക്ക് സമയം തേടിയ സിദ്ദിഖിയുടെ അഭിഭാഷകന്റെ വാദങ്ങൾ കേട്ട ശേഷം അഡീഷണൽ സെഷൻസ് ജഡ്ജി (എഎസ്ജെ) ശീതൾ ചൗധരി പ്രധാൻ വിഷയം പരിഗണനയ്‌ക്കായി മാറ്റി. ദൽഹി പോലീസ് ക്രൈംബ്രാഞ്ച് സമർപ്പിച്ച രണ്ട് എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് ഇഡി അറിയിച്ചു.

നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (എൻഎഎസി) അംഗീകാരം ലഭിച്ചതായി സർവകലാശാല തെറ്റായി അവകാശപ്പെട്ടതായി എഫ്‌ഐആറുകളിൽ ആരോപിക്കപ്പെട്ടിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള (പിഎംഎൽഎ) അന്വേഷണത്തിന്റെ ഭാഗമായി സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയതായി ഇഡി കോടതിയെ അറിയിച്ചു.

കഴിഞ്ഞ വർഷം നവംബർ 10 ന് നടന്ന ചെങ്കോട്ട സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് അൽ ഫലാഹ് സർവകലാശാലയുടെ തീവ്രവാദ ബന്ധം പുറത്തുവന്നത്. 13 പേരുടെ മരണത്തിന് കാരണമായ ചെങ്കോട്ട സ്ഫോടനം നടത്തിയ ഡോ. ഉമർ നബി സർവകലാശാലയിൽ ജോലി ചെയ്തിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഉമർ നബിയുടെ രണ്ട് കൂട്ടാളികളായ ഡോ. മുസമ്മിൽ ഷക്കീലും സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ഡോ. ഷഹീൻ ഷാഹിദും പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകളുമായി ബന്ധമുള്ള ഒരു അതിർത്തി കടന്നുള്ള ഭീകരവാദ മൊഡ്യൂളുമായി ബന്ധമുള്ളതായി കണ്ടെത്തി.

2008 ലെ ദൽഹിയിലും അഹമ്മദാബാദിലും നടന്ന പരമ്പര ബോംബാക്രമണങ്ങളിലെ മുഖ്യപ്രതിയായ തീവ്രവാദി പ്രതി മിർസ ഷദാബ് ബെയ്ഗ് അൽ ഫലാഹ് സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

By admin