
ന്യൂദൽഹി: ആഗോള സാമ്പത്തിക രംഗത്ത് വൻ ശക്തിയായി മാറുന്ന ഭാരതത്തിന്റെ കുതിപ്പ് വ്യക്തമാക്കുന്ന പുതിയ കണക്കുകൾ. ലോകത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ചയിൽ വലിയ സംഭാവനകൾ നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഭാരതം രണ്ടാം സ്ഥാനത്ത്. ആഗോള ജിഡിപി വളർച്ചയുടെ 17 ശതമാനമാണ് ഭാരതത്തിന്റെ സംഭാവന.
ലോക സാമ്പത്തിക ക്രമത്തിൽ അമേരിക്കയുടെ മുൻ പന്തിയിലുള്ള അമേരിക്കയുടെ സംഭാവന പത്ത് ശതമാനമായി ചുരുങ്ങി. 26.6 ശതമാനം നൽകുന്ന ചൈനയാണ് പട്ടികയിൽ മുന്നിലുള്ളത്. 9.9 ശതമാനം മാത്രമാണ് അമേരിക്കയുടെ സംഭാവന. 3.8 ശതമാനമാണ് ഇന്തോനേഷ്യയുടെ ജിഡിപി വളർച്ച. പട്ടികയിൽ ജർമ്മനയുടെ സ്ഥാനം പത്താമതാണ്. 0.9 ശതമാനം മാത്രമാണ് ജർമ്മനിയുടേത്. 1.7 ശതമാനം സൗദി അറേബ്യ.
അതിശക്തമായ വളർച്ചയാണ് ഭാരതം കാണിക്കുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ ഭാരതം കൈവരിച്ച സാമ്പത്തിക സുസ്ഥിരതയുടെയും ആത്മനിർഭർ ഭാരത് നയങ്ങളുടെയും വിജയമായാണ് ഈ വളർച്ചാ നിരക്കിനെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ആഭ്യന്തര ഉൽപ്പാദന മേഖലയിലെ ഉണർവും അടിസ്ഥാന സൗകര്യ വികസനത്തിന് നൽകുന്ന മുൻഗണനയും രാജ്യത്തിന്റെ കുതിപ്പിന് വേഗത കൂട്ടി. ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ ഭാരതം ഒരു ആഗോള നിർമ്മാണ ഹബ്ബായി മാറുന്നതിന്റെ പ്രതിഫലനമാണ് സർവ്വേ റിപ്പോർട്ടിലുള്ളത്.
ചൈനയും ഭാരതവും ചേർന്നാണ് ആഗോള ജിഡിപി വളർച്ചയുടെ 43.6 ശതമാനവും സംഭാവന ചെയ്യുന്നത്. 50 ശതമാനം വരുന്നത് ഏഷ്യ പസഫിക് രാജ്യങ്ങളിൽ നിന്നുമാണ്.